Todays Story
തോട്ടുമീനുകളെപ്പറ്റിയും അവയെ പിടിക്കുന്ന പരമ്പരാഗത രീതികളെപ്പറ്റിയും നാമവശേഷമായ മത്സ്യവംശങ്ങളെപ്പറ്റിയും കേരളത്തിലാദ്യമായൊരു പഠനം നടക്കുന്നു.
തോടരിക് വാട്സാപ്പ് ഗ്രൂപ്പ് പരിസ്ഥിതി സംഘടനയായ സീക്കുമായി സഹകരിച്ചാണ് പയ്യന്നൂരും പരിസരങ്ങളിലുമായി സര്‍വേ നടത്തുന്നത്. നാടന്‍ മത്സ്യങ്ങളുടെ വംശനാശം എങ്ങിനെ തടയാമെന്നും മത്സ്യ ഉദ്പാദനം എങ്ങിനെ വര്ധിപ്പിക്കാമെന്നതിനെപ്പറ്റിയും ഇവര്‍ പഠനം നടത്തി.
അതിഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികളാണ് പുഴകളും തോടുകളും നേരിടുന്നത്. പുഴയെന്നത് കേവലം ജലപ്രവാഹമല്ലെന്നും അനേകം ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയാണെന്നും ഓര്‍മിക്കേണ്ടതുണ്ട്.
മത്സ്യ ഉദ്പാദനത്തിനായി നടപ്പാക്കുന്ന പദ്ധതികളില്‍ പലതും വിപരീതഫലമാണ് നല്‍കുന്നത്. ഉള്നടന് മത്സ്യത്തൊഴിലാളികളുടെ വീടുകളിലെ അടുപ്പുകള്‍ പലദിവസങ്ങളിലും പുകയാത്ത അവസ്ഥയിലാണുള്ളത്.
തോടുകളില്‍ മത്സ്യങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പഠനം നടത്തിയതെന്ന് തോടരിക് ഗ്രൂപ് കണ്‍വീനര്‍ സി. ദിവാകരന് പറയുന്നു.
പലവിധ കാരണങ്ങളാല്‍ നമുക്ക് നഷ്ടപ്പെട്ട നാടന്‍ മത്സ്യ ഇനങ്ങളെയും അവ നഷ്ടപ്പെടാനിടയാക്കിയ കാരണങ്ങളും ഇവയുടെ സ്ഥാനത്തേക്ക് കുടിയേറിയ വിദേശ മത്സ്യഇനങ്ങളെയും തോട്ടുമീനുകളുടെ സ്വഭാവ വിശേഷങ്ങളെപ്പറ്റിയുമുള്ള പഠനമാണ് സീക്കുമായി സഹകരിച്ച് മുപ്പതോളം പേര് നടത്തിയത്.
ബെന്റുകളും ജോയിന്റുകളുമിട്ട് വെള്ളം കയറാതാക്കിയ പിവിസി പൈപ്പുകളും കാറിന്റെയും ലോറിയുടെയും കാറ്റുനിറച്ച ട്യൂബുകളുമുപയോഗിച്ചുണ്ടാക്കിയ നാലുപേര്‍ക്ക് കയറാവുന്ന തോണിയുണ്ടാക്കിയായിരുന്നു വെള്ളത്തിലെ പഠനം.
മൂന്നുമാസത്തെ മത്സ്യ നിരീക്ഷണത്തിനും സര്‍വേയ്ക്കും ശേഷം പുഴയറിവുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.
കവ്വായിപ്പുഴയുടെ പ്രധാന കൈവഴിയായ വെള്ളൂര്പ്പുഴയിലെ നാടന്‍ മീനുകളെക്കുറിച്ചും അവയെ വെറും കൈകൊണ്ട് പിടിച്ചെടുക്കുന്ന പരമ്പരാഗത രീതികളെക്കുറിച്ചും അരനൂറ്റാണ്ടിലേറെക്കാലത്തെ പുഴയറിവുകളുള്ളവരാണ് അനുഭവങ്ങള്‍ പങ്കുവച്ചത്.
നാടന്‍ മത്സ്യങ്ങള്‍ അപ്രത്യക്ഷമാകുന്നു
കരിങ്കുഴി പാലത്തിന് കീഴില്‍ നടത്തിയ പുഴയറിവ് പങ്കുവയ്ക്കല്‍ പരിപാടിയില്‍ മീനുകളുടെ സ്വഭാവ വിശേഷങ്ങളെപ്പറ്റിയുള്ള നാട്ടറിവുകളാണ് പ്രധാനമായും പങ്കുവയ്ക്കപ്പെട്ടത്.
വെള്ളൂര്‍ പുഴയില്‍ ഒരു കാലത്ത് സുലഭമായിരുന്ന മണക്കൊട്ടന്, കരിങ്കുരുടന് എന്നീ മീനുകള്‍ പൂര്‍ണമായും അപ്രത്യക്ഷമായതായും നാടന്‍ മുഷുവും കാടനും പുല്ലനും(കുറുവ) അത്യപൂര്‍വ മത്സ്യങ്ങളായി മാറിയതായും പഠനത്തില്‍ കണ്ടെത്തി.
ആഫ്രിക്കന്‍ മുഷുവാണ് നാടന്‍ മുഷുവിനെ ഇല്ലാതാക്കിയത്. അതേസമയം തിലോപ്പിയ, ആഫ്രിക്കന്‍ മുഷു, വിയറ്റ്നാം കയ്ചല്, അനാബസ് എന്നീ അധിനിവേശ മത്സ്യങ്ങള്‍ കൂടിവരുന്നതായും ചര്‍ച്ചയില്‍ വിലയിരുത്തപ്പെട്ടു.
മുന്‍കാലങ്ങളില്‍ സുലഭവും ഇന്ന് അസുലഭവുമായിക്കൊണ്ടിരിക്കുന്ന നാടന്‍ കയ്ചലും (വരാല്) വിയറ്റ്നാം കയ്ചലുമായി ക്രോസിംഗ് നടക്കുന്നതായും സര്‍വേയില്‍ കണ്ടെത്തി.
മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നിക്ഷേപിക്കപ്പെടുന്ന വിദേശയിനങ്ങള് നാടന്‍ കയ്ചലിന്റെ വംശശുദ്ധിയും നിലനില്‍പ്പുതന്നെയും അപകടത്തിലാക്കിയിരിക്കുകയാണെന്ന ആശങ്കയാണ് ചര്‍ച്ചയിലുയര്‍ന്നത്.
മുപ്പതോളം ശുദ്ധജലമത്സ്യങ്ങള്‍ സുലഭമായിരുന്നിടത്ത് പതിനഞ്ചോളം മത്സ്യങ്ങളേ ഇപ്പോള്‍ ലഭ്യമാകുന്നുള്ളൂ എന്നും കേരളത്തിലെ തനതുമത്സ്യമായ മഞ്ഞളേട്ടയുടെ(മഞ്ഞക്കൂരി) എണ്ണത്തില്‍ ഈ വര്‍ഷം ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും പഠനത്തിന് നേതൃത്വം നല്കുന്ന ദിവാകരന് പറഞ്ഞു.
അത്യപൂര്‍വമായിക്കൊണ്ടിരിക്കുന്ന 23 ഇനം നാടന്‍ മത്സ്യങ്ങളുടെ ഫോട്ടോയെടുക്കാനായെന്നും അദ്ദേഹം പറഞ്ഞു.
Todays Story
കേരളം ക്ലീനാക്കുന്ന വനിതാ ഹരിതകര്‍മ സേനയുടെ അംഗബലം 36,000 പിന്നിടുന്നു. അപ്പാര്‍ട്ട്മെന്റുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 86 ലക്ഷം പാര്‍പ്പിടങ്ങളിലും 2.57 ലക്ഷം സ്ഥാപനങ്ങളിലുംനിന്ന് പ്രതിവര്‍ഷം 6.5 ലക്ഷം ടണ്‍ മാലിന്യം സംഭരിച്ച് സംസ്കരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ശുചീകരണ സേനയാണ് ഇവിടത്തെ ഹരിതകര്‍മസേന.
കുടുംബശ്രീ മിഷനു കീഴില്‍ 2017ല്‍ ആരംഭിച്ച ഹരിതകര്‍മസേന ഇപ്പോള്‍ ഇലക്ട്രോണിക് മാലിന്യ ശേഖരണത്തിലൂടെ മറ്റൊരു മുന്നേറ്റംകൂടി കുറിച്ചിരിക്കുന്നു. ഇക്കൊല്ലം അര ലക്ഷം ടണ്‍ ഇ വേസ്റ്റ് സേന സംഭരിച്ചുകഴിഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പ്, ക്ലീന്‍ കേരള കമ്പനി, ശുചിത്വ മിഷന്, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ വില നല്‍കിയാണ് ഉപയോഗശൂന്യമായ ഇലക്ട്രോണിക് മാലിന്യ സംഭരണം. അപകടകരമല്ലാത്ത 44 ഇനം ഇലക്ട്രോണിക്-ഇലക്ട്രിക്കല്‍ മാലിന്യങ്ങളാണ് സേന വില നല്കി ശേഖരിക്കുന്നത്. ഇ- മാലിന്യത്തിന് വിലയായി മൂന്നര ലക്ഷം രൂപയാണ് ഇതുവരെ ഉടമസ്ഥര്‍ക്കു നല്‍കിയത്.
ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്, മൈക്രോവേവ് ഓവന്, മിക്സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, ലാപ്ടോപ്, കമ്പ്യൂട്ടര്‍, മോണിറ്റര്‍, മൗസ്, കീബോര്‍ഡ്, എല്‍സിഡി മോണിറ്റര്‍, എല്‍സിഡി/എല്‍ഇഡി ടെലിവിഷന്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്, തേപ്പുപെട്ടി, മോട്ടോര്‍, മൊബൈല്‍ ഫോണ്‍, ടെലിഫോണ്‍, റേഡിയോ, മോഡം, എയര്‍ കണ്ടീഷണര്‍, ബാറ്ററി, ഇന്‍വെര്‍ട്ടര്‍, യുപിഎസ്, സ്റ്റെബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, വാട്ടര്‍ കൂളര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, എസ്എംപിഎസ്, ഹാര്‍ഡ് ഡിസ്ക്, സിഡി ഡ്രൈവ്, പിസിബി ബോര്‍ഡുകള്‍, സ്പീക്കര്‍, ഹെഡ്ഫോണുകള്, സ്വിച്ച് ബോര്‍ഡുകള്‍, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ ഹരിതകര്‍മസേന ഏറ്റെടുക്കും.
പഴയ റഫ്രിജറേറ്ററിനു കിലോയ്ക്ക് 16 രൂപയും ലാപ്ടോപ്പിന് 104 രൂപയും വില നല്‍കും. എല്‍സിഡി/ എഇഡി ടിവി- 16 രൂപ, ടോപ് ലോഡ് വാഷിംഗ് മെഷീന്- 16 രൂപ , ഫ്രണ്ട് ലോഡ്- 9, സീലിംഗ് ഫാന്‍- 41, മൊബൈല്‍ ഫോണ്‍- 115, സ്വിച്ച് ബോര്‍ഡ്-17, എയര്‍ കണ്ടീഷനര്‍- 58 എന്നിങ്ങനെയാണ് ഒരു കിലോയ്ക്കുള്ള വില നിരക്ക്.
Todays Story
ഇളം കാറ്റേറ്റ് മഴത്തുള്ളികളുടെ തണുപ്പ് ആസ്വദിച്ച് മഴയത്തുള്ള വണ്ടിയോടിക്കല് വളരെ ഹൃദ്യമായ അനുഭവമാണ്. ഡ്രൈവിംഗ് അപകടകരവും ദുഷ്ക്കരവുമാകുന്ന സമയമാണ് മഴക്കാലം. മഴക്കാലം മനോഹരമാണെങ്കിലും ഈ സമയത്തെ വാഹനയാത്ര ശ്രദ്ധിച്ചില്ലെങ്കില്‍ അപകട യാത്രയായേക്കാം.
മഴക്കാലത്ത് വാഹനങ്ങള്‍ റോഡില്‍ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കും.
മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...
വേഗം പരമാവധി കുറയ്ക്കുക
റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണത്തുള്ളികള് മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കല്‍ ഉള്ളതാകുന്നു. അതുകൊണ്ട് പരമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം.
സ്റ്റിയറിംഗ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചുവരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്സിലറേറ്ററില്‍ നിന്ന് കാലെടുത്ത് വേഗം നിയന്ത്രിക്കുന്നതാണ് സുരക്ഷിത ഡ്രൈവിംഗിന് ഉത്തമം.
ഹെഡ് ലൈറ്റ് ലോ ബീമില്‍ ആക്കാം
വാഹനം ബൈക്കായാലും കാറായാലും ശരി ശക്തമായ മഴയത്ത് ഹെഡ്ലൈറ്റുകള് ലോ ബീമില്‍ കത്തിക്കുന്നത് നല്ലതാണ്. ശക്തമായ മഴയില്‍ റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം പെടുന്നതിനും ഹെഡ്ലൈറ്റ് സഹായിക്കും.
വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടങ്കില്‍ അത് ഉപയോഗിക്കുന്നതാണ് നല്ലത്.
ടയറുകളുടെ കാര്യത്തിലും ശ്രദ്ധ വേണം
മഴക്കാലത്തിനു മുമ്പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നത് നല്ലതാണ്. പണം ലാഭിക്കാന്‍ തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാകും. തേയ്മാനം കൂടുമ്പോള്‍ ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക.
അലൈന്മെനന്റും വീല്‍ ബാലന്‍സിംഗും കൃത്യമാക്കുകയും ടയറിലെ വായുമര്‍ദം നിശ്ചിത അളവില്‍ നിലനിര്‍ത്തുകയും വേണം.
മുന്‍കരുതല്‍ നല്ലതാണ്
* ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, ഹാന്‍ഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുമ്പ് പരിശോധിക്കണം.
* വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ യാത്രവേണ്ട. അവയുടെ കൂറ്റന്‍ ടയറുകള്‍ തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്ച തടസപ്പെടുത്തുമെന്ന് ഉറപ്പാണ്.
ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നില്‍ വാഹനം ഇടിച്ച് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനം പൂര്‍ണ നിയന്ത്രണത്തിലാക്കാന്‍ മറ്റു വാഹനങ്ങളുമായി പരമാവധി അകലം പാലിക്കുക.
* റോഡില്‍ വെള്ളക്കെട്ട് ചെറിയ അളവില്‍ ആണെങ്കില്‍ പോലും അതിനു മുകളിലൂടെ വേഗത്തില്‍ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.
* വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡിലൂടെയോ ഡ്രൈവ് ചെയ്യരുത്.
* മഴക്കാലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈ ടെന്‍ഷന്‍ ലൈനുകളുടെ താഴെയോ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം.
* വെള്ളത്തിലൂടെ കടന്ന് പോകുമ്പോള്‍ ഏസി ഓഫ് ചെയ്യുക
* മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക
ശക്തമായ മഴക്കാലത്ത് യാത്ര ഒഴിവാക്കുക
മഴ അതിശക്തമാണെങ്കില് വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട് അല്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുകയുമാകാം.
വിവരങ്ങള്‍ക്ക് കടപ്പാട് : കേരള പോലീസ്
Todays Story
സംസ്ഥാനമാകെ കാത്തിരിക്കുന്ന വയനാട് ചുരം തുരങ്കപാതയ്ക്കായി ഓസ്ട്രേലയന്‍ സാങ്കേതിക വിദ്യ. കട്ട് ആൻഡ് കവർ രീതിയിലാകും നിർമാണം. ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയിലാണ് തുരക്കൽ.
പാറയുടെ കാഠിന്യം അനുസരിച്ച് മാർഗം തെരഞ്ഞെടുക്കും. കാഠിന്യം കുറഞ്ഞ പാറയാണെങ്കിൽ സോഫ്റ്റ് ഡ്രില്ലിംഗാകും. കാഠിന്യം കൂടിയതാണെങ്കിൽ നിയന്ത്രിത സ്ഫോടനത്തിലൂടെയാകും തുരക്കൽ.
വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി അതിവേഗത്തിൽ. ഭീമൻപാറ തുരക്കാനുള്ള റോക്ക് ഡ്രിൽ ബൂമർ ഉൾപ്പെടെയുള്ള യന്ത്രങ്ങളെത്തിച്ചു.
തുരങ്കം ആരംഭിക്കുന്ന മേപ്പാടി മീനാക്ഷിക്കുന്നിലേക്കുള്ള റോഡ് നിർമാണവും ഡംപിംഗ് യാർഡുകളുടെയും ക്രഷറുകളുടെയും പ്രവൃത്തിയും പുരോഗമിക്കുകയാണ് . കള്ളാടിയിൽനിന്ന് മലയടിവാരംവരെ റോഡ് വെട്ടികയറുകയാണ്.
നിരവധി തൊഴിലാളികളും യന്ത്രങ്ങളുമുണ്ട്. പവർസ്റ്റേഷനുള്ള ഉപകരണങ്ങളും എത്തിച്ചു.
റോക്ക് ഡ്രിൽ ബൂമറുകൾ എത്തി
ആനക്കാംപൊയിൽ ഭാഗത്ത് ഇരവഴിഞ്ഞിപ്പുഴയിൽ താൽകാലിക പാലം നിർമിച്ച് മെഷിനറികൾ എത്തിച്ചുതുടങ്ങി. യന്ത്രങ്ങൾ പൂർണമായി എത്തിക്കഴിഞ്ഞാൽ തുരങ്കം തുടങ്ങുന്ന സ്വർഗംകുന്നിലേക്കുള്ള റോഡിന്റെ പ്രവൃത്തി ആരംഭിക്കും.
ഇതോടൊപ്പം ഇരവഞ്ഞിപുഴയിൽ പാലം നിർമാണവും അപ്രോച്ച് റോഡ് പ്രവൃത്തിയും തുടങ്ങും. തുരങ്കപാത നിർമാണ കന്പനിയായ ദിലീപ് ബിൽഡ്കോൺ ഉത്തരാഖണ്ഡിലെ ഋഷികേശിൽനിന്നാണ് രണ്ട് റോക്ക് ഡ്രിൽ ബൂമർ വയനാട്ടിൽ എത്തിച്ചത്.
വലിയ ട്രക്കിൽ പ്രത്യേകമായി സ്ഥാപിച്ച പ്ലാറ്റ്ഫോമിലാണ് കൊണ്ടുവന്നത്. കൽപ്പറ്റ ബൈപ്പാസിൽ നിർത്തിയിട്ടിരിക്കുന്ന ട്രക്കിൽനിന്നിറക്കി ബൂമറുകൾ കള്ളാടിയിലേക്ക് എത്തിക്കും.
ബൂമർ പ്രവർത്തിപ്പിക്കുന്നതിൽ പരിശീലനം ലഭിച്ച രാജസ്ഥാൻ സ്വദേശികളായ തൊഴിലാളികളും എത്തിയിട്ടുണ്ട്. ആനക്കാംപൊയിൽ ഭാഗത്തേക്കുള്ള ബൂമറും അടുത്തദിവസം കൊണ്ടുവരും. കൃത്യമായ അളവിലും ആഴത്തിലും റോക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ച് തുരങ്കം നിർമിക്കാനാകും.
Todays Story
സീനിയർ സിറ്റിസൺ ക്വാട്ടയിൽ ടിക്കറ്റെടുത്തിട്ടും ലോവർ ബെർത്ത് ലഭിച്ചില്ലേ.? കാരണം വിശദീകരിച്ച് റെയിൽവേയിലെ ട്രെയിൻ ടിക്കറ്റ് എക്സാമിനർ (ടിടിഇ) പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദിബ്രുഗഡ് രാജധാനി എക്സ്പ്രസിൽ ചിത്രീകരിച്ചതാണ് വീഡിയോ.
സീനിയർ സിറ്റിസൺ ക്വാട്ടയിൽ യാത്രക്കാരുടെ ആശയക്കുഴപ്പങ്ങൾക്ക് പരിഹാരമെന്ന കുറിപ്പോടെ നിരവധി പേരാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. എന്തായാലും ആളുകള്‍ ഏറെ ശ്രദ്ധിക്കുന്ന വീഡിയോക്ക് താഴെ എല്ലാവരും ലൈക്ക് ചെയ്യുകയാണ്.
ലോവർ ബെർത്ത് ലഭിക്കാൻ എന്തുചെയ്യണം?
ട്രെയിൻ നമ്പർ 2424 ദിബ്രുഗഡ് രാജധാനിയിൽ യാത്രക്കാരായ നാല് മുതിർന്ന പൗരൻമാർക്ക് ലോവർ ബെർത്തിന് പകരം മധ്യ ബെർത്തുകളും അപ്പർ ബെർത്തുകളും അനുവദിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങൾക്കും സംശയങ്ങൾക്കുമാണ് ടിടിഇ വീഡിയോയിലൂടെ മറുപടി നൽകുന്നത്.
സീനിയർ സിറ്റിസൺ ക്വാട്ട ആനുകൂല്യങ്ങൾ പൂർണമായി ലഭിക്കാൻ ഒരു ടിക്കറ്റിൽ പരമാവധി രണ്ട് യാത്രക്കാരേ ഉണ്ടാകാവൂ എന്ന് അദ്ദേഹം പറയുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ലോവർ ബെർത്ത് അനുവദിക്കുമ്പോൾ മുൻഗണന ലഭിക്കും. രണ്ടിലധികം പേർ ഒരേ ടിക്കറ്റിൽ ബുക്ക് ചെയ്താൽ ക്വാട്ടാ ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.
എങ്ങിനാണ് ബെർത്ത് അനുവദിക്കുന്നത്?
ഇന്ത്യൻ റെയിൽവേയുടെ കംപ്യൂട്ടർ അധിഷ്ഠിത റിസർവേഷൻ സംവിധാനത്തിൽ മുതിർന്ന പൗരൻമാർക്കും 45നും മുകളിലുമുള്ളതോ ഗർഭിണികളായവരോ ആയ സ്ത്രീകൾക്കും ഓട്ടോമാറ്റിക് ആയി ലോവർ ബെർത്ത് അനുവദിക്കാൻ സജ്ജീകരണമുണ്ട്. ബുക്ക് ചെയ്യുന്ന സമയത്ത് ലഭ്യമായ അത്തരം ബെർത്തുകൾ കണക്കിലെടുത്താവും ഇത് അനുവദിക്കപ്പെടുക.
പുരുഷന്മാർക്ക് 60 വയസിന് മുകളിലുള്ളവർക്കും സ്ത്രീകൾക്ക് 45 വയസ്സിന് മുകളിലുള്ളവർക്കും ആണ് ലോവർ ബെർത്ത്/സീനിയർ സിറ്റിസൺ ക്വാട്ട സീറ്റുകൾ അനുവദിക്കുന്നത്. ഒറ്റയ്ക്കോ അല്ലെങ്കിൽ മറ്റൊരു മുതിർന്ന പൗരനൊപ്പമോ യാത്ര ചെയ്യുമ്പോൾ മാത്രമാണ് മുതിർന്ന പൗരന്മാർക്ക് സിസ്റ്റം ലോവർ ബെർത്ത് മുൻഗണന നൽകുന്നത്.
രണ്ടിൽ കൂടുതൽ മുതിർന്ന പൗരന്മാരോ, അല്ലെങ്കിൽ മുതിർന്ന പൗരനും അല്ലാത്തവരുമോ ഒരേ പിഎൻആറിൽ ബുക്ക് ചെയ്താൽ, ഇത് ജനറൽ ക്വാട്ട ആയി കണക്കാക്കപ്പെടും. പ്രായപരിധി ബാധകമാവുമ്പോഴും ഇത്തരം സാഹചര്യത്തിൽ ലോവർ ബെർത്ത് ലഭിക്കാനുള്ള സാധ്യത കുറയും.
ബുക്ക് ചെയ്തപ്പോൾ ഇത്തരത്തിൽ ലോവർ ബെർത്ത് കിട്ടാത്തവർക്ക് ലഭ്യത കണക്കിലെടുത്ത് അത് അനുവദിക്കാൻ ടിക്കറ്റ് പരിശോധകർക്കും അധികാരമുണ്ട്.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം...
ലോവർ ബെർത്ത് നിർബന്ധമായും ആവശ്യമുള്ളവർ അത് അനുവദിച്ചാൽ മാത്രം ബുക്കിംഗ് നടത്തുകയെന്ന് ഒപ്ഷൻ നൽകണമെന്ന് ടിടിഇ പറയുന്നു. ഇങ്ങനെ, ബുക്ക് ചെയ്യുമ്പോൾ ലോവർ ബെർത്ത് അനുവദിച്ചാൽ മാത്രമാണ് ടിക്കറ്റ് ബുക്ക് ആവുക.
കോച്ചുകളിലെ ക്വാട്ട ഇങ്ങനെ ഓരോ ട്രെയിൻ കോച്ചിലും സ്ലീപ്പർ ക്ലാസിൽ ആറ് മുതൽ ഏഴ് വരെ, എസി 3-ടയറിൽ നാല് മുതൽ അഞ്ച് വരെ, എ.സി. 2-ടയറിൽ മൂന്ന് മുതൽ നാല് വരെ ലോവർ ബെർത്ത് സീറ്റുകൾ മുതിർന്ന പൗരന്മാർക്കും 45 വയസിന് മുകളിലുള്ള സ്ത്രീകൾക്കും ഗർഭിണികൾക്കുമായി മാറ്റിവെച്ചിട്ടുണ്ട്.
ഇതിന് പുറമെ, സോണൽ റെയിൽവേകളിലെ സബർബൻ വിഭാഗങ്ങളിലെ ആദ്യത്തെയും അവസാനത്തെയും രണ്ടാം ക്ലാസ് ജനറൽ കംപാർട്ട്മെന്റുകളിൽ കുറഞ്ഞത് ഏഴ് സീറ്റുകൾ മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്തിട്ടുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആവശ്യമില്ലെങ്കിലും യാത്രയിൽ ആവശ്യപ്പെടുന്ന പക്ഷം പ്രായം തെളിയിക്കാനുള്ള രേഖകൾ കൈയിൽ കരുതേണ്ടതുണ്ട്.
Todays Story
എട്ടു സെന്റിമീറ്റർ മാത്രം നീളമുള്ള ചോക്കിൽ ഇതൾ വിരിയുന്നത് ലോകനേതാക്കളും പുരാണ കഥാപാത്രങ്ങളും. ഇതിനു പുറമേ ഉണ്ണീശോ സെറ്റുൾപ്പെടെയുള്ളവയും ചോക്കിലൂടെ മെനഞ്ഞെടുക്കാൻ ഈ കലാകാരന് ചുരുങ്ങിയ സമയം മതി.
പുൽക്കൂട്ടിലെ ആട്ടിൻകുട്ടിയുടെ നീളം ഒന്നര സെന്റി മീറ്റർ മാത്രമാണ്. ചെറിയ ചോക്കിലെ വലിയ കാര്യങ്ങൾ ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടംപിടിച്ചു. മൂന്നാർ ഗവ. ഹൈസ്കൂൾ അധ്യാപകൻ എം. രഞ്ജിത് കുമാറാണ് ചോക്കുപയോഗിച്ച് വിസ്മയം തീർക്കുന്നത്. ഇദ്ദേഹം ചോക്കുകളിൽ പരീക്ഷണം ആരംഭിച്ചിട്ട് ആറു വർഷമായി.
മൊട്ടുസൂചി ഉപയോഗിച്ചാണ് രൂപങ്ങൾ മെനയുന്നത്. ലെൻസോ കണ്ണടയോ ഉപയാഗിക്കാറില്ല. 20 മിനിറ്റിൽ ഒരു സൃഷ്ടി പുറത്തുവരും. മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൾ കലാം തുടങ്ങിയ രാഷ്ട്രനേതാക്കളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ദശാവതാരം പൂർണമായും ആവിഷ്കരിച്ചിട്ടുണ്ട്.
Todays Story
സർക്കാർ ഉദ്യോഗം ലഭിക്കുമ്പോൾ ശ്രീപത്മനാഭന്റെ നാല് ചക്രം ലഭിക്കുന്ന ജോലിയല്ലേ... മഹാഭാഗ്യം എന്ന് ഇന്നും പറയുന്നവർ കേരളത്തിൽ ഉണ്ടെന്ന് അറിയുമോ? അതിശയോക്തി അല്ല ഇത്, സത്യമാണ്.
തിരുവിതാംകൂറിലെ ജനങ്ങൾ കാലങ്ങളായി കൊണ്ടു നടന്നിരുന്ന ഒരു വിശ്വാസത്തിന്റെ തുടർച്ചയാണിതെന്നും അറിയുക. കമ്മ്യൂണിസ്റ്റ് സർക്കാർ തുടർഭരണം നടത്തുന്ന ഇക്കാലത്തുപോലും സർക്കാർ ജോലി എന്നത് ശ്രീപത്മനാഭന്റെ നാല് ചക്രം കിട്ടുന്ന പദവി എന്ന് പറയുന്നത് ഒരേസമയം വൈരുധ്യവും കൗതുകകരവുമാണ്.
എങ്ങനെയാണ് ശ്രീപത്മനാഭന്റെ ചക്രം ഇങ്ങനെ ഒരു വിശ്വാസത്തിന് കാരണമായതെന്ന് പട്ടം. ജി.രാമചന്ദ്രൻ നായരുടെ തിരുവനന്തപുരത്തിന്റെ ഇതിഹാസം എന്ന ഏറെ പ്രചാരം നേടിയ പുസ്തകത്തിലുണ്ട്.
പ്രശസ്ത ജീവചരിത്രകാരനും നിരൂപകനും എഴുത്തുകാരനും ആദ്യകാല പത്രപ്രവർത്തകനുമായ രാമചന്ദ്രൻ നായരുടെ തിരുവനന്തപുരത്തിന്റെ ഇതിഹാസം ഒരു ചരിത്ര നിയോഗം ഏറ്റെടുക്കുന്ന കൃതിയാണ്...
ഇനി ചക്രത്തിന്റെ കഥയിലേക്ക് കടക്കാം. തിരുവിതാംകൂർ ഭരിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവ് (1739- 1758)രാജ്യം തൃപ്പടിദാനത്തിലൂടെ ശ്രീപത്മനാഭന് അടിയറ വച്ചതോടെ നാട് ശ്രീപത്മനാഭന്റേതായി.
ശ്രീപത്മനാഭ ദാസന്മാരായിട്ടാണ് അന്നു മുതലുള്ള മഹാരാജാക്കന്മാർ തിരുവിതാംകൂർ ഭരിച്ചത്. തിരുവിതാംകൂറിന്റെ അവസാന നാടുവാഴിയായ ശ്രീചിത്തിര തിരുനാൾ മഹാരാജാവും ശ്രീപത്മനാഭദാസൻ ആയിട്ട് തന്നെയാണ് നാട് വാണത്.
ജനാധിപത്യ ഭരണത്തിന്റെ പുതുയുഗം മുന്നിൽ എത്തിയ നിമിഷങ്ങളിൽ പോലും ചിത്തിര തിരുനാൾ ശ്രീപത്മനാഭ ദാസനായി തന്നെ നിലകൊണ്ടു എന്നും അറിയുക. നാടുവാഴുന്ന മഹാരാജാവ് അല്ല, ശ്രീപത്മനാഭൻ ആണ് യഥാർഥ അന്നദാതാവ് എന്ന് ചിന്തിച്ചിരുന്ന "പ്രജകൾ' ആയിരുന്നു അന്ന് തിരുവിതാംകൂറിൽ ഉണ്ടായിരുന്നത്.
മാത്രമല്ല അന്നത്തെ നാണയങ്ങളിൽ ശ്രീപത്മനാഭന്റെ മുദ്രയാണ് പതിച്ചിരുന്നതും. അതിനാൽ ഭരണാധികാരികൾ നൽകുന്ന പ്രതിഫലം ശ്രീപത്മനാഭന്റെ ചക്രമായി ജനം സ്വീകരിച്ചു. 1957 ൽ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണം വന്നിട്ടും പിന്നീട് കോൺഗ്രസും കമ്മ്യൂണിസ്റ്റും മാറിമാറി ഭരിച്ചിട്ടും സർക്കാർ ജോലി കിട്ടുക എന്നാൽ ശ്രീപത്മനാഭന്റെ ചക്രം കിട്ടുക എന്ന വിശ്വാസത്തിന് വലിയ മാറ്റമൊന്നും വന്നില്ല.
ശ്രീപത്മനാഭന്റെ മുദ്രയുള്ളത് കൊണ്ട് തന്നെ ജനങ്ങൾ നാണയങ്ങളെ ഭക്തിപൂർവമാണ് കൈകാര്യം ചെയ്തിരുന്നത് എന്ന കാര്യവും ശ്രദ്ധേയമാണ്. രാജഭരണ കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ വായ്പ എടുത്തിരുന്നതും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നായിരുന്നു.
പലിശ സഹിതം വായ്പ കൃത്യമായി തിരിച്ചടച്ച രേഖകളും ഉണ്ട്. അന്നത്തെ സർക്കാർ രേഖകൾ മതിലകം രേഖകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. (മതിലകം രേഖകളെ ആധാരമാക്കിയാണ് ഇന്നും പല ചരിത്ര ഗവേഷകരും ചരിത്രരചനകൾ നടത്തുന്നതും) ചക്രത്തിന്റെ കഥ പറയുമ്പോൾ തിരുവനന്തപുരത്തെ പട്ടത്തെ ഒരു ഹോട്ടലിൽ നിന്ന് അരച്ചക്രത്തിന് രണ്ട് (പൈസയിൽ കുറവ്) താൻ ഊണ് കഴിച്ച കഥയും പട്ടം ജി. രാമചന്ദ്രൻ നായർ പങ്കുവയ്ക്കുന്നുണ്ട്.
അക്കാലത്ത് പത്തു രൂപ ഉണ്ടെങ്കിൽ ഒരാൾക്ക് വളരെ സുഭിക്ഷതയോടെ ജീവിക്കാമായിരുന്നു. വായനക്കാർക്ക് അവിശ്വസനീയമായി തോന്നുന്ന ഇതു പോലുള്ള നിരവധി സത്യങ്ങളും ചരിത്രവും തിരുവനന്തപുരത്തിന്റെ ഇതിഹാസം പറഞ്ഞുവയ്ക്കുന്നുണ്ട്. രാജഭരണകാലത്ത് സ്കൂളുകളിലും പൊതുസ്ഥാപനങ്ങളിലും മഹാരാജാവിനെ സ്തുതിക്കുന്ന വഞ്ചീശമംഗളം ആലപിച്ചിരുന്നു.
1938-ൽ രാജവാഴ്ചയ്ക്കെതിരേ പൊതുജനങ്ങൾ പ്രതിഷേധിച്ചപ്പോൾ അതിനെ പ്രതിരോധിക്കാനായി വഞ്ചീശമംഗളം സർ സി.പി. രാമസ്വാമി അയ്യർ നിർബന്ധിതമാക്കിയതും രാമചന്ദ്രൻ നായർ പ്രതിപാദിക്കുന്നുണ്ട്. സർ സിപിയുടെ ദുർഭരണത്തിനെതിരേ തിരുവിതാംകൂറിലെ ജനങ്ങൾ പ്രക്ഷോഭങ്ങളുമായി ഇറങ്ങിയകാലത്ത് സർ സിപിക്ക് വെട്ടേറ്റ് സംഭവവും തിരുവിതാംകൂറിന്റെ ഇതിഹാസം പറയുന്നുണ്ട്.
തിരുവനന്തപുരത്ത് തൈക്കാടുള്ള ശ്രീ സ്വാതി തിരുനാൾ സംഗീത അക്കാദമിയുടെ (ഇന്നത്തെ സ്വാതി തിരുനാൾ സംഗീത കോളജ്) വാർഷികാഘോഷം നടക്കുന്ന ദിവസം. സമ്മേളന പന്തലിൽനിന്നു സർ സിപി പുറത്തിറങ്ങിയപ്പോൾ വൈദ്യുതി ദീപങ്ങൾ എല്ലാം നിലച്ചതും അദ്ദേഹത്തെ വെട്ടിയ സംഭവം നമുക്ക് തൊട്ട് മുന്നിൽ എന്ന പോലെ രാമചന്ദ്രൻ നായർ വരച്ചു കാട്ടുന്നു. വെട്ടേറ്റ സിപിയെ ചികിത്സിച്ച ഡോ. ആർ. കേശവൻ നായരുടെ വാക്കുകൾ പലർക്കും പുതിയ അറിവു ആയിരിക്കും.
കവിളിലും കഴുത്തിലും കൈവിരലുകളിലും മുറിവേറ്റ സർ സിപിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് ചികിത്സിച്ചത്. ദിവാന്റെ പല്ലും നാവും പുറത്തു കാണാമായിരുന്നു എന്ന് ഡോ. പറഞ്ഞിട്ടുണ്ട്. പൾസ് കുറവായിരുന്നതിനാൽ അനസ്തേഷ്യ നൽകാൻ പ്രയാസമായിരുന്നു.
ഇത് അറിഞ്ഞ ദിവാൻ ഡോ. കേശവൻ നായരോട് അനസ്തേഷ്യ കൂടാതെ തനിക്ക് ശസ്ത്രക്രിയ നടത്തിക്കൊള്ളാൻ പറഞ്ഞു. അങ്ങനെ തിരുവിതാംകൂർ കണ്ട ഏറ്റവും കരുത്തനും വിവാദ പുരുഷനും ആയ ദിവാനായ സർ സി പി രാമസ്വാമി അയ്യർക്ക് അനസ്തേഷ്യ കൂടാതെയാണ് ശസ്ത്രക്രിയയും തുന്നിക്കെട്ടലും നടത്തിയത്!
ഇതേക്കുറിച്ച് പിന്നീട് സർ.സി.പി പറഞ്ഞത് വേദന സഹിക്കാനുള്ള കഴിവ് തനിക്ക് ലഭിച്ചത് 35 വർഷക്കാലമായി ശീലിച്ച യോഗാഭ്യാസത്തിലൂടെയാണെന്ന്. ഇവിടെ മറ്റൊരു കാര്യം കൂടി ചേർക്കേണ്ടതുണ്ട്.
കെ.സി.എസ്. മണി സർ സിപിയുടെ മൂക്ക് വെട്ടി എന്ന് പഴംകാലം മുതൽ നമ്മൾ കേൾക്കുന്ന കഥ ശരിയല്ല എന്നാണ് ഡോ. കേശവൻനായരുടെ നേർമൊഴി ഓർമപ്പെടുത്തുന്നത്. മൂക്കിൽ മുറിവ് ഉള്ളതായി ഡോക്ടർ രേഖപ്പെടുത്തിയിട്ടില്ല.
Todays Story
1980 കളിൽ തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്ന സമയം. തെരഞ്ഞെടുപ്പിനു നിൽക്കുന്ന സ്ഥാനാർഥികൾ നൽകുന്ന പൊള്ളയായ വാഗ്ദാനങ്ങൾ ഒരു വശത്ത് പ്രചാരണ വാഹനങ്ങളിൽ നിന്നുയരുന്ന കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾ മറു ഭാഗത്തും.
തിരുവനന്തപുരത്തെ കോളജ് ഓഫ് ഫൈൻആർട്സിൽ അന്ന് ചിത്രകലാ അധ്യാപകനാണ് കാട്ടൂർ ജി. നാരായണപിള്ള. ഈ രാഷ്ട്രീയ പുകമറകളുടെ ഇരുളിലൂടെ കോളജിൽ എത്തുന്പോൾ ഉള്ളിൽ നിറയുന്ന വേദനയും ആത്മ സംഘർഷവും കാട്ടൂർ പേപ്പറിലേക്കു പകർത്തും.
വായിലൂടെ തീപ്പുക ഊതുന്ന മനുഷ്യമുഖങ്ങൾ; വിഷ സർപ്പങ്ങളുടെ നാവ് പുളയുന്ന മനുഷ്യ രൂപങ്ങൾ എല്ലാം പേപ്പറിലേക്കു താനെ ഒഴുകിപ്പടരും. ഫൈൻ ആർട്സ് കോളജിലെ അന്നത്തെ വിദ്യാർഥിനി സജിത ശങ്കർ ഗുരുവിന്റെ ചിത്രരചന പലപ്പോഴും നോക്കി നിന്നിട്ടുണ്ട്.
അക്കാലത്ത് കേരളത്തിൽ കൊലപാതക പരന്പരകളും നടന്നിരുന്നു. മനുഷ്യ മനസിന്റെ വിസ്ഫോടനങ്ങളും കാട്ടൂർ കോളജിലിരുന്ന് കോറിയിടുന്നതു സജിത കണ്ടിട്ടുണ്ട്.
നാലു പതിറ്റാണ്ടുകൾക്കു ശേഷം മ്യൂസിയം ആർട്സ് ഗാലറിയിൽ നടന്ന പ്രഫ. കാട്ടൂർ ജി. നാരായണപിള്ളയുടെ പെയിന്റിംഗുകളുടെ പ്രദർശനത്തിൽ ഈ ചിത്രങ്ങൾ കണ്ടപ്പോൾ ശിഷ്യയും പ്രശസ്ത ചിത്രകാരിയുമായ സജിത ശങ്കറിനു അത്ഭുതവും അതിലേറെ ആഹ്ലാദവും
വളരെ ശ്രദ്ധയോടെ കുനിഞ്ഞിരുന്നു സാർ ഈ ചിത്രങ്ങൾ വരയ്ക്കുന്ന രംഗം ഇപ്പോഴും എന്റെ മനസിലുണ്ട്. കോളജ് ഓഫ് ഫൈൻ ആർട്സ് മുൻ പ്രിൻസിപ്പലും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ പ്രഫ. കാട്ടൂർ ജി. നാരായണപിള്ളയുടെ കൈയൊപ്പ് അക്ഷരാർഥത്തിൽ പതിഞ്ഞ ’സിഗ്നേച്ചർ’ ഒരു വലിയ കാലത്തിന്റെ കഥപറയുന്നു.
1970 കൾ മുതൽ ഇതുവരെയുള്ള കാട്ടൂരിന്റെ പെയിന്റിംഗുകളുടെ ചരിത്രക്കാഴ്ചയാണ് സിഗ്നേച്ചർ ഒരുക്കിയത്. അരനൂറ്റാണ്ടിലൂടെ ഉള്ള ഒരു ചിത്രകാരന്റെ യാത്ര മാത്രമല്ല മാറുന്ന കാലവും നുഷ്യനും പ്രകൃതിയും കാട്ടൂരിന്റെ കാൻവാസുകളിൽ പ്രതിഷ്ഠിക്കപ്പെടുന്നു.
തിരുവനന്തപുരത്ത് നിന്നും അന്യമാക്കപ്പെട്ട പല പൈതൃകക്കാഴ്ചകളും അരനൂറ്റണ്ടിനു മുൻപ് വരച്ച പെയിന്റുംഗുകളിൽ കാണാം. എട്ടുകെട്ടും റോഡരികിലെ പൈപ്പും തെക്കേത്തെരുവിലെ പഴയ അഗ്രഹാരങ്ങളും ഉൾപ്പെടെയുള്ളവ ശിഷ്യരെ ഔട്ട്ഡോർ സ്റ്റഡിക്കു കൊണ്ടുപോയപ്പോൾ വരച്ചതാണ്.
അധ്യാപനത്തിന്റെ ഭാഗമായി വരച്ച സ്കെച്ചുകളിൽ പുതിയ ചിത്രകലാ തലമുറയ്ക്കു ആവശ്യമായ വിശദാംശങ്ങൾ കാണാം. പുറംകാഴ്ചകൾ കണ്ടിരുന്ന് തന്റെ ചിത്രകലാ വിദ്യാർഥിനികൾ ചിത്രരചന നടത്തുന്നതും കാട്ടൂർ വരച്ചിട്ടുണ്ട്.
ഗുരുവും ചിത്രകാരനും ഒന്നിക്കുള്ള ഇത്തരം പെയിന്റിംഗുകൾ ഏറെ ശ്രദ്ധേയമാണ്. ഹൃദയത്തിൽ നിറയുന്ന പൈതൃകമായ ബിംബങ്ങളും സംസ്കൃതിയുടെ സന്പന്നതകളും മിത്തുകളും തന്റേതായ ആധുനിക ശൈലിയിൽ ആവിഷ്ക്കരിച്ചിരിക്കുകയാണ് കാട്ടൂർ.
ശ്രീരാമൻ നൽകുന്ന, ജീവിതത്തിന്റെ നിരർഥകത നിറയുന്ന ലക്ഷ്മണോപദേശ പെയിന്റിംഗ് ഇത്തരത്തിൽപ്പെട്ടതാണ്. നാഗത്തറയും കളമെഴുത്തും തുടങ്ങിയ പാരന്പര്യ അനുഷ്ഠാനങ്ങളും പുതിയ കാല സാഹചര്യങ്ങളിൽ കാട്ടൂരിന്റെതായ ആവിഷ്ക്കാര ശൈലിയിലുടെ പ്രത്യക്ഷപ്പെടുന്നുണ്ട്.
പാരന്പര്യത്തിന്റെ വേരുകളിൽനിന്നും തന്നെയാണു തുടക്കമെങ്കിലും ആധുനികകാല സമസ്യകളെ അവതരിപ്പിക്കുന്പോൾ നൂതനങ്ങളായ ചിത്രരചന സങ്കേതകങ്ങൾ തന്നെ വേണമെന്ന് കാട്ടൂർ ജി. നാരായണപിള്ള പറയുന്നു. മൂർത്തചിത്രങ്ങൾക്കും അമൂർത്ത ചിത്രങ്ങൾക്കുമിടയ്ക്കുള്ള സെമി ആബ്സ്ട്രാക്ട് ശൈലിയിലാണ് പെയിന്റിംഗുകൾ.
അധിനിവേശങ്ങളിൽ തകർപ്പെട്ട ഹംപിയിലെ ആയിരം വർഷം പഴക്കമുള്ള സംസ്കാരവും കാട്ടൂർ വരച്ചിട്ടുണ്ട്. ബ്ലാക്ക് ആൻഡ് ഇങ്ക് സങ്കേതത്തിലെ ഈ പെയിന്റിംഗ് 2010 ലാണ് സാക്ഷാത്കരിച്ചത്. 2024-ൽ വരച്ച പെയിന്റിംഗുകളിലും പ്രകൃതി നശീകരണത്തിന്റെയും സമകാലീന രാഷ്ട്രീയത്തിന്റെയും നഖപ്പാടുകൾ കാണാം.
അരനൂറ്റാണ്ടിൽ സംഭവിച്ച പരിണാമങ്ങൾ, മാറ്റമില്ലാതെ തുടരുന്ന മൂല്യത്തകർച്ചകൾ അങ്ങനെ പലതും സിഗ്നേച്ചർ ഒപ്പിയെടുക്കുന്നുണ്ട്. രഞ്ജു ലീഫ് ആയിരുന്നു ക്യൂറേറ്റർ.
കേരള ലളിതകലാ അക്കാദമിയുടെ അവാർഡ്, അഖിലേന്ത്യാ തലത്തിലുള്ള രാജസ്ഥാൻ ലളിതകലാ അക്കാദമിയുടെ പുരസ്കാരം, മദിരാശിയിലെ യംഗ് പെയിന്റേഴ്സ് ആൻഡ് സ്കൾപ്പ്ച്ചേഴ്സിന്റെ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളുടെ ജേതാവാണ് കാട്ടൂർ.ജി.നാരായണ പിള്ള
TRAVEL
ദീര്‍ഘദൂരയാത്രകള്‍ക്ക് ട്രെയിനില്ലാതെ മലയാളികള്‍ക്ക് എന്താഘോഷം. ഇന്ത്യയിൽ സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന യാത്രാമാർഗമാണ് ട്രെയിൻ.
ചരക്കുഗതാഗതം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യന്‍ റെയിൽവേ സേവനങ്ങള്‍ നൽകുന്നുണ്ട്.
ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങളിതാ
9,000ത്തോളം ട്രെയിനുകൾ
ഇന്ത്യയിൽ വിവിധ തരത്തിലുള്ള 9,000ത്തോളം ട്രെയിനുകൾ സര്‍വീസ് നടത്തുന്നുണ്ട്. അവയെ വേഗവും സൗകര്യങ്ങളുമനുസരിച്ച് വിവിധ ഇനങ്ങളാക്കി തിരിച്ചിട്ടുണ്ട്.രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനാണ് വന്ദേ ഭാരത്.
തുരന്തോ എക്സ്പ്രസുകളും രാജധാനി എക്സ്പ്രസുകളുമാണ് മറ്റു വേഗം കൂടിയ ട്രെയിനുകൾ. വേഗത്തിൽ അടുത്ത സ്ഥാനങ്ങൾ ശതാബ്ദി, ജനശതാബ്ദി, ഗരീബ് രഥ് ട്രെയിനുകള്‍ക്കാണ്.
സൂപ്പർഫാസ്റ്റ് മെയിൽ/എക്സ്പ്രസ്, മെയിൽ/എക്സ്പ്രസ്, ഫാസ്റ്റ് പാസഞ്ചർ, പാസഞ്ചർ എന്നിവയാണ് മറ്റു ട്രെയിനുകൾ.
നഗരങ്ങളിൽ പ്രത്യേക നഗരപ്രാന്ത ട്രെയിനുകളും നിലവിലുണ്ട്. ഇത്തരം സര്‍വീസുകളിൽ പ്രധാനപ്പെട്ടതാണ് മെട്രോ ട്രെയിനുകള്‍.
സേവനങ്ങള്‍ അറിയാം…
യാത്രാസേവനങ്ങള്‍ക്ക് പുറമേ ചരക്കുഗതാഗതം, വിനോദസഞ്ചാരം എന്നിവയുൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യന്‍ റെയിൽവേ സേവനങ്ങള്‍ നൽകുന്നുണ്ട്.
ടിക്കറ്റ് ബുക്കിംഗിന് സ്റ്റേഷനുകളിൽ നേരിട്ടെത്തി ടിക്കറ്റെടുക്കുന്ന സംവിധാനമാണ് ഭൂരിഭാഗം പേരും തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ, ദീർഘദൂര യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതാണ് നല്ലത്.
ടിക്കറ്റ് ബുക്കിംഗിന് നിരവധി ആപ്പുകളും പോർട്ടലുകളും നിലവിലുണ്ട്. ട്രാവൽ ഏജൻസികൾ മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള ഐആർസിടിസിയുടെ എന്ന പോർട്ടൽ വഴിയും റെയിൽ വൺ ആപ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
കൂടാതെ, റെയിൽ യാത്രി പോർട്ടൽ, പേടിഎം, ഇക്സിഗോ, മേക്ക് മൈ ട്രിപ്, റെഡ് ബസ് തുടങ്ങിയവ വഴിയും ടിക്കറ്റെടുക്കാം. ജനറൽ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ യുടിഎസ് ആപ് വഴിയും സ്റ്റേഷനുകളിലെ എടിവിഎം മെഷീനുകൾ വഴിയും വാങ്ങാം.
യാത്രയിൽ ടിക്കറ്റിന് പുറമേ തിരിച്ചറിയൽ കാർഡും കൈയിൽ കരുതാൻ ശ്രദ്ധിക്കണം.വിദ്യാർഥികൾ, അംഗപരിമിതർ, രോഗികൾ എന്നിവർക്ക് ടിക്കറ്റ് നിരക്കിൽ ആനുകൂല്യങ്ങളുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പ്രിഫറൻസ് നൽകണം
അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല. അഞ്ചിനും 12നും ഇടയിലുള്ള കുട്ടികൾക്ക് പ്രത്യേക ബെർത്ത് അല്ലെങ്കിൽ സീറ്റ് ആവശ്യമില്ലെങ്കിൽ മുതിർന്നവർക്കുള്ള ടിക്കറ്റ് നിരക്കിന്റെ പകുതി നൽകിയാൽ മതിയാകും.
വിൻഡോ സീറ്റ്, ഇഷ്ടമുള്ള ബെർത്ത് തുടങ്ങിയവ വേണ്ടവർ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അതിനായി പ്രിഫറൻസ് നൽകണം. ബുക്ക് ചെയ്ത ടിക്കറ്റ് ടിക്കറ്റ് കാൻസൽ ചെയ്യുമ്പോൾ റീഫണ്ടിന് യോഗ്യതയുണ്ട്.
നിശ്ചിത സമയപരിധിക്കുള്ളിൽ കാൻസൽ ചെയ്താൽ മാത്രമാണ് റീഫണ്ട് ലഭിക്കുക. വെയിറ്റിംഗ് ലിസ്റ്റ് ട്രെയിനിലെ എല്ലാ സീറ്റുകളും ബെർത്തുകളും മറ്റുള്ളവർ ബുക്ക് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ‘വെയിറ്റിംഗ് ലിസ്റ്റ്’ ടിക്കറ്റാണ് ലഭിക്കുക.
മറ്റു യാത്രികർ ടിക്കറ്റ് റദ്ദാക്കിയാലാണ് വെയിറ്റിങ് ലിസ്റ്റിലെ നിങ്ങളുടെ ടിക്കറ്റ് സ്ഥിരീകരിക്കുക. ആർഎസി ടിക്കറ്റുകൾ ആർഎസി (റിസർവേഷൻ എഗൻസ്റ്റ് കാൻസലേഷൻ) ടിക്കറ്റുകളിൽ ഒരു ബെർത്തിൽ രണ്ടു യാത്രികർക്ക് യാത്രചെയ്യാൻ അനുവാദമുണ്ട്.
സ്ഥിരീകരിച്ച ടിക്കറ്റുള്ളവർ യാത്ര ചെയ്യുന്നില്ലെങ്കിൽ, അവരുടെ ബെർത്ത് മറ്റു യാത്രികർക്ക് ആർഎസി ആയി നൽകും.
തത്കാൽ ടിക്കറ്റുകൾ
അടിയന്തര സാഹചര്യങ്ങളിൽ യാത്രയ്ക്കായി ടിക്കറ്റുകൾ ലഭ്യമാക്കാനുള്ള റെയിൽവേയുടെ സംവിധാനമാണ് തത്കാൽ. ഏകദേശം എല്ലാ ട്രെയിനുകളിലും നിശ്ചിത ശതമാനം സീറ്റുകൾ തത്കാലിനായി നീക്കിവെക്കാറുണ്ട്.
ഐആർസിടിസി അക്കൗണ്ടും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചവർക്കാണ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവുക. പാസഞ്ചർ റിസർവേഷൻ കൗണ്ടറുകൾ വഴിയും അംഗീകൃത ഏജന്റുമാർ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
ഐആർസിടിസി തത്കാൽ ഓട്ടോമേഷൻ ടൂൾ വഴിയും എളുപ്പത്തിൽ ടിക്കറ്റെടുക്കാം. യാത്രക്കാരുടെ മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാണ് ബുക്കിംഗ് പൂർത്തിയാക്കേണ്ടത്.
യാത്രയ്ക്ക് ഒരു ദിവസം മുമ്പ് മാത്രമേ ഇത് ബുക്ക് ചെയ്യാൻ സാധിക്കൂ. യാത്രക്കാരല്ലാത്തവർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കുമ്പോൾ പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കണം. സ്റ്റേഷനിൽനിന്ന് നേരിട്ടോ യുടിഎസ്, റെയിൽ വൺ ആപ്പുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങാം.
റെയിൽ വൺ ആപ്പുകളിലും പോർട്ടലുകളിലുമായി ലഭിച്ചിരുന്ന റെയിൽവേയുടെ വിവിധ സേവനങ്ങൾ ‘റെയിൽ വൺ’ എന്ന ഒറ്റ പ്ലാറ്റ്ഫോമിൽ ലഭിക്കും ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ്, ഭക്ഷണം ഓർഡർ ചെയ്യൽ, പരാതി പരിഹാരം തുടങ്ങിയ സേവനങ്ങൾക്ക് ഇനി ഈ ആപ്പിനെ ആശ്രയിച്ചാൽ മതിയാകും.
റെയിൽ കണക്ട്, യുടിഎസ് ആപ്പുകളുടെ ഉപഭോക്താക്കൾക്ക് അതിലെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. വിവിധ ക്ലാസുകൾയാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ച് വ്യത്യസ്ത തരത്തിലുള്ള ക്ലാസുകളിൽ യാത്ര ചെയ്യാനുള്ള സൗകര്യം റെയിൽവേ ഒരുക്കിയിട്ടുണ്ട്.
യാത്രയുടെ സ്വഭാവം, ദൈർഘ്യം, സാമ്പത്തികം, കാലാവസ്ഥ എന്നിവയെ അടിസ്ഥാനമാക്കിയാണ് ട്രെയിൻ ക്ലാസുകൾ തെരഞ്ഞെടുക്കേണ്ടത്.
പാഴ്സല്‍ സര്‍വീസ്
റെയിൽവേയുടെ പാഴ്സല്‍ സര്‍വീസ് സര്‍വീസ് വഴി നിങ്ങളുടെ സാധനങ്ങൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കയയ്ക്കാം. പഴങ്ങളും പച്ചക്കറികളും മുതൽ മോട്ടോർ സൈക്കിളുകളും റിക്ഷകളും വരെ കയറ്റിയയക്കാനുള്ള സൗകര്യമാണ് റെയിൽവേ ഒരുക്കുന്നത്.
റെയിൽവേ സ്റ്റേഷനിൽനിന്ന് വെബ്സൈറ്റ് വഴിയും ബുക്കിംഗ് നടത്താം. സാധാരണ എല്ലാ പാസഞ്ചർ ട്രെയിനുകളിലും പാർസൽ സർവിസുണ്ട്. കൂടാതെ, പാർസൽ സ്പെഷൽ ട്രെയിനുകളും നിലവിലുണ്ട്.
അവയുടെ വിശദാംശങ്ങൾ റെയിൽവേയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.തപാൽ വകുപ്പുമായി സഹകരിച്ചുള്ള വാതിൽപ്പടി പാർസൽ സേവനവും ലഭ്യമാണ്.
Todays Story
സിനിമയില്‍ നല്ല തിരക്കായിരുന്ന കാലത്ത് ചെന്നൈയിലായിരുന്നു അച്ഛന്. വര്‍ഷത്തില്‍ പത്തു ദിവസമായിരിക്കും പലപ്പോഴും വീട്ടിലുണ്ടാകുക. അന്നൊക്കെ അച്ഛന് നാട്ടിലെത്തുമ്പോള്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ കുട്ടികളും മുത്തശിയമ്മയും എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തും.
കുടുംബകാര്യങ്ങളും വീട്ടിലെ ചുമതലകളും കാരണം അമ്മയ്ക്കു ഞങ്ങള്‍ക്കൊപ്പം എപ്പോഴും പുറപ്പെടാന്‍ കഴിയുമായിരുന്നില്ല. ഒരു കറുത്ത നക്ഷത്രം പോലെയാണ് അച്ഛന് വരുന്ന ട്രെയിന്‍ പ്രത്യക്ഷപ്പെടുക.
ട്രെയിനിന്റെ ഒരു പ്രത്യേകതരം മണവും, ഉച്ചത്തില്‍ ചൂളം വിളിച്ചു വരുംനേരം ഉള്ളിലുയരുന്ന അത്യാഹ്ലാദത്തിന്റെ തുടികൊട്ടും ഇന്നും മറന്നിട്ടില്ല. ട്രെയിനില്‍ നിന്ന് ഇറങ്ങിയാല്‍ ഉടനെ അച്ഛന് ഓടിവന്ന് മുത്തശിയമ്മയെ കെട്ടിപ്പിടിക്കും. ഞങ്ങള്‍ കുട്ടികളെ ചേര്‍ത്തണച്ച് പൊന്നുമ്മ നല്‍കും. അച്ഛന് വരുമ്പോള്‍ ഞങ്ങള്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഉത്സവമാണ്.
അച്ഛനെ കാണാന്‍ അന്ന് സ്റ്റേഷനില്‍ എത്തുന്നവരോടൊക്കെ കുശലം പറഞ്ഞ ശേഷം കാറില്‍ വയലാറിലെ ഞങ്ങളുടെ തറവാടായ രാഘവപറമ്പിലേക്കു പുറപ്പെടും. പോകുന്ന വഴി വുഡ്ലാന്‍ഡ്സ് ഹോട്ടലില്‍ കയറി ഞങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം അച്ഛന് വാങ്ങിത്തരുന്നതും ഓര്‍മിക്കുന്നു.
വഴിയിലൂടെ അക്കാലത്ത് സൈക്കിളില്‍ പച്ചപ്പുല്ല് വച്ച്കെട്ടി ചെറിയ കച്ചവടക്കാര്‍ പോകുന്നുണ്ടാകും. അച്ഛന് ഉടനെ കാര്‍ നിര്‍ത്തി വീട്ടിലെ പശുക്കള്‍ക്ക് പുല്ല് വാങ്ങി കാറിന്റെ ഡിക്കിയില്‍ നിറയ്ക്കും. എല്ലാവരെയും അതിരറ്റ് സ്നേഹിച്ച അച്ഛന് സമസ്ത ജീവജാലങ്ങളോടും വലിയ സ്നേഹവും കാരുണ്യവുമായിരുന്നു.
വീട്ടിലെ പൊമറേനിയന്‍ നായ്ക്കളായ സാലിയും നീലിയും അച്ഛന് പ്രിയപ്പെട്ടവരായിരുന്നു. അച്ഛന് വീട്ടില്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് ഓണം പോലെ ഉത്സവനാളുകളാണ്. ചേട്ടന് (വയലാര്‍ ശരത്ചന്ദ്ര വര്‍മ) അന്ന് സ്കൂള്‍ ബോര്‍ഡിംഗിലാണ്. ഞങ്ങള്‍ എല്ലാവരും ചേര്‍ന്നു ചേട്ടനെ കാണാനായി സ്കൂളില്‍ പോകുന്നതും സന്തോഷകരമായ ഓർമയാണ്.
അച്ഛൻ ഉള്ളപ്പോൾ വീട്ടില്‍ എപ്പോഴും സന്ദര്‍ശകരാണ്. പ്രമുഖരായ സാഹിത്യകാരന്മാരും സിനിമാ പ്രവര്‍ത്തകരും നാട്ടുകാരും സാധാരണ തൊഴിലാളികളും ഇവരിൽ ഉൾപ്പെടും. അച്ഛനു പക്ഷേ പ്രശസ്തരെന്നോ സാധാരണക്കാരെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. എല്ലാവരെയും ഒരു പോലെ സത്കരിക്കും. വീട്ടിലെത്തുന്നവര്‍ക്കെല്ലാം ഭക്ഷണം നല്‍കുന്നതും നിലത്ത് ഒന്നിച്ചിരുന്നുണ്ണുന്നതും പതിവായിരുന്നു.
ഞങ്ങള്‍ നാലു മക്കളോട് പറഞ്ഞറിയിക്കാനാവാത്ത സ്നേഹവാത്സല്യമായിരുന്നു അച്ഛന്. അന്നു തീരെ ചെറിയ കുട്ടികളായിരുന്ന യമുനയോടും സിന്ധുവിനോടും വാത്സല്യവും കരുതലും ഏറും. അച്ഛന്റെ സ്നേഹം തിരിച്ചറിയാനുള്ള പ്രായം പക്ഷേ ചേട്ടനും എനിക്കുമായിരുന്നു എന്നു തോന്നാറുണ്ട്.
അതുകൊണ്ടാവും അച്ഛനുമായി കൂടുതല്‍ സംസാരിക്കാനും അടുപ്പം സൂക്ഷിക്കാനും ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലത്തും അച്ഛന് എന്നെ എടുത്തുകൊണ്ടു നടന്നിരുന്നു എന്നു പറയുമ്പോള്‍ ഊഹിക്കാമല്ലോ.
അച്ഛനില്ലാത്ത ഒരു ജീവിതം എനിക്കു സങ്കല്പിക്കുവാനേ കഴിയുമായിരുന്നില്ല. എങ്കിലും തുലാവര്‍ഷം ഞങ്ങളുടെ അച്ഛനെ എങ്ങോട്ടോ കൊണ്ടുപോയി. അച്ഛന്റെ വിയോഗവാര്‍ത്ത ആകാശവാണിയിലൂടെ കേട്ടത് ഇപ്പോഴും ഓര്‍മിക്കുന്നു.
Todays Story
ശ്രീരാമൻ അയോധ്യയിൽ മടങ്ങിയെത്തിയ ദിവസം
തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി കൊണ്ടാടുന്നത്. 14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിൽ മടങ്ങിയെത്തിയ ദിവസമാണ് ഇതെന്നാണ് ഒരു ഐതിഹ്യം. മറ്റു പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. ദീപാവലി എന്നും ദീപാളി എന്നും ഇതിനെ വിളിക്കുന്നു.
ദീപങ്ങളുടെ നിര എന്നാണ് ദീപാവലിയുടെ അർഥം. അഞ്ചു തിരിയിട്ട് ഭദ്രദീപം കൊളുത്തി ധനലക്ഷ്മിയെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് പൂജ നടത്തുന്നു. ലക്ഷ്മിയെ ഈ ദിവസം പൂജിച്ചാൽ ഒരു വർഷം മുഴുവൻ ഐശ്വര്യം നിലനിൽക്കും എന്നാണ് വിശ്വാസം.
വടക്കേ ഇന്ത്യയില്‍ അഞ്ച് ദിവസത്തെ ആഘോഷം
വടക്കേ ഇന്ത്യയിലെ അഞ്ച് ദിവസത്തെ ആഘോഷമാണ്. കേരളത്തിൽ പക്ഷേ ഇത് ഒരു ദിവസമായി ചുരുങ്ങിയിരിക്കുന്നു. ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻ തേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്.
അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്യുന്നു. വൈകിട്ടു അഞ്ചുതിരിയിട്ട വിളക്കു വച്ച് ധനലക്ഷ്മിയെ പൂജിക്കുകയും കനക ധാരാസ്തവം തുടങ്ങിയ മഹാലക്ഷ്മി സ്തോത്രങ്ങൾ ചൊല്ലുകയും ചെയ്യുന്നു. ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്.
നരകാസുരനെ വധിച്ച ശ്രീ കൃഷ്ണനെയാണ് അന്നേ ദിവസം പൂജിക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസം ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മി അഥവാ ആദിപരാശക്തിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നിവരെയും കുബേരനയും പൂജിക്കുന്നു.
ഓണാഘോഷവുമായി സാമ്യം
കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്. വാമനൻ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം. നമ്മുടെ ഓണം പോലെ.
ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.
ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചെന്നാണ് ഐതിഹ്യം.
വടക്കേ ഇന്ത്യയില്‍ അഞ്ച് ദിവസത്തെ ആഘോഷം
വടക്കേ ഇന്ത്യയിലെ അഞ്ച് ദിവസത്തെ ആഘോഷമാണ്. കേരളത്തിൽ പക്ഷേ ഇത് ഒരു ദിവസമായി ചുരുങ്ങിയിരിക്കുന്നു. ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻ തേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്.
അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്യുന്നു. വൈകിട്ടു അഞ്ചുതിരിയിട്ട വിളക്കു വച്ച് ധനലക്ഷ്മിയെ പൂജിക്കുകയും കനക ധാരാസ്തവം തുടങ്ങിയ മഹാലക്ഷ്മി സ്തോത്രങ്ങൾ ചൊല്ലുകയും ചെയ്യുന്നു. ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്.
നരകാസുരനെ വധിച്ച ശ്രീ കൃഷ്ണനെയാണ് അന്നേ ദിവസം പൂജിക്കുന്നത്. ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസം ലക്ഷ്മി പൂജ. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മി അഥവാ ആദിപരാശക്തിയുടെ മൂന്നു രൂപങ്ങളായ മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി എന്നിവരെയും കുബേരനയും പൂജിക്കുന്നു.
ഓണാഘോഷവുമായി സാമ്യം
കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഒന്നാം ദിവസമാണു ബലി പ്രതിപദ ആഘോഷിക്കുന്നത്. വാമനൻ ചവിട്ടി പാതാളത്തിലേക്കു വിട്ട മഹാബലി നാടുകാണാൻ വരുന്ന ദിവസമാണ് ഇതെന്നാണു വിശ്വാസം. നമ്മുടെ ഓണം പോലെ.
ഇതു കൂടാതെ രംഗോലിയോ കോലമോ കൊണ്ടു മുറ്റം അലങ്കരിക്കുക, കളിമണ്ണു കൊണ്ടോ ചാണകം കൊണ്ടോ ഏഴു കോട്ടകൾ പണിയുക, ബലിയെയും ഭാര്യ വിന്ധ്യവലിയെയും പൂജിക്കുക, നിരനിരയായി വിളക്കുകൾ കൊളുത്തി വയ്ക്കുക എന്നിവയും പതിവുണ്ട്.
ദീപാവലി ആഘോഷങ്ങളുടെ അഞ്ചാം ദിവസമാണ് ഭാതൃദ്വിതീയ, ബഹു-ബീജ് ആഘോഷിക്കുന്നത്. ഇതോടു കൂടി ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നു. കാർത്തിക മാസത്തിലെ ശുക്ലപക്ഷത്തിലെ രണ്ടാം ദിവസമാണ് ഈ ആഘോഷം. മരണദേവനായ യമൻ സഹോദരി യമിയെ സന്ദർശിച്ചെന്നാണ് ഐതിഹ്യം.
Todays Story
ഫേസ് ബുക്ക് സൗഹൃദം അതിരുവിട്ടപ്പോഴാണ് പതിനൊന്നാം ക്ലാസുകാരിയെ മാതാപിതാക്കള്‍ മനഃശാസ്ത്രജ്ഞന്റെ അടുത്ത് എത്തിച്ചത്. തീരെ പരിചയം ഇല്ലാത്തവരെപ്പോലും അവള് ഫ്രണ്ട്ഷിപ്പ് ലിസ്റ്റില്‍ ചേര്‍ക്കും.
കൂട്ടുകാരിയുടെ കൂട്ടുകാരന്, അയാളുടെ സുഹൃത്ത്... ഇങ്ങനെ പോകുന്നു അവളുടെ സൗഹൃദങ്ങള്‍... പിന്നെ ഫോണ്‍ നമ്പറും നല്‍കും. കംപ്യൂട്ടര്‍ ചാറ്റിംഗിലൂടെയും മൊബൈലിലൂടെയും ഏതുനേരവും അപരിചിതരുമായി ചങ്ങാത്തത്തിലായിരുന്നു ആ കുട്ടി. അതോടെ മാര്‍ക്കു കുറഞ്ഞു. വീട്ടില്‍ ആരോടും മിണ്ടാനും സമയമില്ലാതായി.
ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും കൗമാരക്കാരും സ്ത്രീകളുമൊക്കെ ഇന്ന് സജീവമാണ്. ഫോട്ടോകളും വിശേഷങ്ങളുമൊക്കെ പോസ്റ്റ് ചെയ്യാനും അതിന് ലൈക്ക് അടിച്ച് സന്തോഷം നേടാനുമൊക്കെ പലരും മത്സരിക്കുന്നതായും കാണാം.
സ്വന്തം അപ്പന് മരിച്ചു കിടക്കുമ്പോഴും മൊബൈല്‍ ഫോണിലൂടെ ഫേസ് ബുക്കില്‍ ചാറ്റു ചെയ്ത പാലാക്കാരിയായ യുവതിയെ അടുത്തിടെയാണ് ഭര്‍ത്താവ് മനഃശാസ്ത്രജ്ഞന്റെ അടുത്ത് എത്തിച്ചത്.
കംപ്യൂട്ടറും ഇന്റര്‍നെറ്റും മൊബൈല്‍ഫോണുമൊക്കെ അച്ചടക്കത്തോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അതൊരു കെണിയായി മാറും.
അപരിചിതരെ ഫേസ് ബുക്ക് ഫ്രണ്ട്ഷിപ്പ് ലിസ്റ്റില്‍നിന്നു വെട്ടിമാറ്റണം. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുമ്പോഴുള്ള കരുതലുകള്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കണം. അവര്‍ ഇത് എങ്ങനെ ഉപയോഗിക്കുന്നുവെന്ന കാര്യത്തിലും ശ്രദ്ധവേണം.
വ്യാജ പ്രൊഫൈലുകളുടെ ഒരു ലോകമാണ് ഫേസ്ബുക്ക്. ഒരു രസത്തിനുവേണ്ടി ഉണ്ടാക്കിയതു മുതല്‍ തട്ടിപ്പിനുവരെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നവരുണ്ട്.
മക്കളുടെ ചാറ്റിംഗില്‍ കണ്ണുവേണം...
Special News
വന്ദേ ഭാരത് ട്രെയിന്‍, ബസുകള്‍, കാറുകള്‍, ക്ഷേത്ര ഗോപുരങ്ങള്‍ തുടങ്ങിയവയെല്ലാം കൈയിലൊതുക്കാന്‍ പറ്റുന്ന വലുപ്പത്തില്‍ നിര്‍മിച്ചാല്‍ അതൊരു കൗതുകം തന്നെയാണ്. ഇവയിലെ വളരെ ചെറിയ ഉപകരണങ്ങള്‍പോലും അതേ രീതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ അതൊരു കഴിവുതന്നെയാണ്.
താന്‍ സ്വായത്തമാക്കിയ കഴിവുപയോഗിച്ച് സൂക്ഷ്മതയോടെ ആരിലും അദ്ഭുതവും കൗതുകവുമുണര്‍ത്തുന്ന മൂന്ന് സെന്റീമീറ്റര്‍ മുതല്‍ ആറടിയോളം വരെ വലുപ്പത്തില്‍ നിര്‍മിച്ച അറുപതോളം മിനിയേച്ചര്‍ മാതൃകകളുടെ കലവറയാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് അക്കാദമിയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കൈതപ്രം ചെറുവച്ചേരിയിലെ രാഹുല്‍ രാമചന്ദ്രന് സ്വന്തമായുള്ളത്.
മിനിയേച്ചര്‍ പ്രണയം
ചെറുപ്പം മുതലെയുള്ള ജന്മവാസനയായിരുന്നു മിനിയേച്ചര്‍ പ്രണയം. വാഹനങ്ങളോടുള്ള ചെറുപ്പത്തിന്റെ സ്വതസിദ്ധമായ ഇഷ്ടത്തില്‍ ബസുകളും കാറുകളുമൊക്കെയായിരുന്നു ആദ്യം പിറവിയെടുത്തത്.
രാഹുലിന്റെ കണ്ണില്‍ ഒന്നും പാഴ് വസ്തുവല്ലായിരുന്നു. സമീപനാളുകളില്‍ ആവശ്യമായ സാധനങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതോടെ മിനിയേച്ചര്‍ മാതൃകകള്‍ക്ക് യഥാര്‍ഥ രൂപം കൈവരിക്കാനുമായിട്ടുണ്ട്.
ചെറിയ കണ്ടെയ്നറുകളില്‍ ആവശ്യമുള്ള നിറങ്ങളില്‍ സ്പ്രേ പെയിന്റ് ലഭിക്കാന്‍ തുടങ്ങിയതോടെ പെയിന്റിംഗ് എളുപ്പമാകുകയും യഥാര്‍ഥ വര്‍ണങ്ങളുടെ വശ്യത പകരാനാകുന്നുമുണ്ട്.
ഇതെല്ലാം മിനിയേച്ചര്‍ മാതൃകകളുടെ ചാരുത വര്‍ധിപ്പിക്കുന്നു. ജോലി കഴിഞ്ഞുവന്നാല്‍ രാത്രി പതിനൊന്നുവരെ രാഹുല്‍ മിനിയേച്ചറുകളുടെ പണിപ്പുരയിലായിരിക്കും.
വഴിത്തിരിവായത് മെട്രോമാന്റെ നിര്‍ദേശം
മെട്രോമാന് ഇ. ശ്രീധരന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്ക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ മിനിയേച്ചര്‍ സമ്മാനിച്ചതാണ് അതുവരെ വാഹനങ്ങളുടെ മിനിയേച്ചര്‍ നിര്‍മിച്ചിരുന്ന രാഹുലിന്റെ ചിന്തകളെ വഴിതിരിച്ചുവിട്ടത്.
തൃശൂര്‍-പാലക്കാട് ജില്ലാ അതിര്‍ത്തിയിലെ വീരസ്ഥാനം വീരുത്താനം ഭഗവതി ക്ഷേത്രവും അനുബന്ധ സജ്ജീകരണങ്ങളുമടങ്ങുന്ന മിനിയേച്ചര്‍ നിര്‍മിക്കാനായിരുന്നു മെട്രോമാന് ആവശ്യപ്പെട്ടത്.
ഉള്ളിൽ പേടിയോടെയാണ് രാഹുല്‍ ആ ദൗത്യം ഏറ്റെടുത്തത്. പുറത്തുനിന്നു കാണുന്ന ഭാഗത്തിന്റെ ഫോട്ടോയെടത്തു. അകത്തുള്ള സജ്ജീകരണങ്ങളുടെ ഫോട്ടോ പൂജാരികളെക്കൊണ്ട് സംഘടിപ്പിച്ചു.
മൂന്നുമാസത്തെ പരിശ്രമത്തിനൊടുവിലാണ് പാലക്കാട് ജില്ലയില്‍ കിഴക്കേ നട ചെന്നവസാനിക്കുന്നതും തൃശൂര്‍ ജില്ലയില്‍ പിറകുവശത്തെ നട ചെന്നവസാനിക്കുന്നതുമായ പ്രത്യേകതകളുള്ള ഈ ക്ഷേത്രത്തിന്റെ ആറടി നീളവും നാലടി വീതിയുമുള്ള മിനിയേച്ചര്‍ നിര്‍മിച്ചു നല്‍കിയത്.
അന്ന് മെട്രോമാന് ശ്രീധരനില്‍നിന്നു ലഭിച്ച പ്രോത്സാഹനം മറക്കാനാകില്ലെന്നും രാഹുല്‍ പറയുന്നു. പിന്നീട് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേ മുഖമണ്ഡപവും, ശബരിമല, അയോദ്ധ്യ രാമക്ഷേത്രം, പറശിനി മുത്തപ്പന് ക്ഷേത്രം, പീസ ടവര്‍ തുടങ്ങിയവയും ഓരോരുത്തരുടേയും ആവശ്യമനുസരിച്ച് നിര്‍മിച്ചു നല്കി.
നമുക്ക് സുപരിചിതമല്ലാത്ത വിദേശ വാഹനങ്ങളുടെ മിനിയേച്ചറുകളും 1930ലെ വാഹനം മുതല്‍ കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസുവരെയുള്ള അറുപതോളം മിനിയേച്ചറുകളും രാഹുലിന്റെ ശേഖരത്തിലുണ്ട്. സമീപത്തെ ക്രിസ്തീയ ദേവാലയവും മുസ്ലിം പള്ളിയും ഇതിലുള്‍പ്പെടും.
മൂന്ന് സെന്റീമീറ്റര്‍ ഉയരവും ഒരു സെന്റീമീറ്റര്‍ വീതിയുമുള്ള ചെണ്ടയാണ് ഇക്കൂട്ടത്തിലുള്ള കുഞ്ഞന്‍ മിനിയേച്ചര്‍. ആറടി നീളത്തിലും നാലടി വീതിയിലുമുള്ള വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന്റെ നിര്‍മാണത്തിലാണിപ്പോള്‍ രാഹുല്‍.
Todays Story
ലക്ഷദ്വീപില്‍ നിലവില്‍ 36 ദ്വീപുകളില്ല. അവിടെ 35 ദ്വീപുകളേ അവശേഷിക്കുന്നുള്ളു. 1968 ല്‍ 0.032 ച.കിലോമീറ്ററുണ്ടായിരുന്ന പറാളി ഒന്ന് ചെറുദ്വീപ് നാമാവശേഷമായിക്കഴിഞ്ഞു. 32 ച.കീ. വിസ്തൃതമായ ലക്ഷദ്വീപില്‍ എഴുപതിനായിരം ജനങ്ങളാണ് അധിവസിക്കുന്നത്.
ടൂറിസത്തിനും മത്സ്യസമൃദ്ധിക്കും തെങ്ങുകൃഷിക്കും പേരുകേട്ട ഇവിടത്തെ തടാകങ്ങളുടെ വിസ്തൃതി 4200 ചതുരശ്ര കിലോമീറ്ററാണ്. കടല്‍നിരപ്പ് വരുംവര്‍ഷങ്ങളില്‍ 0.78 മില്ലീമീറ്റര്‍ വീതം ഉയരുമെന്ന പഠനം യാഥാര്‍ഥ്യമായാല്‍ ലക്ഷദ്വീപിലെ ചെറുദ്വീപുകളെ ഒന്നാതെ അറബിക്കടല്‍ വിഴുങ്ങും.
നാലു ദ്വീപുകള്ക്കൂടി ആസന്നഭാവിയില്‍ കടലെടുക്കുന്ന നിലയിലാണെന്ന് ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ദ്വീപുകളിലെ മണ്ണൊലിപ്പിനെക്കുറിച്ച് ഗവേഷണം നടത്തിയ ഡോ. ആര്.എം ഹിദായത്തുള്ള വ്യക്തമാക്കുന്നു.
ബംഗാരം, തിന്നകര, പറാളി ഒന്ന്, പറാളി രണ്ട്, പറാളി മൂന്ന് എന്നീ അഞ്ച് ദ്വീപുകളുടെ ജൈവവൈവിധ്യത്തെക്കുറിച്ചാണ് ഡോ. ഹിദായത്തുള്ള പഠനം നടത്തിയത്. ഇതില്‍തന്നെ പറാളി ദ്വീപുകള്‍ക്കാണ് ഏറ്റവും ക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പരമ്പരാഗത ഭൗതിക സംരക്ഷണ നടപടികള്‍ക്കു പുറമേ കണ്ടല്‍ക്കാടുകള്‍ വച്ചു പിടിപ്പിച്ച് ജൈവ കവചമൊരുക്കിയാല് ചെറുദ്വീപുകളെ കുറയെങ്കിലും രക്ഷിക്കാനാകുമെന്ന് ഹിദായത്തുള്ള നിര്‍ദേശിക്കുന്നു.
ആഗോളതാപനത്തെത്തുടര്ന്ന് കടല്‍നിരപ്പുയരുന്നത് ലക്ഷദ്വീപിനെ ഒന്നാതെ ബാധിക്കാനിടയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ 1382 ദ്വീപുകള്‍ക്കും കടല്‍നിരപ്പിലെ കയറ്റം ഭീഷണിയുയര്‍ത്തുന്നു.
ഈ സാഹചര്യത്തില്‍ ദ്വീപ് സംരക്ഷണത്തിന് പ്രാധാന്യമുണ്ട്. പറാലി രണ്ട് 80 ശതമാനവും തിന്നകര 14 ശതമാനവും പറാലി മൂന്ന് 11 ശതമാവും ബംഗാരം ഒന്‍പതു ശതമാനവും ഇല്ലാതായിക്കഴിഞ്ഞു.
പവിഴപ്പുറ്റുകളുടെ നാശവും എല്നീനോയും കടലേറ്റവും താപനില വര്‍ധനയും സമ്പന്നമായ ജൈവവൈവിധ്യത്തെ നശിപ്പിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ കടല്‍നിരപ്പ് വര്‍ധന 1.3-1.7 മി.മി. തോതിലായിരുന്നത് ഇപ്പോള്‍ ഇരട്ടി തോതിലാണ്.
സമുദ്രനിരപ്പില്‍ നിന്ന് 1-2 മീറ്റര്‍ മാത്രമാണ് ലക്ഷദ്വീപിലെ ജനവാസ ദ്വീപുകളുടെ ശരാശരി ഉയരം എന്നത് സാഹചര്യത്തിന്റെ ഗൗരവം വിളിച്ചറിയിക്കുന്നു. 1989 മുതല്‍ 2006 വരെ ലക്ഷദ്വീപിലെ അഞ്ചു ശതമാനം കരഭൂമി നഷ്ടമായതായി ഐഎസ്ആര്‍ഒ പഠനം വ്യക്തമാക്കുന്നു.
ഇതേ കാലത്ത് പവിഴപ്പുറ്റുകള്‍ക്ക് 40 ശതമാനം നാശമുണ്ടാതായി. കൃഷിയിടങ്ങള്‍ 50 അന്‍പതു ശതമാനം വരെ കടലെടുത്തുകഴിഞ്ഞു. തെങ്ങു കൃഷിയില്‍ നിന്നുള്ള വരുമാനവും ഉത്പാദനവും കുറഞ്ഞു.
മായുകയാണ് സുന്ദര്‍ബന്‍
ഇന്ത്യയിലെ രണ്ടാമത്തെ വലിയ കടുവ സങ്കേതകേന്ദ്രവും ജൈവ സമ്പന്നവുമായ സുന്ദര്‍ബനും ഉപദ്വീപുകളും ഭാവിയില്‍ ഓര്‍മയാകും. 3,629.57 ച.കി. വിസ്തൃതമായ സുന്ദര്‍ബന്‍ വിനോദസഞ്ചാരികളുടെയും പരിസ്ഥിതി ഗവേഷകരുടെയും പ്രിയ ഇടമാണ്. നിലവില്‍ 101 കടുവകള്‍ സുന്ദര്‍ബാന്‍ വനാന്തരത്തിലുണ്ട്.
സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടല്‍ വനങ്ങള്‍ വളരുന്നതിനാലാണ് സുന്ദര്‍ബാന്‍ എന്ന പേരു ലഭിച്ചത്. കണ്ടല്‍ക്കാടുകളില്‍ കടുവകളെ കാണാന്‍ കഴിയുന്ന ലോകത്തിലെ ഏക പ്രദേശമാണ് ഇവിടം.
പത്മ, ബ്രഹ്മപുത്ര, മേഘ്ന നദികളുടെ സംഗമപ്രദേശത്തിലാണ് സുന്ദര്‍ബന്‍ കണ്ടല്‍ കാടുകള്‍ സ്ഥിതി ചെയ്യുന്നത്. മൂന്നൂറിനം മരങ്ങളും ഔഷധ സസ്യങ്ങളും 425 ഇനം വന്യജീവികളും ഇവിടെയുണ്ട്. രാജ്യത്ത് ഏറ്റവുമധികം ദേശാടനക്കിളികളെ നിരീക്ഷിക്കാവുന്നതും ഇവിടെയാണ്.
സുന്ദര്‍ബന്‍ നാശത്തിന് കാരണം പ്രധാനമായും കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന കടല്‍നിരപ്പ്, കടല്‍ക്ഷോഭം, നഗരവല്‍ക്കരണം, മനുഷ്യരുടെ കടന്നുകയറ്റം, മലിനീകരണം, അമിത വിഭവ ചൂഷണം എന്നിവയാണ്.
സുന്ദര്‍ബന്‍ തീരത്തെ ഘൊറാമാറ, ഭന്ഗാദുനി ദ്വീപുകളിലെ കൂറ്റന്‍ കരിമ്പനകള്‍ ഓരോന്നായി നിലംപൊത്തുകയാണ്. ദിവസവും നാല്പതും അന്‍പതും പനകളെ തിരകള്‍ പിഴുതെറിയും. വെറ്റില കൃഷിയാണ് ഏറെപ്പേരുടെയും ഉപജീവനമാര്‍ഗം.
2021ലെ യാസ് ചുഴലിക്കാറ്റില്‍ 550 വെറ്റിലത്തോട്ടങ്ങളാണ് ഘൊറാമാറയില് നശിച്ചത്. ഘൊറാമാറയുടെ നീളം 1972ല്‍ 12 കിലോമീറ്ററില്‍നിന്നും 2022ല്‍ ഏഴു കിലോമീറ്ററായി ചുരുങ്ങി.
Todays Story
ലോകത്തിലെതന്നെ ഏറ്റവും വലിയ നദീദ്വീപാണ് ബ്രഹ്മപുത്രയിലെ മജുലി. 2016ല്‍ ഇന്ത്യയില്‍ ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദ്വീപ്. ആസാമിന്റെ സാംസ്കാരിക തലസ്ഥാനം എന്ന വിശേഷണവും മജുലിക്കുണ്ട്.
ബ്രഹ്മപുത്രയില്‍ 421.65 കിലോമീറ്റര്‍ വിസ്തൃതിയുള്ള മജുലി 300 വര്‍ഷം മുന്‍പുണ്ടായ ഭൂമികുലുക്കത്തിലാണ് ഉയര്‍ന്നുവന്നതെന്നു കരുതപ്പെടുന്നു. ഭൂചനത്തില്‍ ബ്രഹ്മപുത്രയില്‍ വലിയ പ്രളയമുണ്ടായി നദിയുടെ ഗതി തെക്കോട്ട് മാറിയൊഴുകി. പ്രളയത്തില്‍ ഒഴുകിയെത്തിയ അവശിഷ്ടങ്ങളും മണ്ണും കല്ലും അടിഞ്ഞാണ് ബ്രഹ്മപുത്രയുടെ മകള്‍ എന്നറിയപ്പെടുന്ന മജുലി ദ്വീപുണ്ടായത്.
പതിനഞ്ചാം നൂറ്റാണ്ടു മുതല്‍ വൈഷ്ണവ സംസ്കാര കേന്ദ്രം കൂടിയാണ് മജുലി. വൈഷ്ണവ ആശ്രമങ്ങളും സംഗീതവും സംസ്കാരവും ഏറെ വശ്യമാണ്. മജുലി എന്നാല്‍ രണ്ട് സമാന്തര നദികള്‍ക്കിടയിലെ ഭൂമി. തപോരി എന്നറിയപ്പെടുന്ന നിരവധി ചെറിയ ദ്വീപുകളുടെ കൂട്ടമാണ് മജുലി.
ഗോഹട്ടിയില്‍നിന്ന് 350 കി.മീ മാറി 1.70 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന 22 തപോരികള് മജുലിയിലുണ്ട്. മിഷിംഗ്, ദിയോറി, സൊനോവാള്‍ കച്ചാറി തുടങ്ങിയ വിവിധ ഗോത്രവിഭാഗക്കാര്‍ ഇവിടെ താമസിക്കുന്നു. എണ്ണത്തില്‍ മിഷിംഗ് വിഭാഗത്തിനാണ് മുന്‍തൂക്കം.
ബ്രഹ്മപുത്രയിലെ പ്രളയത്തില്‍നിന്ന് രക്ഷനേടാന്‍ മുളങ്കമ്പുകള്‍ കുത്തിനിര്‍ത്തി അതില്‍ പണിയുന്ന വീടുകളിലാണ് ഇവരുടെ താമസം. ഭൂരിഭാഗവും കര്‍ഷകരും മത്സ്യത്തൊഴിലാളികളാണ്.
വര്‍ഷവും ബ്രഹ്മപുത്രയിലുണ്ടാവുന്ന വെള്ളപ്പൊക്കമാണ് ദ്വീപിലെ കൃഷിയിടങ്ങളെ ഫലഭൂയിഷ്ഠമാക്കുന്നത്. റോഡുകളില്ലാത്തതിനാല്‍ ബോട്ടുകളിലാണ് മജുലിയിലേക്ക് സഞ്ചാരികള്‍ എത്തുന്നത്.
Todays Story
തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്ന പ്രധാനപ്പെട്ട ഹൈന്ദവ ഉത്സവങ്ങളിലൊന്നാണ് നവരാത്രി. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവ ആചാരങ്ങളും വ്യത്യസ്തമായതിനാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഏറെ വൈവിധ്യമുണ്ട്.
ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം. എന്നാല്‍ ഉത്തരേന്ത്യയില്‍ ശ്രീരാമന് രാവണനെ വധിച്ചതിന്റെ സന്തോഷ സൂചകമായാണ് നവരാത്രി ആഘോഷിക്കുന്നത്.
നവരാത്രിയുടെ വിവിധ ദിവസങ്ങളില്‍ ആരാധിക്കപ്പെടുന്ന ദുര്‍ഗാ ദേവിയുടെ ഒമ്പത് അവതാരങ്ങളാണ് ശൈലപുത്രി ദേവി, ബ്രഹ്മചാരിണി ദേവി, ചന്ദ്രഘണ്ഡാ ദേവി, കൂഷ്്മാണ്ഡ ദേവി, സ്കന്ദമാതാ ദേവി, കാത്യായനീ ദേവി, കാളരാത്രീ ദേവി, മഹാഗൗരി ദേവി, ദുര്‍ഗാദേവി എന്നിവ.
കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള ഒന്‍പത് ദിവസങ്ങളിലായാണ് നവരാത്രി ആഘോഷം. ഒമ്പത് രാത്രികള്‍ എന്നറിയപ്പെടുന്ന നവരാത്രി ഇത്തവണ 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ്. പത്താം ദിവസമാണ് മഹാനവമി.
11-ാം ദിവസം വിജയ ദശമി. ഇത്തവണ പുസ്തക പൂജ നാല് ദിവസമുണ്ട്. സാധാരണയായി ഒന്‍പതു രാത്രികളും പത്തു പകലുകളുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ പത്തു രാത്രികളും 11 പകലുകളുമായാണ് ആഘോഷം നീണ്ടുനില്‍ക്കുന്നത്.
സംസ്ഥാനത്ത് ഇന്നലെ വൈകിട്ടു പൂജ വയ്ക്കല്‍ ചടങ്ങുകള്‍ നടന്നു. ഒക്ടോബര്‍ രണ്ടിനാണ് വിദ്യാരംഭം.
ഐതീഹ്യം
മഹിഷാസുരനെ നിഗ്രഹിക്കാന്‍ പാര്‍വതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകള്‍ ചേര്‍ന്നു ദുര്‍ഗാദേവിയായി രൂപം പൂണ്ട് ഒമ്പത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാര്ജിച്ചെന്നാണ് നവരാത്രിയുടെ ഐതിഹ്യങ്ങളില്‍ പ്രധാനം.
ദേവലോകത്തെത്തിയ ദേവിയെ കണ്ട മഹിഷാസുരന് ദേവിയില്‍ അനുരക്തനായി. എന്നാല്‍ തന്നെ പരാജയപ്പെടുത്താന്‍ കഴിവുള്ള ആളുടെ ഭാര്യയാകാനാണു തനിക്കിഷ്ടമെന്ന് ദേവി പറയുകയും ഇരുവരും തമ്മില്‍ യുദ്ധം ആരംഭിക്കുകയും ചെയ്തു.
യുദ്ധത്തിനെത്തിയ മഹിഷാസുരന്റെ മന്ത്രിമാരെയെല്ലാം ദേവി കൊന്നൊടുക്കിയപ്പോള്‍ മഹിഷാസുരന് തന്നെ നേരിട്ടെത്തി. വിഷ്ണുചക്രം കൊണ്ടു ദേവി മഹിഷാസുരന്റെ കണ്ഠം ഛേദിച്ചു. ദുര്‍ഗാദേവി മഹിഷാസുരനെകൊന്നു വിജയം വരിച്ചതാണു വിജയദശമി എന്ന് സങ്കല്പിക്കപ്പെടുന്നു.
നവരാത്രിയില്‍ ആദ്യ മൂന്നു ദിവസം പാര്‍വതിയെയും അടുത്ത മൂന്നു ദിവസം ലക്ഷ്മിയെയും അവസാന മൂന്നു ദിവസം സരസ്വതിയെയുമാണ് പൂജിക്കുന്നത്. കേരളത്തില്‍ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിന്റെയും സമയമാണ്.
അഷ്ടമി നാളില്‍ എല്ലാവരും പണിയായുധങ്ങള്‍ പൂജയ്ക്കു വയ്ക്കുന്നു. മഹാനവമി ദിവസം മുഴുവന്‍ പൂജ ചെയ്ത ശേഷം വിജയദശമി ദിവസം. കുട്ടികളെ എഴുത്തിനിരുത്തുന്നത് അന്നാണ്. ശ്രീരാമന് രാവണനെ നിഗ്രഹിച്ചത് നവരാത്രിയുടെ അവസാനമാണെന്നും ഐതിഹ്യമുണ്ട്.
ദുര്‍ഗാദേവിക്കു വേണ്ടി നടത്തപ്പെടുന്നതാണു നവരാത്രിപൂജ. സ്െ്രെതണ ശക്തിയുടെ പ്രതീകം, തിന്മയ്ക്കുമേല് നന്മനേടിയ വിജയം, വിദ്യാരംഭം, സംഗീതം, നൃത്തം തുടങ്ങിയ കലകളുടെ പഠനം ആരംഭിക്കല്‍, ഗ്രന്ഥപൂജ, ആയുധപൂജ എന്നിങ്ങനെ നവരാത്രി മഹോത്സവത്തിന് പ്രത്യേകതകള്‍ ഏറെയാണ്.
Todays Story
പുത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്സ്പെയറിലെ ഭിന്നശേഷിക്കാര്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വിദേശ വിപണിയിലേക്ക്.18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരുടെ കൂട്ടായ്മയില്‍ നിര്‍മിച്ച വിവിധ ഉത്പന്നങ്ങളാണ് കടൽ കടക്കാനൊരുങ്ങുന്നത്.
ക്ലീനിംഗ് പ്രോഡക്ട്, പേപ്പര്‍ ബാഗ്, നോട്ട്ബുക്കുകള്‍, കരകൗശല വസ്തുക്കള്‍, സ്വാഭിമാന്‍ കിറ്റ്, കോര്‍പറേറ്റ് സമ്മാനങ്ങള്‍, കാര്‍ഷിക വിഭവങ്ങള്‍ തുടങ്ങിയവയാണ് വിപണിയിലേക്കെത്തുന്നത്. ഈ വര്‍ഷമാരംഭിച്ച പേപ്പര്‍ ബാഗ് യൂണിറ്റിന്റെ ഉത്പന്നങ്ങള്‍ മസ്കറ്റിലെ ഹെല്‍വ ടൈലറിംഗ് യൂണിറ്റിലേക്ക് കയറ്റിയയച്ചിരുന്നു.
കാസര്‍ഗോഡ് ബേക്കലിലെ താജ് റിസോര്‍ട്ടിന് വേണ്ടിയും സാമ്പിള്‍ പേപ്പര്‍ ബാഗ് നിര്‍മിച്ചു നല്കി വരുന്നുണ്ട്. മസ്കറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്രജോദന മലയാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ഉപയോഗിച്ചത് ഇവരുടെ ജൂട്ട് കൊണ്ട് നിര്‍മിച്ച മെമന്റോകളായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്‍സ്പെയറിന്റെ ഉത്പന്നങ്ങള്‍ വിദേശ വിപണി കീഴടക്കാനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ഭിന്നശേഷിക്കാരുടെ പരിമിതികള്‍ മനസിലാക്കി അവരിലെ കഴിവുകള്‍ വികസിപ്പിക്കുന്നതിലും തൊഴില്‍, സ്വാശ്രയത്വം, വ്യക്തിഗത വളര്‍ച്ച എന്നിവയിലേക്കുള്ള വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ 2019 ല്‍ രൂപം കൊടുത്ത ഇന്‍സ്പെയര്‍ എന്ന കൂട്ടായ്മയാണ് ലക്ഷ്യപ്രാപ്തിയിലേക്കെത്തിയത്.
തളിപ്പറമ്പ് കാഞ്ഞിരങ്ങാട് റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് രണ്ടുവര്‍ഷങ്ങളിലായി നെറ്റിപ്പട്ട നിര്‍മാണത്തിലും പേപ്പര്‍ ബാഗ് നിര്‍മാണത്തിലും പരിശീലനം നല്കി ഇവരെ സഹായിച്ചുവരുന്നത്. കൂടാതെ ശ്രീ രാഘവപുരം സഭായോഗത്തിന്റെ സാമൂഹിക സേവന വിഭാഗത്തിന്റെ സഹകരണത്തോടെ പ്രചോദിനി എന്ന പേരില്‍ നോട്ടുബുക്കുകളുടെ നിര്‍മാണം നടക്കുന്നു.
2023ല്‍ കാസര്‍ഗോഡ് അക്കര ഫൗണ്ടേഷന്റെ സഹകരണത്തോടുകൂടി യൂണീക് ടാലന്റ് വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ച് 40 ഓളം പഠിതാക്കള്‍ക്ക് സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ സര്‍ട്ടിഫിക്കറ്റോടുകൂടി ഡാറ്റ എന്‍ട്രി കോഴ്സും പൂര്‍ത്തീകരിച്ചിരുന്നു.
ഭിന്നശേഷിക്കാരെ സ്വയംതൊഴിലിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി ഇന്‍സ്പെയറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ശൈലം വില്ലേജ് എന്ന പേരില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ആരംഭിച്ചു. മിഷന് 90 കാമ്പയിനിലൂടെ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനങ്ങള്‍ നല്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. ഇതിനകം വിവിധ അംഗീകാരങ്ങളും പുരസ്കാരങ്ങളും ഇന്സ്പെയറിലൂടെ അംഗങ്ങളെ തേടിയെത്തിയിരുന്നു.
ഭിന്നശേഷിക്കാരുടെ ദേശീയതല മത്സരത്തില്‍ കേരളത്തിലെ ആദ്യ സ്വര്‍ണ മെഡലും വെള്ളിമെഡലും ഇന്സ്പെയറാണ് നേടിയത്. നിലവില്‍ എട്ടുപേരാണ് ഇവിടെ സ്ഥിരമായി ഉത്പന്ന നിര്‍മാണത്തിലുള്ളത്. ദൂരെ ദിക്കുകളില്‍ താമസിക്കുന്ന അഞ്ചുപേര്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നതിനനുസരിച്ച് ജോലിക്കായി എത്തുന്നവരാണ്. മസ്കറ്റിലേക്ക് രണ്ടാംവട്ട ഓര്‍ഡറും ലഭിച്ചതോടെ ഉത്പന്നങ്ങള്‍ ഗുണമേന്മയില് മികച്ചതാണെന്ന് ബോധ്യപ്പെട്ടതായി ഇന്‍സ്പെയറിന്റെ സാരഥികള്‍ പറഞ്ഞു.
സി.എം. ഉണ്ണികൃഷ്ണനാണ് സ്ഥാപനത്തിന്റെ ഡയ റക്ടർ. പഴയങ്ങാടി വാദിഹുദയില്‍ ലൈബ്രേറിയനായി ജോലി ചെയ്തിരുന്ന ഇദ്ദേഹമിപ്പോള്‍ കാസര്‍ഗോഡ് ഗവ. ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിലെ ലൈബ്രറേറിയനാണ്.
യുണീക് ടാലന്റ് വൊക്കേഷണല്‍ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന സിദ്ധാര്‍ഥ് വണ്ണാരത്ത്, ഇന്‍സ്പെയര്‍ പ്രോജക്ട് ഡയറക്ടര്‍ സെറീന ഭാനു, ശൈലം വില്ലേജ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ പി.വി. ലതിക തുടങ്ങിയവര്‍ പിന്തുണയുമായി ഉണ്ണിക്കൃഷ്ണനൊപ്പമുണ്ട്.
Todays Story
ഹോളിവുഡിലെ പ്രശസ്തമായ "ദി ബിഗ് ബാംഗ് തിയറി' എന്ന സിറ്റ്കോം സീരീസ് കണ്ടിട്ടുള്ളവര്‍ക്ക് അറിയാം... അതിൽ ഷെൽഡനും കൂട്ടുകാരും മാത്രമല്ല താരങ്ങൾ. സ്റ്റീഫൻ ഹോക്കിംഗ്, നീൽ ഡിഗ്രാസ് ടൈസൺ, ബിൽ നൈ, ബഹിരാകാശ സഞ്ചാരിയായ ബസ് ആൽഡ്രിൻ തുടങ്ങിയ ശാസ്ത്രലോകത്തെ ഇതിഹാസങ്ങൾ തന്നെ അതിഥികളായി (Cameo) സ്ക്രീനിലെത്തിയിട്ടുണ്ട്.
യഥാർഥ ജീവിതത്തിലെ സൂപ്പർസ്റ്റാറുകൾ വെള്ളിത്തിരയിൽ ഒരു നിമിഷം മിന്നിമറയുന്നത് പ്രേക്ഷകർക്ക് എന്നും ആവേശമാണ്. എന്നാൽ ചിലപ്പോൾ, ഒരു യഥാർഥ ശാസ്ത്രീയ സൂപ്പർസ്റ്റാർ ആരുമറിയാതെ നമ്മുടെ സിനിമകളിൽ അഭിനയിച്ചുപോകാറുണ്ട്.
സസ്യ ശാസ്ത്രലോകത്തെ ഒരു സൂപ്പര്‍ സ്റ്റാര്‍ ഇങ്ങനെ അധികം ശ്രദ്ധിക്കപ്പെടാതെ ചില മലയാള സിനിമകളില്‍ പൂ മുഖം കാണിച്ചിട്ടുണ്ട്. 1996-ൽ സല്ലാപത്തിലെ "പഞ്ചവർണ പൈങ്കിളിപ്പെണ്ണേ...’ എന്ന ഗാനരംഗത്ത് മഞ്ജു വാര്യർക്കൊപ്പം, ലേഡി സൂപ്പര്‍ സ്റ്റാറിന്റെ കയ്യില്‍ പിടിച്ച് ആ സ്റ്റാര്‍ ആടി ഉലഞ്ഞു.
അതിനും ഒരു വർഷം മുൻപ്, മഴയെത്തും മുൻപേയിലെ "എന്തിനു വേറൊരു സൂര്യോദയം’ എന്ന ഗാനത്തിൽ, ചില ഷോട്ടുകളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കും ശോഭനക്കും ഒപ്പം ആ താരം സ്ക്രീനിൽ നിറഞ്ഞുനിന്നു.
അതെ, ആരും ശ്രദ്ധിക്കാതെ പോയ ആ അതിഥി താരം, ഇന്ത്യൻ കാർഷിക ചരിത്രത്തിലെ ഒരു നിശബ്ദ വിപ്ലവത്തിന്റെ നായക/നായിക നക്ഷത്രം ആയിരുന്നു. സക്കാറം സ്പോണ്ടേനിയം (Saccharum spontaneum) അഥവാ നമ്മുടെ കാട്ടുകരിമ്പ് എന്ന പുല്ല്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യൻ കരിമ്പുപാടങ്ങൾ കണ്ണീർപ്പാടങ്ങളായിരുന്നു. നമ്മുടെ കർഷകർ വിളയിച്ചിരുന്ന തദ്ദേശീയ കരിമ്പിനങ്ങൾക്ക് (Saccharum barberi) മധുരം കുറവായിരുന്നു, ഉത്പാദനക്ഷമത ഹെക്ടറിന് വെറും 10 ടണ്ണിൽ താഴെയും.
തൽഫലമായി, മധുരമേറിയ 'പ്രഭുക്കന്മാരായ' കരിമ്പിനങ്ങൾ (Saccharum officinarum) കൃഷി ചെയ്തിരുന്ന ജാവ പോലുള്ള ദൂരദേശങ്ങളിൽ നിന്ന് പഞ്ചസാര ഇറക്കുമതി ചെയ്യേണ്ട ഗതികേടിലായിരുന്നു ഇന്ത്യ.
ഈ ഇനങ്ങൾക്ക് ഇന്ത്യൻ മണ്ണിലെ രോഗങ്ങളെ അതിജീവിക്കാൻ കരുത്തില്ലായിരുന്നു. ഇതിൽ ഏറ്റവും വിനാശകാരിയായ 'ചുവന്ന അഴുകൽ' (Red Rot) രോഗം ലക്ഷക്കണക്കിന് കർഷകരുടെ സ്വപ്നങ്ങളെ ചുവപ്പിച്ചു കൊന്നു.
വിളവ് തുച്ഛം, രാജ്യം പഞ്ചസാരയ്ക്കായി വിദേശത്തെ ആശ്രയിക്കുന്നു. ഈ കയ്പേറിയ യാഥാർഥ്യമാണ് ഒരു വലിയ ശാസ്ത്രീയ മുന്നേറ്റത്തിനു കളമൊരുക്കിയത്.
Special News
കാമറയും പതിഞ്ഞ പോലീസ് മർദനങ്ങൾ മലയാളത്തിലെ മിക്ക പോലീസ് സിനിമകളിലും ആക്ഷൻ സിനിമകളിലും ധാരാളമുണ്ട്. മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ശക്തമായ പോലീസ് കസ്റ്റഡിയും മർദനവും എല്ലാം പരാമർശിക്കുന്ന ഷാജി എൻ. കരുൺ സംവിധാനം ചെയ്ത പിറവി ഈ ഗണത്തിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു.
ഭീകരമായ പോലീസ് മർദനങ്ങൾ ഈ ചിത്രത്തിൽ ഇല്ലെങ്കിലും ചിത്രത്തിന്റെ ടോട്ടാലിറ്റിയിൽ പോലീസ് കസ്റ്റഡി മർദനങ്ങൾ നിറഞ്ഞുനിൽക്കുന്നു. പോലീസ് മർദനം ഒട്ടുംതന്നെ കാണിക്കാതെ അതിന്റെ ഭീകരത വാക്കുകളിലൂടെ അവതരിപ്പിച്ച ദി കിംഗ് എന്ന ഷാജി കൈലാസ് സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ കൃഷ്ണേട്ടൻ എന്ന കഥാപാത്രം പ്രേക്ഷകരിൽ സൃഷ്ടിക്കുന്ന നൊമ്പരവും വേദനയും ചെറുതല്ല.
താൻ അനുഭവിച്ച ക്രൂരവും നിഷ്ഠൂരവുമായ ലോക്കപ്പ് മർദനത്തിന്റെ വിവരണം കൃഷ്ണേട്ടൻ പറയുമ്പോൾ പ്രേക്ഷകർക്ക് അത് കൺമുന്നിൽ കാണുന്ന ഫീലായിരുന്നു. ഐ.വി. ശശി സംവിധാനം ചെയ്ത ആവനാഴി എന്ന മമ്മൂട്ടി ചിത്രത്തിൽ പോലീസ് കസ്റ്റഡി മർദനം തന്നെയാണ് പ്രധാന തീം.
പോലീസ് കസ്റ്റഡിയിൽ ഒരു കോളജ് വിദ്യാർഥി കൊല്ലപ്പെടുന്നതും അതിന്റെ തുടർ സംഭവങ്ങളും കാണിക്കുന്നതോടൊപ്പം കുറ്റവാളികൾക്ക് പോലീസ് നല്ല ചുട്ട പെട കൊടുക്കുന്നതും ആവനാഴിയുടെ ഹൈലൈറ്റ് സീനുകളാണ്.
തോർത്തുമുണ്ടിൽ കരിക്ക് പൊതിഞ്ഞുകൊണ്ടുള്ള കസ്റ്റഡി ഇടി നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിൽ കാണിക്കുന്നുണ്ട്. ആടുതോമയെ പോലീസ് കസ്റ്റഡിയിൽ ഇട്ട് ഇടിച്ചുപിഴിയുന്നത് സ്ഫടികത്തിലെ ത്രില്ലടിപ്പിക്കുന്ന സീനിനു മുന്‍പുള്ള കാഴ്ചകൾ.
പോലീസ് സ്റ്റേഷനിൽ നിന്ന് തല്ലും വാങ്ങി ഇറങ്ങിവരുന്ന മോഹൻലാലിന്റെ പെർഫോമൻസ് കാണേണ്ട കാഴ്ച തന്നെ. സുരേഷ് ഗോപിക്ക് പോലീസ് വേഷം ചാർത്തി കൊടുത്ത കമ്മീഷണർ സിനിമയിലും ഉണ്ട് പോലീസിന്റെ കസ്റ്റഡി ഇടി.
മമ്മൂട്ടി തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് എന്ന കളക്ടർ കഥാപാത്രത്തെ അവതരിപ്പിച്ച ദി കിംഗ് എന്ന സിനിമയിൽ ഇടിയൻ പോലീസ് എന്ന വിശേഷണവുമായി മൂന്നാം മുറയിലൂടെ ഒരു കൊടും ക്രിമിനലിനെ ചോദ്യം ചെയ്യുന്ന സുരേഷ് ഗോപിയുടെ കാമിയോ റോൾ കൈയടി നേടി. സേതുമാധവനെ ലോക്കപ്പിൽ ഇട്ട് തല്ലുന്ന അച്യുതൻ നായർ എന്ന ഹെഡ്കോൺസ്റ്റബിൾ കാണുന്നവരുടെ കണ്ണു നനയിക്കും.
മുംബൈ അധോലോകത്തിന്റെ കഥ പറഞ്ഞ പ്രിയദർശൻ സംവിധാനം ചെയ്ത അഭിമന്യുവിലുമുണ്ട് പോലീസ് മർദനം. കെ. മധു സംവിധാനം ചെയ്ത ജനാധിപത്യം എന്ന സിനിമയിൽ പോലീസിന്റെ അടിയും ഇടിയും വേണ്ടുവോളമുണ്ട്.
ജീത്തു ജോസഫിന്റെ ദൃശ്യം എന്ന സിനിമ പരാമർശിക്കാതെ കാമറയിൽ പതിഞ്ഞ പോലീസ് മർദനക്കാഴ്ചകൾ എങ്ങനെ പൂർണമാകും. രൺജി പണിക്കർ സംവിധാനം ചെയ്ത രൗദ്രം എന്ന സിനിമയിൽ നരി ബാലഗോപാലൻ സാറിനോട് ഇന്റർവെൽ പഞ്ചിൽ പറയുന്ന സൂപ്പർ ഡയലോഗിൽ ഒരു കസ്റ്റഡി ലോക്കപ്പ് കൊലപാതകത്തിന്റെ കഥ ഭംഗിയായി പറഞ്ഞുവയ്ക്കുന്നുണ്ട്.
അത് വിഷ്വലൈസ് ചെയ്തിട്ടില്ലെങ്കിലും മമ്മൂട്ടിയുടെ ഡയലോഗ് പ്രസന്റേഷനിൽ ആ രംഗങ്ങൾ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്ന തരത്തിലാണുള്ളത്. ഷാജി കൈലാസിന്റെ ഒട്ടുമിക്ക സിനിമകളിലും പോലീസിന്റെ അടി, ഇടി, ലോക്കപ്പ് കസ്റ്റഡി മർദനങ്ങൾ സ്ഥിരം കാഴ്ചയാണ്.
മാഫിയ എന്ന സുരേഷ് ഗോപി സിനിമയിലുമുണ്ട് ഇത്തരം രംഗങ്ങൾ. ജയിലിനകത്തെ പോലീസിന്റെ മൂന്നാം മുറയും ക്രൂരതയും റിയലിസ്റ്റിക്കായി അവതരിപ്പിച്ച ചിത്രമായിരുന്നു ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മമ്മൂട്ടിയുടെ യാത്ര.
കെ. മധു - എസ്.എൻ. സ്വാമി - മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന സിനിമയ്ക്ക് മൂന്നാംമുറ എന്ന പേര് നൽകിയപ്പോൾ അതിലും പോലീസിന്റെ ഇടി ഒഴിവാക്കാൻ സാധിച്ചില്ല. ഓഫീസർ ഓൺ ഡ്യൂട്ടി, നായാട്ട്, റോന്ത്, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ സിനിമകളിലെല്ലാം പോലീസിന്റെ ചോദ്യം ചെയ്യലും അടിയും കസ്റ്റഡി ലോക്കപ്പ് മർദനവും ധാരാളം കാണിക്കുന്നുണ്ട്.
മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കൂട്ടുകാരൻ കുഴിയിൽ വീണ കാര്യം പറയാൻ പോലീസ് സ്റ്റേഷനിൽ എത്തുന്ന കൂട്ടുകാർക്ക് തമിഴ്നാട് പോലീസിന്റെ നല്ല ചുട്ട അടി കിട്ടുന്നുണ്ട്. രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത മുത്തങ്ങ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അടുത്തിടെ പുറത്ത് വന്ന നരിവേട്ട എന്ന സിനിമയിൽ പോലീസ് മർദനത്തിന്റെ വിവിധ അടരുകൾ കാണിക്കുന്നുണ്ട്.
വർഷങ്ങൾക്ക് മുന്‍പ് ഇറങ്ങിയ മുഖ്യമന്ത്രി എന്ന് സിനിമയിലും ഈയിടെ ദിലീപ് നായകനായ തങ്കമണി എന്ന സിനിമയിലും ചരിത്രത്തിൽ അടയാളപ്പെടുത്തിയ പോലീസ് മർദനങ്ങൾ പുനരാവിഷ്കരിച്ചിട്ടുണ്ട്.
പോലീസുകാരെ തല്ലാൻ എത്തുന്ന നേവിക്കാരെ ഇടിച്ചു പരത്തുന്ന കേരള പോലീസിനെ അവതരിപ്പിച്ചിട്ടുണ്ട് മുംബൈ പോലീസ് എന്ന സിനിമയിൽ. റിയലിസ്റ്റിക് പോലീസ് കഥകളിലേക്ക് മലയാള സിനിമ കാമറ തിരിച്ചു വച്ചപ്പോൾ കിട്ടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും പോലീസ് ലോക്കപ്പിലെ തല്ലിന്റെ യഥാർഥ കാഴ്ചകൾ കാണിച്ചുതന്നു.
ഇതെന്റെ കഥയാടാ ഇതിലെ നായകൻ ജോർജ് സാറാടാ എന്നുപറയുന്ന തുടരും സിനിമയിൽ വേണ്ടുവോളം ഉണ്ട് പോലീസിന്റെ അഴിഞ്ഞാട്ടം. സ്ത്രീകളെ പോലും ക്രൂരമായി മർദിക്കുന്നത് ഈ ചിത്രത്തിൽ ഉണ്ട്.
എണ്ണിയാൽ തീരാത്ത എത്ര പോലീസ് കസ്റ്റഡി ലോക്കപ്പ് മർദ്ദനങ്ങളും ലാത്തിച്ചാർജുമൊക്കെ മലയാള സിനിമയിൽ അനവധി നിരവധിയാണ്. നായകനെ ലോക്കപ്പിലിട്ട് തല്ലിച്ചതക്കുന്ന വില്ലൻ പോലീസുകാരുടെ ക്രൂരത കാണുമ്പോൾ കൈതരിക്കുന്ന പ്രേക്ഷകന് വില്ലന്മാരെ കൈകാര്യം ചെയ്യുന്ന പോലീസ് നായകന്റെ ഹീറോയിസം കാണുമ്പോൾ കൈയടിക്കാനാണ് ഇഷ്ടം.
Todays Story
മിസിംഗ് കേസുകളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ അത്തരമൊരു അന്വേഷണം ചെന്നെത്തിയിരിക്കുന്നത് ഒരു ഒരുതിരോധാന കേസിന് തുമ്പായായാണ്. ഒരിക്കലും കണ്ടുപിടിക്കില്ലെന്ന് കരുതിയ ക്രൈം അങ്ങിനെ രണ്ടുപേരുടെ അറസ്റ്റിലേക്ക് നയിച്ച കഥയാണ് കോഴിക്കോട്ടുണ്ടായത്.
കോഴിക്കോട് നഗര ഹൃദയത്തില്‍ സരോവരത്ത് യുവാവിനെ ചതുപ്പുനിലത്തില്‍ ചവിട്ടിതാഴ്ത്തുകയായിരുന്നു. അതുമായിബന്ധപ്പെട്ട തുടര്‍ നടപടികളുടെ തിരക്കിലാണ് കേരള പോലീസ് ഇപ്പോള്‍.
തുടക്കം ഇങ്ങനെ...
കോഴിക്കോട് സിറ്റിയിൽ രജിസ്റ്റർ ചെയ്ത മിസിംഗ് കേസുകളിൽ ഒരു വർഷത്തിന് മുകളിലുള്ള കേസുകളുടെ സ്ഥിതിയെന്താണെന്നറിയണമെന്ന സിറ്റി പോലീസ് ടി.നാരായണന്റെ നിർദേശപ്രകാരമാണ് പോലീസ് മൂന്നുവര്‍ഷം മുന്‍പ് കാണാതായ എലത്തൂര്‍ സ്വദേശിയായ വിജിലിനെ(28) കാണാതായ കേസിന് പിന്നാലെ വീണ്ടും പോകുന്നത്.
വിജിലിനെ കാണാതായ ദിവസത്തെ കാര്യങ്ങൾ വീണ്ടുമന്വേഷിച്ച പോലീസിന് സുഹൃത്തുക്കൾ ഒപ്പമുള്ളതായി വിവരം ലഭിച്ചു. ഇതോടെ സുഹൃത്തുക്കൾ ആരെല്ലാമായിരുന്നുവെന്നും വിജിലുമായുള്ള അടുപ്പം സംബന്ധിച്ചും വിശദമായി അന്വേഷിച്ചു.
അന്വേഷണത്തിൽ എരഞ്ഞിപ്പാലം കുളങ്ങരകണ്ടി സ്വദേശി കെ.കെ. നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ്, പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്ത് എന്നിവരായിരുന്നു വിജിലിനൊപ്പമുണ്ടായിരുന്നതെന്ന് കണ്ടെത്തി.
വയറിങ് ജോലികൾക്ക് പോയിരുന്ന വിജിലും പെയിന്റിംഗ് തൊഴിലാളിയായ ദീപേഷും കാർഗോ കമ്പനിയിൽ ജീവനക്കാരനായിരുന്ന നിഖിലും ഫ്ളക്സ് പ്രിന്റിംഗ് തൊഴിലാളിയായ രഞ്ജിത്തും സുഹൃത്തുക്കളായിരുന്നു.
ഇവർ നാലുപേരും ലഹരി ഉപയോഗിക്കാറുള്ള വിവരവും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ദീപേഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
Todays Story
ഗ്രാമ പഞ്ചായത്തിന്റെ കർമപദ്ധതിയായ പയ്യാവൂർ മാംഗല്യത്തിന് സ്ത്രീകളുടെ അപേക്ഷകൾ സ്വീകരിക്കുന്ന തീയതി നീട്ടി. സിംഗിൾ വിമൻ വെൽഫെയർ അസോസിയേഷൻ വഴിയാണ് അപേക്ഷകൾ സ്വീകരിച്ചത്. മറ്റ് പല സംഘടനകളിലൂടെയും അപേക്ഷകൾ എത്തിയിട്ടുണ്ട്.
എന്നാൽ, പുരുഷൻമാരുടെ അപേക്ഷകൾ 3,000 കഴിഞ്ഞു. സ്ത്രീകളുടെ അപേക്ഷകൾ 200ൽ താഴെ മാത്രമായ സാഹചര്യത്തിലാണ് സ്ത്രീകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടിയത്. ചെറുപ്പക്കാരുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്കാന് പഞ്ചായത്തിന്റെ പദ്ധതിയാണിത്.
പയ്യാവൂര്‍ പഞ്ചായത്താണ് ജാതിമതഭേദമന്യേ സ്ത്രീ-പുരുഷന്മാര്ക്ക് വിവാഹിതരാകാനുള്ള അവസരമൊരുക്കുന്നത്. "പയ്യാവൂര്‍ മാംഗല്യം' എന്ന പേരിലുള്ള പദ്ധതി നൂറുദിന പരിപാടികളുടെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്.
പക്ഷെ കല്യാണം ആകാത്തവരെ കെട്ടിക്കാന്‍ പഞ്ചായത്ത് ഇറങ്ങി തിരിച്ചപ്പോൾ 200 സ്ത്രീകളെ വിവാഹം കഴിക്കാനെത്തിയത് 3,000 പുരുഷന്മാരുടെ അപേക്ഷകളാണ്. പയ്യാവൂർ പഞ്ചായത്തിന് പുറത്ത് നിന്നാണ് അപേക്ഷകൾ ഏറെയും.
പുരുഷൻമാർ അപേക്ഷിച്ചിട്ടുണ്ടെങ്കിലും മടി കാരണമാകാം സ്ത്രീകൾ അപേക്ഷിച്ചു കാണുന്നില്ല. വിദേശത്തുനിന്ന് പോലും ജാതി-മത പരിഗണനകൾ നോക്കാതെ പുരുഷന്മാരുടെ അപേക്ഷകൾ ലഭിക്കുന്നുണ്ട്.
പദ്ധതിയിലൂടെ വിവാഹിതരാകാൻ താത്പപര്യമുള്ള സ്ത്രീകൾ പയ്യാവൂർ പഞ്ചായത്ത് ഓഫീസിലും കണ്ണൂർ ജില്ലാ വിധവാ ക്ഷേമ സംഘം, എൻജിഒ യൂണിയൻ ബിൽഡിംഗ്, പഴയ ബസ് സ്റ്റാൻഡിന് സമീപം, കണ്ണൂർ, 670001 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
ആദ്യബാച്ച് വിവാഹം ഒക്ടോബറിൽ
ദിവസവും രാവിലെ എട്ടോടെ പഞ്ചായത്ത് പ്രസിഡന്റ് ഓഫീസിലെത്തും. വീടുകളിൽ പുരനിറഞ്ഞ് നിൽക്കുന്ന മകൾ, മകൻ, വിവാഹ ശേഷം വിധവകളായവർ, മകനെ ഭാര്യ ഉപേക്ഷിച്ചത് തുടങ്ങി നിരവധി സങ്കടങ്ങൾ വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിൽ എത്തുന്നവരിൽ നിന്ന് കേട്ടപ്പോൾ തോന്നിയ ആശയമാണ് മാംഗല്യം പദ്ധതി.
ദല്ലാളമാർ ഉണ്ടായിരുന്ന കാലത്ത് 25 വയസിനും വിവാഹം നടന്നിരുന്ന കാലമൊക്കെ പോയി. ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പേ ആദ്യഘട്ടം വിവാഹം നടത്താനാണ് തീരുമാനം. അപേക്ഷകൾ പ്രത്യേക ടീം പരിശോധിച്ച് രക്ഷിതാക്കളെ ബന്ധപ്പെട്ട് ആലോചനകൾ നടത്തി 50 ഓളം പേരുടെ വിവാഹം നടത്തും.
എല്ലാ ജില്ലകളിൽനിന്നും മികച്ച പ്രതികരണമാണ് "പയ്യാവൂർ മാംഗല്യം' പദ്ധതിക്ക് ലഭിച്ചതെന്നും രണ്ടുദിവസത്തിനുള്ളിൽ അപേക്ഷിച്ചവരിൽ നിന്നുള്ള ആദ്യ ബാച്ചിന് ഒക്ടോബറിൽ സമൂഹവിവാഹം നടത്തും. ഈ പദ്ധതിയിൽ പഞ്ചായത്തിലെ ജീവനക്കാരുടെ സഹകരണവും എടുത്തുപറയേണ്ടതാണ്. -സാജു സേവ്യർ (പഞ്ചായത്ത് പ്രസിഡന്റ്).
Todays Story
ഒരില കൊഴിയുന്ന ശബ്ദത്തിനു പോലും ചരിത്രത്തിന്റെ ഭാരമുള്ള ഒരിടം. മഞ്ഞിന്റെ വെളുപ്പും തടാകങ്ങളുടെ നീലിമയും താഴ്വാരങ്ങളുടെ പച്ചപ്പും ചേർന്നൊരു കാൻവാസ്...കാഷ്മീർ. ആ കാൻവാസിൽ, സ്വന്തം ഇലകൾ കൊണ്ട് ഋതുഭേദങ്ങളുടെ ചിത്രം വരയ്ക്കുന്ന ഒരു മരം - ചിനാർ.
അതൊരു മരം മാത്രമല്ല. കശ്മീരിന്റെ ഹൃദയമിടിപ്പാണ്. നൂറ്റാണ്ടുകളുടെ മൗനസാക്ഷിയാണ്. കത്തുന്ന ഇലകളിലൂടെ പ്രണയവും വിരഹവും വിപ്ലവവും ഒരുപോലെ പ്രഖ്യാപിക്കുന്ന ഒരു പോരാളിയാണ്.
ചിനാറിന്റെ ശാസ്ത്രനാമം Platanus orientalis എന്നാണ്, Platanaceae എന്ന സസ്യ കുടുംബത്തിലെ അംഗം. എന്നാൽ കശ്മീരിന്റെ മണ്ണിൽ അതിന് മറ്റൊരു പേരുണ്ട് - "ബൂയിൻ'.
ഈ മണ്ണിൽ ജനിച്ചുവീണ ഒന്നല്ല ചിനാർ. അതിന്റെ വേരുകൾ തേടിപ്പോയാൽ നമ്മളെത്തുക പേർഷ്യയുടെ (ഇന്നത്തെ ഇറാൻ) മണ്ണിലായിരിക്കും. പേർഷ്യൻ ഭാഷയിൽ ‘ചിനാർ' എന്ന വാക്കിന്റെ അർഥം തന്നെ ‘എന്തൊരു തീ!' എന്നാണ്.
ശരത്കാലത്ത് സ്വർണവും ചുവപ്പും കലർന്ന നിറങ്ങളിൽ ആളിക്കത്തുന്ന ഇതിന്റെ ഇലകൾ കണ്ട് ആ പേര് വിളിച്ചവരെ കുറ്റം പറയാനാവില്ല. 700 വർഷം വരെ ആയുസുള്ള ചിനാർ മരങ്ങളുണ്ട് കാഷ്മീരിൽ.
എത്രയെത്ര ഭരണകർത്താക്കളുടെ ഉദയാസ്തമയങ്ങൾക്ക് അതു സാക്ഷിയായിട്ടുണ്ടാകും? എത്രയെത്ര പ്രണയങ്ങൾക്കു തണൽ വിരിച്ചിട്ടുണ്ടാകും? എത്രയെത്ര കണ്ണീരിന് ആശ്വാസമായിട്ടുണ്ടാവും?
പഴയ ചിനാർ മരങ്ങളുടെ ഉൾഭാഗം പൊള്ളയായി കാണപ്പെടാറുണ്ട്. ഈ പോടുകൾ ഒരു കാലത്ത് കാഷ്മീരിലെ കൊടുംതണുപ്പിൽനിന്ന് രക്ഷനേടാൻ സഞ്ചാരികൾക്കും ഗ്രാമീണർക്കും അഭയകേന്ദ്രങ്ങളായിരുന്നു.
ചിലർ ഈ മരപ്പൊത്തുകളെ ചെറിയ കടകളാക്കി മാറ്റിയിരുന്നുവെന്നത് കൗതുകകരമാണ്. ദാൽ തടാകത്തിന് നടുവിലെ "ചാർ ചിനാർ' ദ്വീപ്, നാല് കൂറ്റൻ ചിനാർ മരങ്ങൾ കാവൽ നിൽക്കുന്ന ആ തുരുത്ത് കാഷ്മീരിന്റെ പ്രതീകങ്ങളിലൊന്നാണ്.
ഷാജഹാൻ ചക്രവർത്തിയുടെ സഹോദരൻ മുറാദ് ബക്ഷ് പണികഴിപ്പിച്ചതാണ് ഈ കൊച്ചുസ്വർഗം. ബോളിവുഡ് സിനിമകളിലെ പ്രണയരംഗങ്ങൾക്കു സ്ഥിരം പശ്ചാത്തലമാകുന്ന ഈ മരങ്ങൾ യഥാർഥത്തിൽ കാഷ്മീരി ജനതയുടെ ജീവിതവുമായി അത്രയേറെ കെട്ടുപിണഞ്ഞുകിടക്കുന്നു.
ഗ്രാമങ്ങളിലെ പ്രധാന യോഗങ്ങൾ ചേരുന്നത് പലപ്പോഴും കൂറ്റൻ ചിനാർ മരച്ചുവടുകളിലാണ്. കോടതിയും കല്യാണപ്പന്തലുമെല്ലാം ഈ മരം തന്നെ. എന്നാൽ ഈ ജീവിക്കുന്ന പൈതൃകത്തിന് ആധുനിക ലോകം പുതിയ ഭീഷണികൾ ഉയർത്തുന്നുണ്ട്.
നഗരവൽക്കരണം, വികസന പ്രവർത്തനങ്ങൾ, രോഗങ്ങൾ, നിയമവിരുദ്ധമായി മുറിച്ചുമാറ്റൽ എന്നിവയെല്ലാം ചിനാറിന്റെ നിലനിൽപ്പിനു വെല്ലുവിളിയായി. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ മഹാവൃക്ഷങ്ങൾ ഒന്നൊന്നായി ഇല്ലാതാകുമോ എന്ന ഭയം ഉയർന്നപ്പോൾ, അതിനെ പ്രതിരോധിക്കാൻ ഒരു പുതിയ ആശയം പിറവിയെടുത്തു.
സാങ്കേതികവിദ്യയുടെ ഒരു ഡിജിറ്റൽ കവചം... കാഷ്മീരിലെ ഓരോ ചിനാർ മരത്തിനും അതിന്റേതായ ഒരു തിരിച്ചറിയൽ കാർഡ് നൽകുന്ന ഒരു ബൃഹദ് പദ്ധതിക്ക് ഭരണകൂടം തുടക്കമിട്ടു.
ഓരോ മരത്തെയും ജിയോ-ടാഗ് ചെയ്ത്, അതിന്റെ പ്രായം, ആരോഗ്യസ്ഥിതി, സ്ഥാനം എന്നിവയെല്ലാം രേഖപ്പെടുത്തി ഒരു ഡിജിറ്റൽ ഡാറ്റാബേസ് ഉണ്ടാക്കിയിരിക്കുന്നു.
മനുഷ്യർക്ക് ആധാർ കാർഡ് പോലെ, ഓരോ ചിനാർ മരത്തിനും അതിന്റെതായ ഒരു സവിശേഷ കോഡ്! ഈ 'ട്രീ ആധാർ' പദ്ധതിയിലൂടെ ഓരോ മരവും ഇപ്പോൾ നിയമത്തിന്റെ കണ്ണുകളിൽ ഒരു വ്യക്തിത്വമുള്ളതായി മാറി.
Todays Story
കുറ്റാന്വേഷണത്തില്‍ അതിവിദഗ്ധരെന്നു പേരെടുത്ത കേരള പോലീസിനെ വട്ടംചുറ്റിക്കുകയാണ് ചേര്‍ത്തല പള്ളിപ്പുറം ചെങ്ങുംതറ സി.എം സെബാസ്റ്റ്യന്‍ (67). നാലു സ്ത്രീകളുടെ തിരോധാനങ്ങളുടെ ചുരുളഴിക്കാന്‍ കസ്റ്റഡിയിലെടുത്തപ്പോഴൊക്കെ സെബാസ്റ്റ്യന്‍ അതിവിദഗ്ധമായി തലയൂരി.
അവസാനം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24ന് കാണാതായ കോട്ടയം അതിരമ്പുഴ സ്വദേശിനി ജെയ്നമ്മ കൊലചെയ്യപ്പെട്ടതില്‍ സെബാസ്റ്റ്യനു പങ്കുണ്ടോ എന്നതിലാണ് അന്വേഷണം നടന്നുവരുന്നത്.
കേരളത്തിന്റെ ധർമസ്ഥല
കൊല്ലപ്പെട്ട ജെയ്നമ്മ, 2020ല്‍ കാണാതായ ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന്, 2012ല്‍ കാണാതായ ചേര്‍ത്തല വാരനാട് സ്വദേശി ഐഷ, 2020ല്‍ കാണാതായ ചേര്‍ത്തല വള്ളാകുന്നം സ്വദേശി സിന്ധു എന്നിവരെ സംബന്ധിച്ച കേസുകളിലാണ് സെബാസ്റ്റ്യനെ ചോദ്യം ചെയ്യുന്നത്.
കേരളത്തിന്റെ ധര്മസ്ഥലയായി മാറിയിരിക്കുന്നു ചേര്‍ത്തല പള്ളിപ്പുറം ഒന്‍പതാം വാര്‍ഡില്‍ രണ്ടര ഏക്കര്‍ കാടുപിടിച്ച ചെങ്ങുംതറ പുരയിടം. ഇവിടെനിന്ന് ലഭിച്ച മനുഷ്യ അസ്ഥികള്‍ ആരുടേതാണെന്നറിയാന്‍ ഇന്നോ നാളെയോ ഡിഎന്‍എ പരിശോധനാ ഫലം വരും.
ഇത് ജെയ്നമ്മയുടേതല്ലെങ്കില് കൊല്ലപ്പെട്ടത് മറ്റാരാണ്. സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത വസ്ത്രത്തിന്റെയും വാച്ചിന്റെയും ബാഗിന്റെയും അവശിഷ്ടങ്ങള്‍ ആരുടേതാണ്. ഈ നാലു പേരെ കൂടാതെ മറ്റാരെങ്കിലും കൊല ചെയ്യപ്പെട്ടോ എന്നതൊക്കെ പുറത്തുവരേണ്ടിയിരിക്കുന്നു.
ക്രൈംബ്രാഞ്ചിനെ കുഴപ്പിക്കുന്നു
കാണാതായവരുടെ ഫോണുകള്‍ സെബാസ്റ്റ്യന്‍ കൈവശപ്പെടുത്തിയെന്നതിന് തെളിവുണ്ട്. എന്നാല്‍ കാണാമറയത്തായവര് എവിടെയെന്നതില്‍ വ്യക്തമായ ഉത്തരമൊന്നും നല്‍കാതെ സെബാസ്റ്റ്യന്‍ ക്രൈം ബ്രാഞ്ചിനെ കുഴപ്പിക്കുന്നു.
പ്രമേഹരോഗിയായ ഇയാള്‍ രോഗവും ക്ഷീണവും മൗനവും നടിക്കുന്നു. ചോദ്യങ്ങള്‍ക്ക് ബന്ധമില്ലാത്ത മറുപടി നല്കുന്നു. ചെങ്ങുംതറ പുരയിടം കുഴിച്ചുമറിച്ച് അസ്ഥികള്‍ക്കായി പരിശോധന തുടരുകയാണ്. കുളങ്ങള്‍ വറ്റിച്ചും പുരയുടെ തറ മാന്തിയുമൊക്കെ പരതുകയാണ്.
നാലു സ്ത്രീകളെയും സെബാസ്റ്റ്യന്‍ കൊലപ്പെടുത്തിയതാണെങ്കില്‍ എങ്ങനെ കൊന്നു, ആരുടെ സഹായം ലഭിച്ചു, മൃതദേഹങ്ങള്‍ എവിടെ മറവുചെയ്തു എന്നൊക്കെയുള്ള ഉത്തരങ്ങള്‍ കണ്ടെത്തണം. ജെയ്നമ്മയും ബിന്ദുവും ഐഷയും സിന്ധുവും ജീവിച്ചിരിപ്പില്ലെന്ന് പോലീസ് ഉറപ്പിച്ചുകഴിഞ്ഞു.
നാലു പേരുമായും സെബാസ്റ്റ്യന്‍ പണം, സ്ഥലം ഉള്‍പ്പെടെ വിവിധ വ്യവഹാരങ്ങള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്. 2008ല്‍ അന്‍പത്തി രണ്ടാം വയസില്‍ നാല്പത്തിരണ്ടുകാരിയായ ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശിനി സുബിയെയാണ് സെബാസ്റ്റ്യന്‍ വിവാഹം ചെയ്തത്.
ഇവര്‍ക്ക് 11 വയസുള്ള കുട്ടിയുണ്ട്. ഭാര്യ സുബി ഒന്നോ രണ്ടോ വര്‍ഷമേ ചേര്‍ത്തലയില്‍ താമസിച്ചിട്ടുള്ളു. ഭാര്യയും മകളും ഏറെക്കാലവും വെട്ടിമുകളിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ്. സെബാസ്റ്റ്യന്റെ ഭാര്യാ സഹോദരന് അവിവാഹിതനാണ്.
സെബാസ്റ്റ്യന്‍ വെട്ടിമുകളില്‍ സുബിയുടെ വീട്ടിലും ചേര്‍ത്തലയിലുമായി കഴിയുന്നു. ഭര്‍ത്താവിന് സാമ്പത്തിക ഇടപാടുകളും ബ്രോക്കര്‍ പണിയുമുണ്ടെന്നല്ലാതെ ക്രിമനല്‍ പശ്ചാത്തലമുള്ളതായി ഭാര്യ വിശ്വസിക്കുന്നില്ല.
ഭക്ഷണത്തിൽ വിഷം ചേർത്തു
എന്നാല്‍ ചേര്‍ത്തലയില്‍ നന്നേ ചെറുപ്പത്തില്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു കൊടുത്ത സെബാസ്റ്റ്യന്റെ ചെയ്തികളെപ്പറ്റി അയല്‍ക്കാര്‍ ആക്ഷേപം പറയുന്നുണ്ട്.
ബിന്ദു, ഐഷ, സിന്ധു എന്നിവരുടെ തിരോധാനത്തിലെ അന്വേഷണങ്ങളില്‍ നിന്ന് സെബാസ്റ്റ്യന്‍ തലനാരിഴയ്ക്ക് തന്ത്രപരമായി രക്ഷപ്പെട്ടു. അവസാനം സെബാസ്റ്റ്യന്‍ കുരുക്കിലായത് അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനത്തിലാണ്.
ജെയ്നമ്മയുമായി സൗഹൃദമുണ്ടാക്കി ചേര്‍ത്തല പള്ളിപ്പുറത്ത് വിളിച്ചുവരുത്തി ആറു പവന് സ്വര്‍ണാഭരണങ്ങള്‍ സെബാസ്റ്റ്യന്‍ കൈക്കലാക്കി പണയം വെച്ചതും വിറ്റതുമായ തെളിവുകള്‍ പോലീസ് കണ്ടെത്തി.
എന്നാല്‍ ജെയ്നമ്മ എവിടെയെന്ന ചോദ്യത്തിന് സെബാസ്റ്റ്യനില്‍ നിന്ന് ഇനിയും ഉത്തരമുണ്ടായില്ല. ജെയ്നമ്മയുടെ തിരോധാനത്തിനുശേഷം അവരുടെ മൊബൈല്‍ സിം സെബാസ്റ്റ്യന്‍ കൈവശം വയ്ക്കുകയും ഇടയ്ക്കിടെ ബന്ധുക്കള്‍ക്ക് മിസ്ഡ് കോളുകള്‍ അയയ്ക്കുകയും ചെയ്തുപോന്നു.
ജെയ്നമ്മ ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ആ തന്ത്രം. തിരികെ വിളിച്ചപ്പോള്‍ മറുപടി ലഭിക്കുകയോ ഫോണ്‍ അറ്റൻഡ് ചെയ്യുകയോ ചെയ്തില്ല. മിസ് കോളിനു തൊട്ടുപിന്നാലെ ഫോണ്‍ ഓഫ് ആക്കുന്നതും പതിവായിരുന്നു.
എന്നാല്‍ മിസ് കോള്‍ സംബന്ധിച്ച് ക്രൈം ബ്രാഞ്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് നാല് ദുരൂഹമരണം ചുരുളഴിയുന്ന സാഹചര്യത്തിലേക്കെത്തിച്ചത്. കഴിഞ്ഞ മാസം ഈരാറ്റുപേട്ടയിലെ കടയില്‍ നിന്ന് മൊബൈല്‍ റീചാര്‍ജ് ചെയ്തതിന്റെ തെളിവുകളും കാമറ ദൃശ്യങ്ങളുമാണ് സെബാസ്റ്റ്യനെ കുടുക്കിയത്.
ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
ജെയ്നമ്മയുടെ ബന്ധുക്കള്‍ നല്കിയ പരാതിയുടെയും സൂചനകളുടെയും അടിസ്ഥാനത്തിലാണ് സെബാസ്റ്റ്യനെ ചോദ്യം ചെയ്യാന്‍ കോട്ടയം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. നാലു സ്ത്രീകള്‍ക്കു പുറമെ കൃത്യങ്ങള്‍ക്ക് സെബാസ്റ്റ്യന്റെ സഹായിയായിരുന്ന മനോജിനെയും ഇയാള്‍ വകവരുത്തിയതായാണ് സൂചന.
മനോജിന്റേത് ആത്മഹത്യയില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ ശരീര അവശിഷ്ടങ്ങള്‍ ജെയ്നമ്മയുടേതാണോ എന്നതില്‍ സംശയമുണ്ട്. ജെയ്നമ്മയുടെ സഹോദരന് സാവിയോ, സഹോദരി ആന്‍സി എന്നിവരുടെ സാമ്പിളുകളാണ് ഡിഎന്‍എ പരിശോധനയ്ക്കായി ശേഖരിച്ചിരിക്കുന്നത്.
ഡിഎന്‍എ പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമെ കൊലചെയ്യപ്പെട്ടത് ജെയ്നമ്മ തന്നെയാണോ എന്നു സ്ഥിരീകരിക്കാനാകൂ. ക്ലിപ്പിട്ട ഒരു പല്ല് കണ്ടെടുത്തത് ഐഷയുടേതാണെന്ന് സംശയിക്കുന്നു. ജെയ്നമ്മയുടെ പല്ലിന് ക്ലിപ്പുണ്ടായിരുന്നില്ല.
ഒരാഴ്ച തുടരെ ചോദ്യം ചെയ്തിട്ടും രോഗവും ക്ഷീണവും മറവിയും നടിച്ച് സെബാസ്റ്റ്യന്‍ തന്ത്രപരമായി ഒഴിഞ്ഞുമാറുകയാണ്. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നുണ്ട്. കാലിലെ മുറിവ് ദിവസവും ഡ്രസ് ചെയ്യണം. നാലു നേരം കൃത്യമായി ഭക്ഷണം വേണമെന്നും നിര്‍ബന്ധമുണ്ട്.
വ്യാജരേഖ ചമച്ച് കബളിപ്പിച്ചു
എല്ലാ ഇരകളുടെയും ഭൂമി, ആഭരണം, പണം തുടങ്ങിയവ സെബാസ്റ്റ്യന്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. വ്യാജരേഖ ചമച്ച് സര്‍ക്കാരിനെയും ബാങ്കുകളെയും കബളിപ്പിച്ചിട്ടുണ്ട്. വെട്ടിമുകളിലെ ഭാര്യവീട്ടില്‍ കഴിയുമ്പോള്‍ സമീപത്തെ കടയില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങിയതില്‍ പന്തീരായിരം രൂപ സെബാസ്റ്റ്യന്‍ കൊടുക്കാനുണ്ട്.
സ്ത്രീകളെ കബളിപ്പിച്ച് കോടികളുടെ പണവും ആസ്തിയും സെബാസ്റ്റ്യന്‍ സമ്പാദിച്ചിട്ടുണ്ട്. ഈ പണം എവിടെ നിക്ഷേപിച്ചു എന്നതില്‍ വ്യക്തതയില്ല. സ്വകാര്യ ബസ് കണ്ടക്ടര്‍, ടാക്സി ഡ്രൈവര്‍ എന്നീ നിലകളില്‍ നിന്ന് അതിവേഗത്തിലായിരുന്നു ബ്രോക്കര്‍ പണിയില്‍ നിന്ന് ഇയാള്‍ പണം സമ്പാദിച്ചത്.
കാണാതായ ബിന്ദു പദ്മനാഭന്റെ പേരില്‍ ഇടപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം 2013-ല്‍ വ്യാജ ആധാരം തയാറാക്കി 1.36 കോടി രൂപയ്ക്കാണ് ഇയാള്‍ വിറ്റത്. ചേര്‍ത്തലയില്‍ ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന കോടികള്‍ വിലവരുന്ന സ്വത്തുക്കള്‍ 2003-ല്‍ വിറ്റതിലും ഇയാള്‍ ഇടനിലക്കാരനായായിരുന്നെന്നാണ് പോലീസ് വിലയിരുത്തല്‍.
ഈ തുകകള്‍ വിശ്വസ്തരുടെ കൈകളിലെത്തിച്ചാണ് സെബാസ്റ്റ്യന്‍ ചെലവാക്കിയിരുന്നതെന്നു പറയുന്നു. വലിയതോതിലുള്ള ബിനാമി ഇടപാട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സെബാസ്റ്റ്യനു ബന്ധമുള്ള ചില ഉന്നതരടക്കം പോലീസ് നിരീക്ഷണത്തിലാണ്.
റിട്ടയേര്‍ഡ് പഞ്ചായത്ത് ജീവനക്കാരി ഐഷയെ 2013 മേയില്‍ കാണാതായതിനു പിന്നിലും സാമ്പത്തികതട്ടിപ്പു നടന്നിട്ടുണ്ട്. ഒറ്റയ്ക്കു താമസിച്ചിരുന്ന അയല്‍വാസിയായ റോസമ്മയാണ് സ്ഥലം വില്‍പ്പനയുടെ പേരില്‍ സെബാസ്റ്റ്യനെ ഐഷയുമായി ബന്ധപ്പെടുത്തിയത്. സ്ഥലം വാങ്ങാന്‍ വെച്ചിരുന്ന പണമടക്കമാണ് ഐഷയെ കാണാതായത്.
പുനരന്വേഷണം
ഐഷയുടെ തിരോധാനക്കേസ് പോലീസ് ഇപ്പോള്‍ പുനന്വേഷിക്കുകയാണ്. ഒരിക്കല്‍ മടക്കിയ ഫയല്‍ തുറക്കാന്‍ പോലീസ് കോടതിയില്‍ അനുമതി ഹര്‍ജി നല്കി. കേസ് നടപടികള്‍ പൂര്‍ത്തിയാക്കി 10 വര്‍ഷം പിന്നിടുമ്പോഴാണിത്.
നിലവില്‍ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ ശരീരാവശിഷ്ടം ഐഷയുടേതാണെന്ന സംശയം ബലപ്പെടുന്ന ഘട്ടത്തിലാണ് പോലീസിന്റെ നീക്കം. 2012 ലാണ് ഐഷയെ കാണാതാകുന്നത്. പിന്നാലെ മൂവാറ്റുപുഴയില്‍നിന്നു ലഭിച്ച മൃതദേഹം ഐഷയുടേതെന്ന് ചില ബന്ധുക്കള്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് കേസ് അവസാനിപ്പിച്ചത്.
സെബാസ്റ്റ്യന്‍ വെട്ടിമുകളില്‍ വന്നു താമസിക്കുകയും ചേര്ത്തലയിലേക്കെന്ന പേരില്‍ ദിവസങ്ങളോളം പലയിടങ്ങളിലും സഞ്ചരിക്കുകയും ചെയ്തിരുന്നു. ചേര്‍ത്തലയില്‍ പണമിടപാടുണ്ടെന്നും പലിശ വാങ്ങാന്‍ പോവുകയാണെന്നും ഭാര്യയെ ധരിപ്പിച്ചാണ് ഇയാള്‍ പോയിരുന്നത്.
ജെയ്നമ്മയുടെ ദുരൂഹമരണത്തില്‍ സെബാസ്റ്റ്യന്‍ അറസ്റ്റിലായത് പത്രത്തിലും ചാനലുകളിലും നിന്നാണ് അറിഞ്ഞതെന്ന് ഭാര്യ സുബി പറയുന്നു. ഭര്‍ത്താവ് ഇത്രത്തോളം ക്രൂരത ചെയ്യുമെന്ന വിശ്വസിക്കാനാവുന്നില്ലെന്നും ഇവര്‍ കരുതുന്നു.
Todays Story
ഉലയൂതുന്ന ആലകള്‍ വിസ്മൃതിയിലേക്ക്. തീക്കനല്‍ പോലെ ചുട്ടുപഴുത്ത ലോഹത്തില്‍ ഭാരമേറിയ കൂടം മേടുന്ന ശബ്ദം. കേരളത്തിലെ ഓരോ നാട്ടിന്‍പുറത്തെയും പ്രഭാതങ്ങളെ മുഖരിതമാക്കിയകാലം ഓര്‍മയാകാന്‍ ഇനി അധികം നാളില്ല.
ഇടയാഴം പാഴുശേരിയില് അശോകന്റെ വാക്കുകളിങ്ങനെയാണ്. ഇരുമ്പ് പണിക്കാര്, ഓട്ടുപാത്രം നിര്‍മ്മിക്കുന്നവര്‍, മരപ്പണിക്കാര്‍ അങ്ങനെ പല വിഭാഗങ്ങളായി വിഭജിച്ച വിശ്വകര്മജര് ഒരു കാലത്ത് നാടിന്റെ അഭിവാജ്യ ഘടകങ്ങളായിരുന്നു.
കാര്‍ഷികവൃത്തിക്കുള്ള തൂമ്പ മുതല്‍ വീട്ടുപകരണങ്ങള്‍ എല്ലാം നിര്‍മിക്കുന്ന ഇരുമ്പ് പണിക്കാരനും അയാളുടെ ആലയില്‍ തൊഴില്‍ ഉപകരണങ്ങളുമായി എത്തുന്ന മനുഷ്യരും, ആലകളില്‍ ഇരുമ്പ് മേടുന്ന ശബ്ദവും തീക്കനല്‍ പോലെ തിളങ്ങുന്ന ലോഹത്തിന്റെ ചീളുകള്‍ മിന്നല്പിണരുകള് പോലെ ചിതറുന്നതും നാട്ടുമ്പുറങ്ങളിലെ നിത്യകാഴ്ചയായിരുന്നു.
ഇന്ന് എല്ലാ ഉപകരണങ്ങളും വ്യവസായിക അടിസ്ഥാനത്തില്‍ ഫാക്ടറികളില്‍ നിര്‍മിച്ച് മാര്‍ക്കറ്റിലെത്തുമ്പോള്‍, കൈകൊണ്ട് പ്രവര്‍ത്തിച്ചിരുന്ന ഉലയും, ഇരുമ്പിന്റെ കൂടത്തില്‍ അടിച്ചു പരത്തി ആയുധങ്ങളാക്കുന്ന ആലയിലെ പണിക്കാരനും ഇന്ന് അന്യം നിന്നു പോകുന്ന തൊഴിലുകളാണ്.
അശോകന് പറയുന്നു എനിക്ക് രണ്ടു മക്കളാണ്. പാരമ്പര്യമായി കിട്ടിയ ഈ തൊഴില്‍ ചെയ്യാന്‍ അവര്‍ തയാറല്ല. എല്ലാവര്ക്കും വൈറ്റ് കോളര്‍ ജോലി മതി. അവരെ കുറ്റം പറയാനില്ല, കലാത്തിനൊപ്പം ഓടിയില്ലെങ്കില്‍ അവര്‍ പിന്നിലാകും.
ആലയില്‍ ഇരുമ്പു പണിയുമായി ഇരുന്നാല്‍ ഇക്കാലത്ത് പെണ്ണ് കിട്ടാന്‍ പോലും പാടാണ്, അശോകന്റെ വാക്കുകള്‍. ആയുധങ്ങളും, തൊഴില്‍ ഉപകരണങ്ങളാമായി മാറുന്ന ഇരുമ്പിന്റെ പതം അറിയണമെങ്കില്‍ അടിച്ചുപരത്തുന്ന ലോഹത്തിനൊപ്പം ആലപണിക്കാരനും വിയര്‍ക്കണം.
80-വര്‍ഷമായി പ്രവര്‍ത്തിക്കുന്നതാണ് അശോകന്റെ ആല. എന്റെ അമ്മാവന്മാര് മാത്രമാണ് ഞങ്ങളുടെ കുടുംബത്തില്‍ ഇന്ന് ആല പണി ചെയ്യുന്നവര്‍, അടുത്ത തലമുറയോടെ ഈ തൊഴിലും വിസ്മൃതിയിലാകും, അശോകന് പറയുന്നു.
Samskarikam
കലാ-സാംസ്കാരിക രംഗത്ത് അയ്യമ്പിള്ളിക്കൊരു പെരുമയുണ്ട്. അതായത്, എഴുത്തുകാരനും മുന്‍ പത്രാധിപരുമൊക്കെയായ അയ്യമ്പിള്ളി ഭാസ്കരന്, സിനിമ സംവിധായകനായ ചാള്‍സ് അയ്യമ്പിള്ളി, സിനിമാ നിര്‍മാതാവും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളി, നാടക രചയിതാവും സംവിധായകനുമായിരുന്ന പരേതനായ ബാലന് അയ്യമ്പിള്ളി എന്നിവരൊക്കെ ജനിച്ചു വളര്‍ന്ന കലയുടെ വളക്കൂറുള്ള മണ്ണാണിത്.
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപില്‍പ്പെട്ട അയ്യമ്പിള്ളി എന്ന ഗ്രാമത്തെ കലയെയും എഴുത്തിനെയും സ്നേഹിക്കുന്നവരുടെ മനസിലേക്ക് എത്തിച്ച മഹദ് വ്യക്തികളെന്നുവേണം ഇവരെ വിശേഷിപ്പിക്കാന്‍. ഇവര്‍ക്ക് പിന്നാലെ അയ്യമ്പിള്ളിക്ക് പെരുമ കൂട്ടാന്‍ ഇപ്പോഴിതാ പ്രവീണ്‍ അയ്യമ്പിള്ളി എന്ന യുവ താരം കൂടി ഉദയം ചെയ്തിരിക്കുകയാണ്.
ഹൃദയം തൊട്ട ആമ വൈബ്
ആമ വൈബ് എന്ന ഒറ്റ കൃതിയിലൂടെ കലാഹൃദയത്തിന്റെ ഉള്ളു തൊട്ട പ്രവീണ്‍ പഠന കാലം മുതല്‍ക്കെ കഥയും കവിതയുമൊക്കെ മനസില്‍ താലോലിച്ച് കൊണ്ടു നടന്നിരുന്നയാളാണ്.
രചനകള്‍ ചിലതൊക്കെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കോളജ് പഠനകാലത്ത് രണ്ടു തവണ സംസ്ഥാന പാരലല്‍ കോളജ് കലോത്സത്തില്‍ കലാപ്രതിഭയുമായി. സാമൂഹ്യ മാധ്യമങ്ങളെ പിന്തുടരുന്നവര്‍ക്ക് ഇപ്പോള്‍ പ്രവീണിന്റെ ലൈവ് കവിതകള്‍ സുപരിചിതമായിരിക്കും.
എന്നാല്‍ ആമ വൈബ് എന്ന കഥ ഇതില്‍ നിന്നൊക്കെ വേറിട്ടൊരു ചരിതമാണ് പറയുന്നത്. പഴയ തലമുറ ഇത് വായിക്കുമ്പോഴാകട്ടെ ഇതൊരു അനുഭവമാകാം. വെറും അനുഭവമല്ല, ഗൃഹാതുരത്വം വിളമ്പുന്ന അനുഭവമെന്ന് തന്നെ പറയാം. ഇനി പുതു തലമുറയുടെ കാര്യം പറഞ്ഞാലോ, അവരെ ഈ കൃതി ജിജ്ഞാസുക്കളാക്കും.
Special News
ധര്‍മസ്ഥലയില്‍ ഇതുവരെ പുറത്തറിഞ്ഞ കൊലപാതകങ്ങളില്‍ സംസ്ഥാനത്തെയാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു 2012ല്‍ ശ്രീ ധര്‍മസ്ഥല മഞ്ജുനാഥേശ്വര കോളജിലെ പിയുസി വിദ്യാര്‍ഥിനിയായിരുന്ന സൗജന്യയുടെ കൊലപാതകം.
ധര്‍മസ്ഥലയ്ക്ക് തൊട്ടടുത്തുള്ള ബെല്‍ത്തങ്ങാടി സ്വദേശിനിയായിരുന്ന സൗജന്യ ഗൗഡ 2012 ഒക്ടോബര്‍ ഒന്പതിനു വൈകുന്നേരം കോളജ് വിട്ടിറങ്ങിയതാണ്. ബസില്‍ ചെറിയൊരു സമയം കൊണ്ട് വീട്ടിലെത്താവുന്ന ദൂരമേയുള്ളൂ.
പക്ഷേ സന്ധ്യയായിട്ടും വീട്ടിലെത്താതായപ്പോള്‍ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. രാത്രിതന്നെ ധര്‍മസ്ഥലയിലെത്തി അന്വേഷിച്ചിട്ടും ഒരു വിവരവും കിട്ടിയില്ല. തൊട്ടടുത്ത ദിവസം ധര്‍മസ്ഥലയ്ക്ക് സമീപം നേത്രാവതി നദിക്കരയിലുള്ള വനപ്രദേശത്ത് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ കൈകള്‍ ചുരിദാറിന്റെ ഷാള്‍ കൊണ്ട് മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു. ധര്‍മസ്ഥല ട്രസ്റ്റിന്റെ നടത്തിപ്പുകാരായ ജെയിന് കുടുംബത്തിലെ മൂന്ന് യുവാക്കള്‍ക്കു നേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നത്.
ഇവരുമായി ബന്ധപ്പെട്ട ആളുകളാണ് കോളജ് വിട്ടിറങ്ങിയ സൗജന്യയെ കൂട്ടിക്കൊണ്ടുപോയതെന്ന വാര്‍ത്ത പോലുമുണ്ടായിരുന്നു. എന്നാല്‍, കേസന്വേഷണം നടത്തിയ ബെല്‍ത്തങ്ങാടി പോലീസ് മറ്റൊരാളിനെയാണ് പ്രതിയാക്കിയത്.
സന്തോഷ് റാവു എന്ന ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ആ പ്രതി. ഇയാള്‍ക്ക് ഒറ്റയ്ക്ക് ഇങ്ങനെയൊരു കുറ്റകൃത്യം ചെയ്യാനാകില്ലെന്നും ഇയാള്‍ വാടകയ്ക്കെടുത്ത പ്രതിയാണെന്നും സൗജന്യയുടെ കുടുംബാംഗങ്ങളുള്‍പ്പെടെ പറഞ്ഞിട്ടും പോലീസ് വകവച്ചില്ല.
പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് പ്രത്യേക അന്വേഷണസംഘത്തിനും സിബിഐയ്ക്കും വിട്ടെങ്കിലും അവരെല്ലാം സന്തോഷ് റാവുവിനെ തന്നെയാണ് പ്രതിയാക്കിയത്. വര്‍ഷങ്ങളോളം ഇഴഞ്ഞുനീങ്ങിയ അന്വേഷണത്തിനും വിചാരണാനടപടികള്ക്കും ശേഷം 2023 ജൂണ്‍ 16ന് പ്രത്യേക സിബിഐ കോടതി സന്തോഷ് റാവുവിനെ കുറ്റവിമുക്തനാക്കി വെറുതേ വിട്ടു.
കേസന്വേഷണത്തില്‍ പോലീസും സിബിഐയും വരുത്തിയ വീഴ്ചകളോരോന്നായി എടുത്തു പറഞ്ഞുകൊണ്ടായിരുന്നു കോടതിവിധി. കേസില്‍ പുനരന്വേഷണം നടത്തണമെന്നും ആരോപണവിധേയരായ ജെയിന് കുടുംബാംഗങ്ങളുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സൗജന്യയുടെ കുടുംബം പലതവണ സര്‍ക്കാരിനെയും കോടതിയെയും സമീപിച്ചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.
കർണാടക സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വിഷയത്തില്‍ ഏറെക്കുറെ മൗനം പാലിച്ചപ്പോള്‍ ചില സാമൂഹ്യ സംഘടനകള്‍ പ്രശ്നം ഏറ്റെടുത്ത് പലതവണ സമരപരിപാടികള്‍ നടത്തി. ഹിന്ദു ജാഗരണവേദിയുടെ ജില്ലാ പ്രസിഡന്റായിരുന്ന മഹേഷ് ഷെട്ടി തിമ്മരോടി സംഘടനയുമായുള്ള ബന്ധം വിച്ഛേദിച്ച് സൗജന്യയ്ക്ക് നീതി കിട്ടുന്നതിനായുള്ള പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നിന്നു.
ഇടതുസംഘടനകളും സമരപരിപാടികളില്‍ സജീവമായിരുന്നു. സംസ്ഥാനത്തെ മാധ്യമങ്ങളും സൗജന്യയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന ആവശ്യം പലതവണ ജനശ്രദ്ധയിലെത്തിച്ചു. മകള്‍ക്കു നീതി കിട്ടാനായി ഒരു വ്യാഴവട്ടക്കാലം നിയമപോരാട്ടം നടത്തിയ സൗജന്യയുടെ പിതാവ് ചന്തപ്പ ഗൗഡ ഈവര്‍ഷം ജനുവരി 19ന് അന്തരിച്ചു.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സൗജന്യ കേസുമായി ബന്ധപ്പെട്ട് ധര്‍മസ്ഥല ട്രസ്റ്റിനും പോലീസിനുമെതിരായ വീഡിയോ പ്രചരിപ്പിച്ചതിന് യുട്യൂബര്‍ സമീര്‍ എംഡിക്കെതിരെ പോലീസ് കേസെടുത്തതായിരുന്നു ഏറ്റവുമൊടുവിലത്തെ സംഭവം.
എന്നാല്‍, ഇപ്പോള്‍ വെളിപ്പെടുത്തലുകളുടെ കുത്തൊഴുക്ക് തന്നെ വന്നതോടെ സൗജന്യയ്ക്ക് നീതി ലഭിക്കണമെന്ന പ്രചാരണം മുന്‍പത്തേതിനേക്കാള്‍ ശക്തമായി ഉയരുകയാണ്.
Todays Story
2019 മുതല്‍ 2023 സെപ്റ്റംബര്‍ വരെ കുടകിലെ തോട്ടങ്ങളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചവരുടെ നിര നീളുകയാണ്. കിടങ്ങനാട് പച്ചാടി പണിയ കോളനിയിലെ രവി, കൃഷ്ണഗിരി രാമഗിരി കോളനിയിലെ ഗോപാലന്, കാര്യമ്പാടി ബാലന്, ചേകാടി കട്ടക്കണ്ടി കോളനിയിലെ അയ്യപ്പന്, നൂല്പുഴ ചുണ്ടപ്പാടി കോളനിയിലെ രാജു,
പുല്പള്ളി പാളക്കൊല്ലി കോളനിയിലെ മണി, മീനങ്ങാടി ഗോഖലെ നഗര്‍ കോളനിയിലെ അപ്പു, അതിരാറ്റുകുന്ന് ഉത്തിലേരിക്കുന്ന് കോളനിയിലെ ചന്ദ്രന്, നൂല്പുഴ ചിറമൂല കോളനിയിലെ പാര്‍വതി, പുല്‍പ്പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരന്, നെന്മേനി കൊയ്ത്തുപാറ കോളനിയിലെ സന്തോഷ്, വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന് ..... ദുരൂഹസാചര്യത്തില്‍ മരണപ്പെട്ടവരുടെ നിര നീളുകയാണ്.
പടിഞ്ഞാറേത്തറ തരിയോട് പത്താം മൈലിലെ കാട്ടുനായ്ക്ക ഊരിലെ സന്തോഷ് 2023 ജൂണിലാണ് കുടകിലേക്ക് പോയത്. ജൂലൈ 17 ന് സന്തോഷ് മുങ്ങി മരിച്ചെന്നാണ് വിവരം വന്നത്. സന്തോഷ് ഭാര്യവീട്ടില്‍നിന്നാണ് കുടകിലേക്ക് പോയത്. സുല്‍ത്താന്‍ ബത്തേരി നെന്മേനി പഞ്ചായത്തില്‍ കായല്‍ക്കുന്ന് ഊരിലാണ് ഭാര്യ സന്ധ്യയുടെ വീട്. നന്നായി നീന്താന്‍ അറിയാവുന്ന സന്തോഷ് ഒരിക്കലും മുങ്ങിമരിക്കില്ലെന്ന് സന്ധ്യ പറയുന്നു.
പൊങ്കല്‍ ആഘോഷിക്കാന്‍ പണവുമായി വരാമെന്നു പറഞ്ഞാണ് മാനന്തവാടി ഒഴിക്കോടി ഊരിലെ തുറുമ്പന്‍ 16 വര്‍ഷം മുമ്പ് കുടകിലേക്കു പോയത്. മാനന്തവാടി പോലീസില്‍ പരാതി കൊടുത്തെങ്കിലും ഇന്നേവരെ കണ്ടെത്തിയിട്ടില്ല. തിരോധനത്തെതുടര്ന്ന് ഭാര്യ ലക്ഷ്മിക്ക് മാനസിക രോഗമുണ്ടായി വൈകാതെ മരിക്കുകയും ചെയ്തു. അച്ഛന് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് മകള്‍.
ഉഷ. ള്ളിയൂര്കാവ് ഉത്സവത്തിനു പിറ്റേന്നാണ് ഇയാള്‍ പോയത്. തുറുമ്പന്റെ തിരിച്ചറിയല്‍ കാര്‍ഡ് മകള്‍ ഭദ്രമായി സൂക്ഷിച്ചിക്കുന്നുണ്ട്. കാണാതായ ആദിവാസികളിലൊരാളാണ് മാനന്തവാടി ഒഴക്കോടി കോളനിയിലെ കുറുമ്പന്. 2008ല്‍ ജോലിക്ക് പോയ കുറുമ്പന് എവിടെയെന്നതിന് ഉത്തരമില്ല.
2005 ഏപ്രിലിലാണ് നൂല്‍പ്പുഴ ചൂണ്ടപ്പാടി കോളനിയിലെ കോലു ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. അടിമപ്പണി ആചാരമായ തോട്ടങ്ങളില്‍ മരണപ്പെട്ട നിരവധി ഇരകളില്ലൊരാളാണ് മാനന്തവാടി ഒഴക്കോടി കോളനിയിലെ കുറുമ്പന്. പതിനെട്ടു വര്‍ഷമായി കുറുമ്പനെ കാത്തിരിക്കുകയാണ് വീട്ടുകാര്‍.
മടങ്ങിവരാനുണ്ട് ഏറെപ്പേര്‍
കുടകില്‍ ജോലിക്കു പോയവരെക്കുറിച്ച് കുടുംബശ്രീ ജില്ലാ മിഷന് മുന്‍പ് കണക്കെടുത്തിരുന്നു. വിവിധ കോളനികളില്‍ നിന്ന് 1,677 പേര് ജോലിക്കു പോയതില്‍ 883 പേര് തിരികെയെത്തി. തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 1148 പേര് പോയതില്‍ 785 പേര് മടങ്ങിയെത്തി. പനമരത്തുനിന്നുപോയ 134 പേരില്‍ ആരും തിരിച്ചെത്തിയില്ല.
മുള്ളന്കൊല്ലിയില്നിനിന്നു പോയ 68 പേരില്‍ 16 പേര് തിരിച്ചെത്തി. വിവിധ കോളനികളിലായി 39 പേര് നിരീക്ഷണത്തിലുണ്ട്. വയനാട് ജില്ലയില്‍ മൂവായിരം പട്ടികവര്‍ഗ കോളനികളുണ്ട്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റേയും ദുരിതക്കയത്തില്‍നിന്ന് വയനാട് ആദിവാസികളുടെ അന്നംതേടിയുള്ള യാത്ര അവസാനിക്കുന്നത് അവരുടെ അന്ത്യത്തിലേക്കാണ്.
അരക്ഷിത ജീവിതാവസ്ഥയില്‍നിന്നുള്ള മോചനംതേടിയാണ് വയനാട്ടിലെ ആദിവാസികള്‍ കുടകിലേക്ക് കാടുകയറുന്നത്. എന്നാല്‍, തങ്ങളുടെതന്നെ വംശഹത്യയിലേക്കാണ് അവര്‍ നടന്നുപോകുന്നത്. കേരളത്തിന്റെ വികസന ഭൂപടത്തില്‍നിന്ന് അദൃശ്യരാക്കപ്പെട്ട ആദിവാസികള്‍ നേരിടുന്ന നീതിനിഷേധത്തെയും അവകാശ ലംഘനത്തേയും കണ്ടില്ലെന്ന് നടിക്കരുത്.
അടിമത്തം തുടരുകയാണ്
അഞ്ചു വര്‍ഷം മുമ്പുവരെ എട്ടു മണിക്കൂര്‍ ജോലിക്ക് 400 രൂപയായിരുന്നു. പകലന്തിയോളം പണിയെടുപ്പിച്ചശേഷം 300 രൂപ നല്‍കും. പണിയിടത്തില്‍ വാറ്റു ചാരായവും കഞ്ചാവും നല്കി എല്ലാതരത്തിലും അടിമകളാക്കി മാറ്റും. ഒരിടത്തെ പണി കഴിഞ്ഞാല്‍, അവരെ മറ്റൊരു ജന്മി ഏറ്റെടുക്കും. അങ്ങനെ പലയിടങ്ങളിലും അവര്‍ എന്നേക്കുമായി പെട്ടുപോകും.
നാട്ടില്‍ തിരിച്ചെത്തുന്ന ആദിവാസികള്‍ കൂലി കിട്ടിയ പണം അപ്പാടെ മദ്യപാനത്തിന് ചെലവഴിക്കും. അടിമപ്പണിക്കാര്‍ ഏറെയും മദ്യത്തിന് അടമകളാണ്. കുടകിലെ പണികൊണ്ട് ഒരു ഗോത്രവാസി കുടുംബത്തിലും പട്ടിണി മാറിയിട്ടില്ല. മാത്രവുമല്ല അകാലത്തില്‍ മാരകരോഗികളായി മരണത്തിന് കീഴടങ്ങുകയും ചെയ്യും.
കാപ്പി വിളവെടുപ്പു നടക്കുന്ന ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കോളനികളൊന്നാകെ ജോലിക്കു പോകും. ജീപ്പിയില് കയറ്റി പണിക്കെത്തിക്കുന്ന ഇവര്‍ക്ക് നിശ്ചിതകൂലിയല്ല മറിച്ച് പറിക്കുന്ന കാപ്പിയുടെ അളവനുസരിച്ചാണ് വേതനം.
ഉത്തരവുകള്‍ നടപ്പായില്ല
1976ല്‍ രാജ്യത്ത് അടിമവേല നിരോധിച്ചെങ്കിലും കുടകില വ്യവസ്ഥിതിക്കു മാറ്റമില്ല. മടിക്കേരി, സിദ്ധാപുരം, വീരാജ് പേട്ട, ഗോണിക്കുപ്പ പ്രദേശങ്ങളില്‍ നൂറു കണക്കിന് ഏക്കര്‍ ഭൂമിയുള്ള സൗക്കാര്മാരുണ്ട്. കുറഞ്ഞ വേതനം നല്കിയാല് മതിയെന്നതിനാല്‍ വയനാട്ടില്‍ നിന്നും ഗോത്രവാസികളെ ഇവര്‍ കൊണ്ടുപോകുന്നു.
സ്ഥിരം പണിയുളളതിനാല്‍ ആദിവാസികളുടെ ഒഴുക്ക് വര്‍ധിച്ചു. ഒന്നും രണ്ടു വര്‍ഷം കഴിഞ്ഞാണ് നാട്ടിലേക്കു വരാറുള്ളത്. വൈകാതെ മടങ്ങുകയും ചെയ്യും. വംശഹത്യയിലേക്കാണ് ഗോത്രവാസികളുടെ കുടിയേറ്റം. കാടുകയറിയ കൃഷിയിടത്തില്‍ മരണം സംഭവിച്ചാല്‍ ആരും അറിയില്ല, അരെയും അറിയിക്കുകയുമില്ല.
2007 ഓഗസ്റ്റ് എട്ടിന് വയനാട് ജില്ലാ കളക്ടര്‍ തൊഴില്‍ തേടി പോകുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം പ്രസിദ്ധീകരിച്ചിരുന്നു. പണിക്കു കൊണ്ടുപോകും മുന്‍പ് ഊര് മൂപ്പന്, എസ്ടി പ്രമോട്ടര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, പോലീസ് എന്നിവരെ അറിയിക്കണം. സ്ഥലം, കൂലി, ജോലി, ഭക്ഷണം, താമസം എന്നിവ സംബന്ധിച്ച് കരാറുണ്ടാകണം.
2008ല്‍ വയനാട്ടിലെ നീതിവേദി നടത്തിയ പീപ്പിള്‍സ് ട്രിബ്യൂണലില്‍ നിരവധി ആദിവാസികള്‍ തെളിവുകളും സാക്ഷ്യങ്ങളുമായി കടന്നുവന്നു. ദുരൂഹ മരണങ്ങളും കാണാതാകലുകളും പീഡനങ്ങളും ഉള്‍പ്പടെ 122 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് മരണങ്ങളും തിരോധാനങ്ങളും അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ഉത്തര മേഖലാ ഐ.ജി വി. ശാന്താറാമിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പും ഡിവൈഎസ്പി ആമൂസ് മേമന്റെ നേതൃത്വത്തില്‍ അന്വേഷണവും നടന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.
പരാതികളുടെ അടിസ്ഥാനത്തില്‍ പട്ടികജാതി ഗോത്ര വര്‍ഗ കമീഷന് അംഗം രുഗമിണി സുബ്രഹമണ്യത്തിന്റെ നേതൃത്വത്തില്‍ നിയമസഭാ സമിതി കുടകിലെ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു. അര്‍ഹമായ വേതനമോ മതിയായ താമസ സൗകര്യങ്ങളോ നല്‍കുന്നില്ലെന്നും രോഗം വന്നാല്‍ ചികിത്സ ലഭ്യമാക്കുന്നില്ലെന്നുമുള്പ്പടെ നിരവധി അവകാശ ലംഘനങ്ങളണ് കുടകിലെ തോട്ടങ്ങളില്‍ ആദിവാസികള്‍ നേരിടുന്നതെന്നും കമീഷന് കണ്ടെത്തിയെങ്കിലും കാര്യമായ തുടര്‍ നടപടികള്‍ ഒന്നും തന്നെയുണ്ടായില്ല.
ദുരൂഹസാഹചര്യത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് വിധവ പെന്ഷന് ഉള്‍പ്പെടെ നിഷേധിക്കപ്പെട്ടു. ദൂരൂഹ സംഭവങ്ങള്‍ പഠിക്കാന്‍ കാട്ടുനായ്ക്ക, പണിയ കോളനികള്‍ സന്ദര്‍ശിച്ച് പട്ടികജാതി- പട്ടികവര്‍ഗ നിയമസഭാസമിതി 2018 ഡിസംബര്‍ ആറിന് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു.
രണ്ടായിരമോ മൂവായിരമോ രൂപ മുന്‍കൂര്‍ നല്‍കിയാണ് പണിക്കാരെ കൊണ്ടുപോകുക. അത് വീടുകളില്‍ കരുതലായി മാറും. എന്നാല്‍, കാത്തിരിക്കുന്ന അടിമവേലയുടെ കുരുക്കുകൂടിയാണ് ഈ തുകയെന്ന് ഇരകള്‍ അറിയുന്നില്ല.
Todays Story
വൈകുവോളം പണി കഴിഞ്ഞ് അത്താഴത്തിന് വേവിച്ചുകഴിക്കാന് പൊന്നണ്ണ തോട്ടത്തിലെ പ്ലാവില്‍ കയറി ചക്കയിട്ട കുറ്റമേ ചെയ്തുള്ളു. 26 കാരനായ പൊന്നണ്ണയെ തോട്ടം ഉടമ ചിന്നപ്പ വെടിവച്ചു കൊന്നു. 2024 ഡിസംബര്‍ 27ന് കുടകിലെ ചെമ്പെബെല്ലൂര് ഗ്രാമത്തിലായിരുന്നു അരുംകൊല
ചിന്നപ്പയുടെ കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു പൊന്നണ്ണ. കൂറ്റന്‍ കാവല്‍ നായയുമായി പാഞ്ഞെത്തി ഇരട്ട ബാരല്‍ തോക്കിന് പൊന്നണ്ണയെ വെടിവയ്ക്കുന്നതിനു മുന്‍പ് ഗോത്രവാസിയായ ഇദ്ദേഹത്തെ ജാതി അധിക്ഷേപവും നടത്തി. ഇരുപതടി ഉയരത്തില്‍ വെടിയേറ്റ് പ്ലാവില്‍നിന്ന് പൊന്നണ്ണ അലറിവിളിച്ച് നിലത്തു വീണു പിടഞ്ഞു.
ഭാര്യ ഗീത സഹായത്തിനായി കെഞ്ചിയപ്പോള്‍ നീ ചക്ക മോഷ്ടിക്കുമോ എന്ന് അലറി ചിന്നപ്പ സ്ഥലം വിട്ടു. പ്രതിഷേധത്തിനൊടുവില്‍ സിരാജ്പേട്ട റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്ത ചിന്നപ്പ ഇപ്പോള്‍ ജയിലിലാണ്. സവര്‍ണജാതിയായ കൊടവ സമുദായാംഗമാണ് ചിന്നപ്പ.ശേഖരന് എന്തു സംഭവിച്ചു
പുല്പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരനും അച്ഛന് കയമ്മയും സഹോദരന് ബാബുവും കുടകില്‍ ഇഞ്ചിപ്പണിക്കു പോയതാണ്. സുഖമില്ലാതെ നാട്ടിലേക്ക് മടങ്ങിയെങ്കിലും തോട്ടം ഉടമ പണിക്കൂലി തരാനുണ്ടെന്നു പറഞ്ഞ് വൈകാതെ ശേഖരന് തോട്ടത്തിലേക്ക് തിരികെ പോയി.
ശേഖരന്റെ ഫോണ്‍ തകരാറിലായതിനാല്‍ ബന്ധുക്കള്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അവിടെയെത്തി ദിവസങ്ങള്‍ക്കുള്ളില്‍ ശേഖരന് പനി കലശലാണെന്ന് ബാബുവിന് ഫോണില്‍ അറിയിപ്പുവന്നു.
ബാബു എത്തിയപ്പോള്‍ തോട്ടത്തിനടുത്തുള്ള ഷെഡ്ഡില്‍ ശേഖരന് ബോധമില്ലാതെ കിടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസം കിടത്തിയിട്ടും രക്ഷയില്ലാതെ അനുജനെ മാനന്തവാടി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ബാബു താത്പര്യപ്പെട്ടു.
യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ ശേഖരന് മരിച്ചു. മൃതദേഹം ആംബുലന്‍സില്‍ നാട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ വയറിന്റെ ഇരു വശങ്ങളിലുംനിന്ന് രക്തം വന്നിരുന്നതായി ബാബു പറയുന്നു. വയറ്റില്‍ ആഴത്തിലുള്ള മുറിവ് പഞ്ഞിയും തുണിയുംകൊണ്ട് കെട്ടിവച്ച നിലയിലായിരുന്നു.
ഐസിയുവില്‍ പ്രവേശിപ്പിക്കുമ്പോള്‍ മുറിവുകളുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണത്തിനു പിന്നില്‍ അധോലോക അവയവ മാഫിയയോ എന്നതാണ് ഉറ്റവരുടെ സംശയം. കുടകളിലെ തോട്ടങ്ങള്‍ ഒരു അധോലോകമാണ്.
നിഗൂഢമായ വനമാണ് ഓരോ തോട്ടവും. തോട്ടത്തിലേക്ക് കയറിയാല്‍ ഇരുള് കയറിയ പ്രതീതിയാണ്. അതിനുള്ളില്‍ എന്തു സംഭവിച്ചാലും ലോകം അറിയില്ല. സൗക്കാര് തല്ലാനും കൊല്ലാനും മടിക്കില്ല- കാലങ്ങളായി അവിടെ പണിക്കുപോകുന്ന മാനന്തവാടിയിലെ ലക്ഷ്മി പറഞ്ഞു.
സ്ത്രീകള്‍ ശാരീരികമായി അവിടെ ചൂഷണം ചെയ്യപ്പെടുന്ന സങ്കട അനുഭവങ്ങളാണ് ബത്തേരിയിലെ കാളി പറയുന്നത്. പണിക്കെത്തുന്ന ഗര്‍ഭിണിയായ തൊഴിലാളികള്‍ ഒന്‍പതാം മാസം വരെ ജോലി ചെയ്യണം. ഒരു ദിവസം 300 കിലോ കാപ്പി വരെ പറിക്കേണ്ടിവരും. കുടിവെള്ളം പോലും കുടിക്കാന്‍ സമയം തരില്ല.
പ്രസവം കഴിഞ്ഞ് മൂന്നാം മാസം ജോലിക്കു കയറണം. കാപ്പിയില്‍ തുണിത്തൊട്ടില്‍ കെട്ടി കുഞ്ഞിന് അതില്‍ കിടത്തിയശേഷമാണ് അമ്മമാര്‍ തൊഴില്‍ ചെയ്യുന്നത്- കാലങ്ങളായി കുടകളില്‍ ജോലിക്കു പോകുന്ന വെള്ളമുണ്ടയിലെ വെളുത്ത അനുഭവം പറഞ്ഞു.
Todays Story
കുടകിലെ തോട്ടങ്ങളില്‍ വയനാട് ആദിവാസികളുടെ നിലവിളിയും വിലാപവും അവസാനിക്കുന്നില്ല. സവര്‍ണ ജന്മികളായ സൗക്കാര്മാരുടെ തോട്ടങ്ങളിലെ ആവര്‍ത്തിക്കുന്ന ദുരൂഹമരണങ്ങളുടെ ചുരുള്‍ നിവരുന്നുമില്ല.
പട്ടിണിയും പരിവട്ടവും ഒഴിയാത്ത വയനാട്ടിലെ ഗോത്രവാസികള്‍ കര്‍ണാടകത്തിലെ കുടക് ജില്ലയിലെത്തി ഭൂവുടമകള്‍ക്ക് അടിമവേല ചെയ്യുകയാണ്. കഠിനവേലയും മര്‍ദനവും ദുരൂഹമരണങ്ങളുമൊക്കെ കാലങ്ങളായി തോട്ടങ്ങളില്‍ നടമാടുന്നു.
ഇഞ്ചിയും മഞ്ഞളും നെല്ലും കാപ്പിയും കുരുമുളകും കൃഷി ചെയ്യുന്ന തോട്ടങ്ങളിലെ അരണ്ട വെളിച്ചമുള്ള കുടുസു മുറികളില്‍ അധസ്ഥിത തൊഴിലാളികളുടെ നൊമ്പരവും നെടുവീര്‍പ്പും പുറംലോകം അറിയുന്നില്ല.
ചോറും അല്പം കറിയുമാണ് ഇവരുടെ ഭക്ഷണം. കാട്ടുചോലകളിലാണ് കുടിവെള്ളം. ഒരിടത്തും ശൗചാലയങ്ങളില്ല. ചില തോട്ടങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നുണ്ട്. ഒപ്പം അവരുടെ കുഞ്ഞുങ്ങളുമുണ്ടാകും.
രാവിലെ പണിക്കിറങ്ങിയാല്‍ നേരം ഇരുളുമ്പോഴാണ് ജോലി തീരുക. കുടകില്‍ ജീവിതം ഹോമിക്കുന്നതേറെയും വയനാട്ടില്‍ കിടപ്പാടം ഇല്ലാത്ത പണിയ, കാട്ടുനായ്ക്ക, അടിയ ഗോത്രവിഭാഗക്കാരാണ്.
മുന്‍കാലങ്ങളില്‍ നാട്ടില്‍ കൂലിപ്പണി ചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. വനനിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഇവര്‍ക്ക് കുടകിലേക്കും ഷിമോഗയിലേക്കും കൂലിവേല തേടിപ്പോകേണ്ടിവന്നു.
എട്ടു മണിക്കൂര്‍ നീളുന്ന പണിക്ക് പരമാവധി കൂലി അഞ്ഞൂറു രൂപയാണ്. ഇതില്‍നിന്ന് 80 രൂപ ഇവരെ പണിക്ക് എത്തിക്കുന്ന ഇടനിലക്കാരന് കൊടുക്കണം. കൂറ്റന്‍ മതിലും കമ്പിവേലിയും കാവല്‍ക്കാരും വേട്ടനായ്ക്കളുമുള്ള തോട്ടങ്ങളില്‍ നിന്ന് അടിമത്തൊഴിലാളിക്ക് ഒളിച്ചോടുക എളുപ്പമല്ല.
വനത്തിലൂടെ രക്ഷപ്പെടാമെന്നു വച്ചാല്‍ കാട്ടാനയും കടുവയും പുലിയും പിടിക്കും. കൂറ്റന്‍ മതില് ചാടിക്കടന്നാല്‍ കാവല്‍നായകള്‍ കടിച്ചുകീറും. ഒളിച്ചോട്ടം കണ്ണില്‍പ്പെട്ടാല്‍ ക്രൂരമര്‍ദനം ഉള്‍പ്പെടെ ശിക്ഷ ലഭിക്കും.
ഇത്തരത്തില്‍ ആദിവാസികള്‍ ജന്മിമാരുടെ പണയ വസ്തുവായി മാറുന്ന ദുരവസ്ഥ. ജന്മികളുടെ ചൂഷണത്തില്‍ സങ്കരശിശുക്കള്ക്ക് ജന്മം നല്കിയ സ്ത്രീകളുണ്ട്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്.
രണ്ട് പീഡനകേസുകള്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതില്‍ അന്വേഷണം എങ്ങുമെത്തിയില്ല. ദിവസവും പണിയിടത്ത് തൊഴിലാളികള്‍ക്ക് സൗക്കാര്മാരുടെ കങ്കാണികള്‍ വാറ്റുചാരായം കൊടുക്കാറുണ്ട്. വില കുറഞ്ഞ വിദേശമദ്യവും കുടകില്‍ ലഭ്യമാണ്.
ലഹരിക്ക് അടിമപ്പെടുന്നവരില്‍ പലരും ഇവിടം വിട്ടുപോരാതെ അടിമപ്പണി ചെയ്യുന്നു. മിക്ക കാപ്പിത്തോട്ടങ്ങളിലും തോട്ടം ഉടമകളും അവരുടെ സഹായികളും തോക്കുമായാണ് നടപ്പ്. കൂലി കൂട്ടി ചോദിച്ചാല്‍ തോക്കിന്റെ പാത്തികൊണ്ട് തല്ലും.
വാക്കു തര്ക്കുണ്ടായാല് വെടിവയ്ക്കാനും മടക്കില്ല. 2019 മുതല്‍ 2023 വരെ ഗോത്രവാസികളായ പത്ത് പേര് കുടകില്‍ ജോലിക്കുപോയവര്‍ മരിച്ചതായി പട്ടികജാതി വകുപ്പില്‍ നിന്നുള്ള വിവരാവകാശ രേഖ പറയുന്നു.
ദുരൂഹതയൊഴിയാതെ
2023 ജനുവരിയിലാണ് വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരന് (49) കുടകില്‍ പണിക്കു പോയത്. കൂടെ പോയവരൊക്കെ തിരിച്ചെത്തി രണ്ടര മാസം കഴിഞ്ഞിട്ടും ശ്രീധരന് എത്താതായതോടെ ബന്ധുക്കള്‍ വെള്ളമുണ്ട പൊലീസില്‍ പരാതി നല്കി.
അനുജന് അനിലിനൊപ്പം പൊലീസ് കുടക് ഉതുക്കേരിയിലെത്തിയപ്പോള് ശ്രീധരന് കുളത്തില്‍ മുങ്ങിമരിച്ചതായി ഗോണിക്കുപ്പ പൊലീസ് പറഞ്ഞു. ജീര്‍ണിച്ച മൃതദേഹം അഞ്ച് ദിവസം മടിക്കേരി ഗവണ്മെന്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം ബന്ധുക്കള്‍ എത്താത്തതിനാല്‍ പൊതു ശ്മശാനത്തില്‍ സംസ്കരിച്ചിരുന്നു.
മരിച്ചുകിടക്കുന്ന ശ്രീധരന്റെ ഒരു ചിത്രവും ധരിച്ചിരുന്ന വസ്ത്രങ്ങളും ഒരു പിടി മുടിയും മാത്രമാണ് തിരികെ ലഭിച്ചത്. അതുപയോഗിച്ചാണ് മരണാനന്തര കര്‍മങ്ങള്‍ നടത്തിയത്. തോട്ടം ഉടമ മര്‍ദിച്ചുകൊലപ്പെടുത്തിയ ശേഷം കുളത്തില്‍ എറിഞ്ഞു കളഞ്ഞതായാണ് ബന്ധുക്കളുടെ സംശയം.
വായില്‍ ആഴത്തില്‍ മുറിവും കാലില്‍ മര്‍ദനമേറ്റ പാടും ഉണ്ടായിരുന്നതായി മൃതദേഹം കണ്ടവര്‍ അനിലിനോടു പറഞ്ഞിരുന്നു. ശ്രീധരന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇംഗ്ലീഷിലായതിനാല്‍ വായിച്ചു മനസിലാക്കാന്‍ പണിയ ഗോത്രവാസി വിഭാഗത്തില്‍പ്പെട്ട കുടുംബത്തിനായില്ല.
കുളത്തിന് കാര്യമായ ആഴമില്ലെന്നും മരിച്ചു കിടന്ന തോട്ടത്തില്‍ ശ്രീധരന് ജോലിചെയ്തിട്ടില്ലെന്നും അനില്‍ പറയുന്നു. ഭാര്യ വസന്തയും ആറു മക്കളുമുള്ള ശ്രീധരന്റെ കുടുംബം മൂത്തമകള്‍ പ്രിയയുടെ തൊഴിലുറപ്പ് കൂലി കൊണ്ടാണ് ഇപ്പോള്‍ കഴിയുന്നത്.
Todays Story
മാരിക്കാറുകള്‍ മഴവില്ലാല്‍
തോരണങ്ങള്‍ തൂക്കുന്നു
മാനം പൂമഴ തൂകുന്നു
മദ്ദളമിടികള് മുഴക്കുന്നു
തുമ്പികള്‍ തംബുരു മീട്ടുന്നു
തുമ്പപ്പൂക്കള്‍ ചിരിക്കുന്നു
എന്നുള്ള ഒന്നാംക്ലാസിലെ പദ്യവരികള്‍ പലരുടെയും നാവിന് തുമ്പിലുണ്ടായിരിക്കും. കൊച്ചുകുട്ടി നര്‍ത്തനമാടാന്‍ മയിലിനെ മാടിവിളിക്കുന്നതാണ് പദ്യം. അന്നും ഇന്നും പീലിവിരിച്ചുനില്‍ക്കുന്ന മയിലിനെ കണ്ടാല്‍ നോക്കിനില്ക്കാത്തവര് ആരുമുണ്ടാകില്ല. എന്നാല്‍, മയിലിനെക്കാളേറെ ആകര്‍ഷകവും കൗതുകകരവുമാണ് മയൂരനൃത്തം.
മലബാറിലെ മയൂരനര്ത്തകനെന്ന് വിശേഷിപ്പിക്കാവുന്ന ബഹുമുഖ പ്രതിഭയാണ് പയ്യന്നൂര്‍ നമ്പ്യാത്രക്കൊവ്വല്‍ ശിവക്ഷേത്രത്തിന് സമീപത്തെ "ശ്രീസന്നിധി'യിലെ ടി.എം. പ്രേംനാഥ്. ഗരുഡനൃത്തം, അര്‍ജുനനൃത്തം, കഥകളി എന്നിവക്ക് പുറമെ കഴിഞ്ഞ 22 വര്‍ഷമായി പൊയ്ക്കാലില്‍ മയൂരനൃത്തവും ചെയ്യുന്നു എന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്.
പോത്താങ്കണ്ടം ആനന്ദഭവനം ആശ്രമത്തിന്റെ അമരക്കാരനായ സ്വാമി കൃഷ്ണാനന്ദ ഭാരതിയാണ് 2003-ല്‍ മയൂരനൃത്തിന്റെ ആകര്‍ഷണ കേന്ദ്രമായ മയില്പീലിത്തുണ്ടുകള് പ്രേംനാഥിന്റെ ചിന്തകളിലേക്ക് ചാര്‍ത്തിക്കൊടുത്തത്.
അറിയപ്പെടുന്ന മയൂരനര്ത്തകന് കോട്ടയം ഏറ്റുമാനൂര്‍ ചൂരക്കുളങ്ങരയിലെ കുമാരനെല്ലൂര്‍ മണിയുമായി സ്വാമിജിക്കുണ്ടായിരുന്ന ബന്ധമാണ് ഇതിനിടയാക്കിയത്. ഇതേത്തുടര്‍ന്ന് പൊയ്ക്കാലിലേറാന് മാനസികമായി ഒരുങ്ങിയ പ്രേംനാഥിന് പോത്താങ്കണ്ടം ആനന്ദഭവനില്‍ വച്ചായിരുന്നു മണിയാശാനെ കൊണ്ടുവന്ന് പരിശീലനം നല്‍കിയത്.
ആശ്രമത്തിന് സമീപം കണ്ടെത്തിയ കുമിഴ് മരം മുറിച്ചാണ് അതില്‍ കോട്ടയത്തുനിന്നു കൊണ്ടുവന്ന വിദഗ്ദനായ ആശാരിയെക്കൊണ്ട് പൊയ്ക്കാലുണ്ടാക്കിയത്. മയില്‍പ്പീലിയും മറ്റും പിടിപ്പിച്ച് അരയില്‍ ബന്ധിപ്പിക്കേണ്ട ഇരുപത് കിലോയോളം തൂക്കം വരുന്ന കുമിഴിന്റെ മയില്‍ രൂപത്തിലുള്ള ചട്ടം ഒറ്റത്തടിയില്‍ ചെത്തി മിനുക്കിയെടുത്തതും ഗുരു അയച്ച ആശാരിയായിരുന്നു.
അഞ്ചുമാസത്തോളം നീണ്ട പരിശീലനം പൂര്‍ത്തീകരിച്ച പ്രേംനാഥ് 2003-ല്‍ ആനന്ദഭവന് ആശ്രമത്തിലെ നവരാത്രിയാഘോഷത്തോടുനുബന്ധിച്ചായിരുന്നു തെക്കന്‍ കേരളത്തിന്റെ ഈ കലാരൂപത്തിന്റെ അരങ്ങേറ്റം കുറിച്ചത്.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ വാദ്യമേളത്തിന്റെ അകമ്പടിയോടെയായിരുന്നു മലബാറിലെ ആദ്യ മയൂരനര്ത്തനത്തിന്റെ അരങ്ങേറ്റവും. ഇതിനിടയാക്കിയ സ്വാമി കൃഷ്ണാനന്ദ ഭാരതിയോടാണ് നന്ദിപറയേണ്ടതെന്ന് പ്രേംനാഥ് പറയുന്നു.
മയൂര നര്‍ത്തനത്തിന്റെ പശ്ചാത്തലം
കുമാരനെല്ലൂര്‍ രാജാക്കന്മാരുടെ കാലത്ത് പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ക്ഷേത്രസന്നിധികളിലായിരുന്നു മയൂരനൃത്തം അരങ്ങേറിയിരുന്നത്. പിന്നീട് ആനയെഴുന്നുള്ളത്തോടുകൂടി ക്ഷേത്രങ്ങളില്‍ വഴിപാടായി നടത്താന്‍ തുടങ്ങി.
സ്കന്ദപുരാണത്തിലെ ശൂരപദ്മാസുര വധമാണ് മയൂരനര്ത്തനത്തിന്റെ പശ്ചാത്തലമാകുന്നത്. താരകാസുരനെ വധിച്ചശേഷം മയിലിന്റെ പുറത്തേറിയുള്ള ശ്രീ സുബ്രഹ്മണ്യന്റെ വിജയശ്രീലാളിതനായുള്ള വരവാണ് നൃത്തരൂപത്തിലൂടെ ആവിഷ്കരിക്കുന്നത്. മയൂരനര്ത്തനത്തിന്റെ പശ്ചാത്തലമിതാണെങ്കിലും ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലായി വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇത് അവതരിപ്പിക്കാനായുള്ളതെന്ന് പ്രേംനാഥ് പറഞ്ഞു.
ഇവരുടെ കൂട്ടത്തില്‍ പ്രമുഖനായ കുമാരനെല്ലൂര്‍ മണിയെയാണ് സ്വാമി കൃഷ്ണാനന്ദ ഭാരതി പ്രേംനാഥിന്റെ ഗുരുവായി കണ്ടെത്തിയത്. 15 വയസ് മുതല്‍ കഥകളി പഠിച്ചത് മയൂരനൃത്തത്തിന് സഹായകമായെന്നും ഗരുഡനൃത്തവും അര്‍ജുനനൃത്തവും കഥകളിയും പഠിച്ചവര്‍ മയൂരനൃത്തത്തിലേക്ക് വരാന്‍ മടിക്കുന്നതിനാല്‍ ഈ നാലു കലാരൂപങ്ങളും പഠിച്ചവര്‍ അത്യപൂര്വമായിരിക്കുമെന്നും പ്രേംനാഥ് പറയുന്നു.
ഒന്നരയടി ഉയരമുള്ള പൊയ്ക്കാലില്‍ ശരീരഭാരത്തിന്റെ തുലനം നിലനിര്‍ത്തി അതിസൂക്ഷ്മതയോടെയുള്ള ചുവടുവയ്പ്പുകളിലൂടെയാണ് മയൂരനര്‍ത്തനം അരങ്ങേറുന്നത്. രണ്ടിഞ്ചില്‍ താഴെയാണ് നിലത്തുമുട്ടുന്ന പൊയ്ക്കാലിന്റെ ചുറ്റളവ്. ഒന്നരയടി ഉയരത്തില്‍ പാദങ്ങള്‍ വയ്ക്കാനുള്ളിടത്തും മുട്ടിന് താഴേയുമായി പൊയ്ക്കാലിനെകെട്ടി ബന്ധിപ്പിച്ചാണ് ഒരുക്കങ്ങള്‍ തുടങ്ങുന്നത്.
കഥകളിയിലെ മുഖത്തെഴുത്തും അടയാഭരണങ്ങളുടെ കുറേ ഭാഗവും ചേര്‍ത്തുള്ള ചമയങ്ങള്‍ മയൂരനൃത്തത്തിന്റെ അഴക് വര്‍ധിപ്പിക്കുന്നു. അരയില്‍ ബന്ധിപ്പിച്ച മരത്തടിയില്‍ അഞ്ച് അടുക്കുകളിലായി രണ്ടായിരത്തോളം മയില്‍പ്പീലികളാണ് ഘടിപ്പിച്ചിരിക്കുന്നത്.
ഈ മയില്പീലികള് തന്നെയാണ് മയൂരനൃത്തത്തിന്റെ വശ്യതയും. പഞ്ചവാദ്യം, ചെണ്ടമേളം, തായമ്പക എന്നിവയാണ് പശ്ചാത്തലമായി ഉപയോഗിക്കുന്നത്. കുണ്ടനാച്ചി, പാഞ്ചാരി, മുറിയടന്ത, ഏകം, തൃപുട, ചെമ്പട താളങ്ങളാണ് മയൂരനര്ത്തനത്തിനായി ഉപയോഗിക്കുന്നത്.
പ്രോത്സാഹനം ലഭിക്കാതെപോയ നാടന്‍കല
കാര്യമായ വരുമാനമൊന്നും ഇതിലൂടെ ലഭിക്കുന്നില്ലെങ്കിലും ഒരനുഷ്ഠാനമെന്ന രീതിയിലാണ് പ്രേംനാഥ് മയൂര നൃത്തത്തെ കാണുന്നതും അവതരിപ്പിക്കുന്നതും. കേന്ദ്രസര്‍ക്കാരിന്റെ ഭാരത് ഭവന് സാംസ്കാരിക സംഘടന ഇന്ത്യയ്ക്കകത്തും പുറത്തുമായി സംഘടിപ്പിച്ച വിവിധ പരിപാടികളില്‍ പ്രേംനാഥ് മയൂരനൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
രജനീകാന്തിന്റെ വേട്ടയാന്‍ സിനിമയിലെ പാട്ടുസീനില്‍ മയൂരനൃത്തം അവതരിപ്പിക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി പ്രേംനാഥ് കരുതുന്നു. ക്ഷേത്രോത്സവത്തിനും ആനയെഴുന്നള്ളത്തിനും ഘോഷയാത്രകള്‍ക്കും വര്‍ണപ്പൊലിമ ചാര്‍ത്താനായി സംഘാടകര്‍ പ്രേംനാഥിനെ ക്ഷണിക്കാറുണ്ട്.
മലബാര്‍ മേഖലയില്‍ മയൂരനൃത്തത്തില് പ്രേംനാഥിന് പകരം വയ്ക്കാന്‍ മറ്റാരുമില്ലായെന്നതാണവസ്ഥ. അന്യം നിന്നുകൊണ്ടിരിക്കുന്ന നാടന്‍ കലകള്‍ക്കായി ജീവിതം മാറ്റിവയ്ക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ പ്രോത്സാഹനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്.
അന്യം നില്ക്കുന്ന കലകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഫോക്ലോര് അക്കാദമിയും പ്രേംനാഥിനെ മറന്ന മട്ടാണ്. ഫോണ്‍: 9656921076. സംഗീതാധ്യാപിക ശ്രീകലയാണ് ഭാര്യ. മക്കള്‍: നിലീന, നയനിക.
Todays Story
അധികമൊന്നും മനുഷ്യസ്പർശമേൽക്കാത്ത കാടുകളുടെ ഉള്ളറകളിൽനിന്ന് നമ്മുടെ പഴയകാലത്തെ നായാട്ടുകാരും ആദിവാസി സമൂഹങ്ങളും പറഞ്ഞുപരത്തിയ ഉൾക്കിടിലമുണ്ടാക്കുന്ന കഥകളിലെ പതിവുസാന്നിധ്യമായിരുന്നു പേടിപ്പെടുത്തുന്ന രൂപമുള്ള കരിങ്കോളി എന്ന പാമ്പ്.
പാമ്പെന്ന് തീർത്തും വിളിക്കാനാവില്ല. കോഴിയുടെയും പാമ്പിന്റെയും പ്രത്യേകതകൾ ഒത്തുചേർന്ന ജീവിയെന്നാണ് പഴയ കാലങ്ങളിലെ വിവരണം. ഇങ്ങനെയൊരു ജീവി യഥാർഥത്തിൽ നമ്മുടെ വനാന്തരങ്ങളിലുണ്ടെന്നു തന്നെയാണ് ഇപ്പോഴും പലരും വിശ്വസിക്കുന്നത്.
നിബിഡ വനങ്ങൾക്കുള്ളിൽ നിന്ന് ചൂളംവിളിക്കുന്നതുപോലുള്ള ശബ്ദം കേട്ടാൽ അത് കരിങ്കോളിയുടേതാണെന്നാണ് പണ്ടുള്ള പലരും പറയുക. കരിങ്കോളികളുടെ പൂവനും പിടയും അടുത്തടുത്തുണ്ടെന്നു കാണിക്കാനാണത്രേ ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത്.
ആൺ പാമ്പ് പൂവൻകോഴിയുടെ കൂവലിന് സമാനമായ ശബ്ദവും ഉണ്ടാക്കും. പെൺപാമ്പ് പിടയെപ്പോലെ കുറുകും. ആൺപാമ്പിന് 16 അടിയോളം നീളവും കരിങ്കോഴിയുടെ നിറവും തലയിൽ ചുവന്ന പൂവുമുണ്ടാകും. കോഴിപ്പൂവൻ എന്നുതന്നെയാണ് അതിനെ നാട്ടുഭാഷയിൽ വിളിക്കുക. കോളിയെന്നും പിടയെന്നും വിളിക്കുന്ന പെണ്ണിന് ആണിനേക്കാൾ നീളക്കൂടുതലുണ്ടാകും.
നിബിഡ വനങ്ങൾക്കുള്ളിൽ ചോലകൾക്ക് സമീപമായാണ് ഇവ പൊതുവേ ഉണ്ടാകുക. ചെറുജീവികളാണ് ഇവയുടെ ഭക്ഷണം. മനുഷ്യരെ കണ്ടാൽ വിഷംചീറ്റി ആക്രമിക്കും. പെൺപാമ്പ് ഇലകളും ചുള്ളിക്കമ്പുകളും കൂട്ടിയിട്ട് അടയിരിക്കുമ്പോഴും പൂവൻ അടുത്ത് കാവലുണ്ടാകും.
ഇങ്ങനെ പോകുന്നു പഴയകാലത്തെ വിവരണങ്ങൾ. പക്ഷേ ആധുനിക ലോകത്തുനിന്ന് ജന്തുശാസ്ത്ര ഗവേഷകരോ വനംവകുപ്പുകാരോ ഉൾപ്പെടെ ആരും ഇങ്ങനെയൊരു ജീവിയെ നേരിട്ട് കണ്ടിട്ടില്ല.
ഇങ്ങനെയൊരു പാമ്പിന്റെ കഥ കേരളത്തിൽ മാത്രമല്ല ഉള്ളത്. അമേരിക്കയിലും ചൈനയിലും ആഫ്രിക്കൻ രാജ്യങ്ങളിലുമെല്ലാം ക്രോവിംഗ് ക്രസ്റ്റഡ് കോബ്ര (crowing crested cobra) എന്ന് ഇംഗ്ലീഷിൽ പേരുള്ള ഈ പാമ്പിനെക്കുറിച്ചുള്ള ഭീതിജനകമായ കഥകൾ നൂറ്റാണ്ടുകളായി പ്രചരിക്കുന്നുണ്ട്.
ആധുനിക കാലത്ത് ഇതിനെ നേരിട്ടു കണ്ടവർ അവിടെയും ആരുമില്ലെന്നു മാത്രം. കരിങ്കോളി എന്നതിനു പുറമേ മഞ്ഞക്കോളി, കരിവെതല, കരിഞ്ചാത്തി എന്നീ പേരുകളിലും ആദിവാസികൾക്കിടയിലും മറ്റും കാലങ്ങളായി ഇത് അറിയപ്പെടുന്നുണ്ട്.
കേരളത്തിൽ പലയിടങ്ങളിലും ദശാബ്ദങ്ങൾക്കു മുമ്പ് ഇവ മലവെള്ളത്തിൽ ഒഴുകിയെത്തിയിരുന്നതായും തേയിലത്തോട്ടങ്ങളിലെ ലയങ്ങളിലെത്തിയിരുന്നതായും നായാട്ടുകാർ വെടിവച്ചു കൊന്നതായുമൊക്കെ ഒന്നോ രണ്ടോ തലമുറകൾക്കുമുമ്പ് കൈമാറിക്കിട്ടിയ കഥകളുണ്ട്. പക്ഷേ ഈ കഥകൾക്കു പിന്നാലെ അന്വേഷിച്ചുപോയവർക്ക് ഇതുവരെ കാര്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല.
പാമ്പ് വർഗത്തിൽപ്പെട്ട ജീവികൾക്ക് സ്വനപേടകമില്ലാത്തതിനാൽ കൂവാനോ ചൂളമടിക്കാനോ കഴിയില്ല എന്നതുതന്നെയാണ് ഈ കഥകളെ ശാസ്ത്രസത്യങ്ങളുടെ വെളിച്ചത്തിൽ നോക്കുമ്പോൾ സംശയാസ്പദമാക്കുന്നത്. ചൂളമടിക്കുന്ന പാമ്പ് എന്ന സങ്കല്പം പഴയ കാലത്തെ ആളുകളുടെ ഭയവും ഭാവനയും ഇടകലർന്നപ്പോൾ ഉണ്ടായതാകാം.
പരിണാമത്തിന്റെ ഇതുവരെ അറിവായ ഘട്ടങ്ങൾ വച്ചുനോക്കിയാൽ പക്ഷിവർഗത്തിൽപ്പെട്ട കോഴിയും ഉരഗവർഗത്തിൽപ്പെട്ട പാമ്പും കൂടിച്ചേർന്ന ഒരു ജീവിയുണ്ടാകാനുള്ള സാധ്യത തുലോം വിരളമാണ്. ആളുകൾ ഭയാനകമായ ഏതെങ്കിലും പാമ്പിനെ കണ്ട സമയത്ത് കാട്ടിൽനിന്ന് കേട്ട മറ്റു ശബ്ദങ്ങളെ പാമ്പിന്റേതാണെന്ന് തെറ്റിദ്ധരിച്ചതാകാനാണ് സാധ്യത.
രാജവെമ്പാല പോലുള്ള പാമ്പുകൾ പടംപൊഴിക്കുമ്പോൾ പലപ്പോഴും തൊലിയുടെ അല്പഭാഗം തലയോടുചേർന്ന് ബാക്കിനിൽക്കാറുണ്ട്. ഇതിനു മിക്കവാറും ചുവന്ന നിറം തന്നെയാണ് ഉണ്ടാകാറുള്ളത്.
ഇങ്ങനെ കണ്ടതിനെയാകാം പഴയകാലത്തെ ആളുകൾ പൂവായി തെറ്റിദ്ധരിച്ചതെന്നും ആധുനിക കാലത്തെ ശാസ്ത്ര ഗവേഷകർ കരുതുന്നു. ഇലകളും ചുള്ളിക്കമ്പുകളും കൂട്ടിയിട്ട് അടയിരിക്കുന്ന സ്വഭാവവും രാജവെമ്പാലയുമായി യോജിക്കുന്നതാണ്.
1958ൽ എൻ. പരമേശ്വരൻ എഴുതിയ വനസ്മരണകൾ എന്ന പുസ്തകത്തിൽ കരിങ്കോളി എന്ന പാമ്പിനെക്കുറിച്ച് ആധികാരികമായി പരാമർശിച്ചിട്ടുണ്ട്. എന്നാൽ, അതിനുശേഷം ശാസ്ത്രകാരനായ ഡോ. കെ.ജി. അടിയോടി എഴുതിയ കേരളത്തിലെ വിഷപ്പാമ്പുകൾ എന്ന പുസ്തകത്തിൽ പാമ്പുകളെക്കുറിച്ച് കാലങ്ങളായുള്ള ഭയവും ഭാവനയും ഇടകലർന്ന് സൃഷ്ടിക്കപ്പെട്ട സാങ്കല്പിക സർപ്പമാണ് ഇതെന്നാണ് വ്യക്തമാക്കുന്നത്.